“ആമി.. ഒന്ന് വരുമോ..?”
അവൾ റിതിനെ നോക്കി എഴുന്നേറ്റു. അവന്റെ സമ്മതത്തോടെ പുറത്തേക്ക് പോയി. ആമിയുടെ പുറകിൽ ഡോർ അടയുന്നതാണ് റിതിന്റെ കണ്മുന്നിൽ തെളിയുന്ന ദൃശ്യം. അവിഹിതമായ സ്വാധീനമാണ് ഞാനിപ്പോൾ ആമിയിൽ ചെലുത്തിയത്. പക്ഷെ അതിനുമപ്പുറം ഒരു ഇമോഷൻ തന്നിലും ഉണ്ടായത് കണ്ട് അവനു തന്നെ അതിശയം തോന്നി. സമയം ഉച്ചയിലേക്ക് നീങ്ങി.
കൊണ്ടുവന്ന ഭക്ഷണം പാൻട്രിയിൽ നിന്ന് കഴിക്കുകയാണ് ആമിയും ശ്രീയും. ശ്രീയുടെ വർക്ക് കഴിയുന്നത് വരെ അവൾ കാത്തിരുന്നത് കൊണ്ട് വൈകിയാണ് ഇരുവരും കഴിക്കാനിരുന്നത്. അത് കൊണ്ട് തന്നെ ആ ഹാളിൽ വേറാരും ഉണ്ടായില്ല.
ആമിയുടെ ചിന്തകളുടെ സൂക്ഷ്മ വ്യതിലചലനങ്ങൾ പോലും അവളുടെ മുഖത്തു നിന്ന് മനസ്സിലാക്കുന്ന ശ്രീക്ക് അവളിൽ ഒരു പന്തികേട് തോന്നിയിരുന്നു. രാവിലെ അവൾ റിതിന്റെ കേബിനിൽ കൂടുതൽ സമയം ഒറ്റക്ക് ചിലവഴിച്ചതും അവൻ ശ്രദ്ധിച്ചിരുന്നു.
ആമിക്ക് വീണ്ടും അവനോട് എന്തെങ്കിലുമൊക്കെ തോന്നുന്നെങ്കിൽ എന്നോട് പറയേണ്ടതല്ലേ.. എനിക്ക് ചോദിക്കാൻ മാത്രമല്ലെ ആവു. ഇതിനെ ഞാനെങ്ങനെനെയാണ് പിന്താങ്ങുക..? ശ്രീ ചിന്തിച്ചു.
കാരണം ഇങ്ങനെയൊരു ഒളിച്ചു കളിയല്ല ശ്രീ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ ആദ്യം അവൻ അറിയണം. എന്നാലല്ലേ അതിനൊരു സുഖമുള്ളു.. വിശ്വാസമുള്ളൂ…..!
എന്തെങ്കിലും ഉണ്ടെങ്കിൽ ആമി തന്നെ എന്നോട് പറയണേ എന്നർത്ഥത്തിൽ അവളുടെ കഴുത്തിൽ തൂങ്ങുന്ന താലിയിൽ നോക്കി അവൻ സ്വയം ആശ്വസിച്ചു. കുറച്ചു നിമിഷത്തിന് ശേഷം ആമി തന്നെ സംസാരത്തിനു തുടക്കം കുറിച്ചു.
“ഏട്ടാ.. എന്താ ഒന്നും മിണ്ടാത്തെ…?”
“ഏയ്..നീയാ പ്രൊജക്റ്റ് ടെൻഷനിൽ അല്ലേ..?”
“ആരു പറഞ്ഞു..?”
“മുഖം കണ്ടാൽ അറിയില്ലേ..”
“ഏയ്.. അതൊന്നുമില്ല.. എന്റെ മുഖത്തിന് ഒരു കുഴപ്പവും ഇല്ലല്ലോ…”