എന്നെ നോക്കി അട്ടഹസിച്ചുകൊണ്ട് എന്റെ കെട്ടിയോൻ പറഞ്ഞു.
“ഇതിലെന്താ ഇത്ര ചിരിക്കാൻ? ചേച്ചിയെക്കണ്ടാൽ ശരിക്കും സിനിമാ നടിയെപ്പോലുണ്ട്.”
കൂട്ടത്തിലെ ഇളയവനായ അരുൺ പറഞ്ഞു.
“പിന്നേ ഇവളോ? സിനിമ നടിയോ? ഹാ…ഹാ…ഹാ…ഒണക്ക സിനിമാ നടി.”
പുച്ഛത്തോടെ എന്റെ കെട്ടിയോൻ പറഞ്ഞത് കേട്ട എനിക്ക് ഒരുപാട് വിഷമം തോന്നിപ്പോയി.
ഇത്രയും നാൾ മദ്യപാനം മാത്രം സഹിച്ചാൽ മതിയാരുന്നു, ഇനി ഇവന്മാരുടെ വൃത്തികേടുകളും സഹിക്കണമല്ലോ എന്നോർത്ത് ഞാൻ വിഷമിച്ചു നിന്നു.
കുറച്ചു മുൻപ് സംഭവിച്ച കാര്യം എന്റെ ഭർത്താവിനോട് പറഞ്ഞാലോ എന്ന് ഞാൻ രണ്ടുതവണ ആലോചിച്ചു. പക്ഷേ എന്നെക്കാൾ കൂടുതൽ സുഹൃത്തുക്കളെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് ചിലപ്പോൾ എന്നോട് കൂടുതൽ ദേഷ്യം തോന്നാനേ അത് കാരണമാവുള്ളു എന്നോർത്തപ്പോൾ ആ ഉദ്യമത്തിൽ നിന്നും ഞാൻ പിന്മാറി. മനസ്സിൽ ഒരുപാട് വിഷമം തോന്നിയെങ്കിലും ആരോടും ഒന്നും പറയാതെ ഞാൻ അവിടെ കഴിച്ചുകൂട്ടി.
ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. പലപ്പോഴും ജോണിച്ചേട്ടന്റെ വികൃതികൾ എന്നെ അരിശം കൊള്ളിച്ചിരുന്നെങ്കിലും മാറ്റാരോടും ഒന്നും പറയാതെ ദേഷ്യം കടിച്ചമർത്തി ഞാൻ ജീവിച്ചു പോന്നു. അങ്ങനെ എന്റെ ഭർത്താവ് ഓഫീസിൽ പോയ ഒരു ദിവസം കാലത്ത് വാതിലിൽ നിർത്താതെയുള്ള കൊട്ട് കേട്ടാണ് ഞാൻ വാതിൽ തുറന്നത്. സ്ഥിരം വഷളൻ ചിരി ചിരിച്ചുകൊണ്ട് ജോണിച്ചേട്ടൻ വാതിൽക്കൽ നിൽക്കുന്നതുകണ്ട എന്റെ ഉള്ളിൽ ഭയം മുളപൊട്ടിയെങ്കിലും ധൈര്യം കൈവിടാതെ ഞാൻ പറഞ്ഞു.
“ചേട്ടനിവിടില്ല വൈകിട്ടേ വരുള്ളു.”
“അതല്ല മോളെ, പുതിയതായി എസി വെച്ച മുറിയിലെ വെന്റിലേഷൻ ഹോൾ അടയ്ക്കാൻ എന്നോടിന്ന് വരാൻ പറഞ്ഞിരുന്നു. മോളൊന്നു ശ്രീകുമാറിനെ വിളിച്ച് ചോദിച്ചേ.”