സ്നേഹനിധിയായ ഭർത്താവായിരുന്നു ബാലചന്ദ്രൻ. ഒരാൾ മരിച്ചാൽ മറ്റേയാൾക്ക് ജീവിക്കാൻ കഴിയില്ല എന്നാണവർ കരുതിയിരുന്നത്. അത്രമാത്രം സ്നേഹത്തിലായിരുന്നു അവർ കഴിഞ്ഞത്. ബാലേട്ടൻ മരിച്ച് പലവട്ടം അവൾ മരണത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. മക്കളെ കുറിച്ചുള്ള വേവലാതിയും, മരിക്കാനുള്ള പേടിയും കാരണം പിടിച്ച് നിൽക്കുകയായിരുന്നു.
ഒരു ദിവസം രേഖ സ്കൂളിൽ നിന്ന് വന്ന് ഒരു ചായ ഇട്ട് കുടിച്ച് തൻ്റെ മുറിയിൽ,
ബാലേട്ടനോടൊപ്പം ജീവച്ച സുന്ദരമായ ജീവിതം ആലോചിച്ച് ബെഡിൽ കിടക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ ശ്രദ്ധ മുറിയിലുള്ള ചെറിയ ഡ്രസ്സിംഗ് ടേബിളിൻ്റെ അടിയിലേക്ക് പോയത്. സൂക്ഷിച്ച് നോക്കിയപ്പോൾ അതിൻ്റെ അടിഭാഗം മൊത്തം ചിതൽ തിന്ന്
തീരാറായിരിക്കുന്നു. അവൾ വേഗം എഴുന്നേറ്റ് അതിനടുത്ത് വന്നിരുന്ന് നോക്കി. ടേബിളിന്റെ ഒരുകാൽ മുഴുവൻ തിന്ന് തീർത്ത് അതിൻ്റെ ഡോറിൻ്റെ ഉള്ളിലേക്ക് ചിതൽ പോയിട്ടുണ്ട്.
പെട്ടന്നവൾക്ക് എന്തോ ഓർമ വന്നത് പോലെ എഴുന്നേറ്റ് അലമാര തുറന്നു. പിന്നെ അതിനുള്ളിലെ ചെറിയ വലിപ്പ് തുറന്ന് ചെറിയൊരു ചാവിയെടുത്തു. അതുമായി വന്ന് ഡ്രസ്സിംഗ് ടേബിളിൻ്റെ അടിയിലെ ചെറിയ ഡോർ തുറക്കാൻ നോക്കി. വർഷങ്ങളായി തുറക്കാതിരുന്നതാണ്. എത്ര ശ്രമിച്ചിട്ടും ചാവിയൊന്ന് തിരിഞ്ഞ് കിട്ടുന്നു പോലുമില്ല. അവൾ എഴുന്നേറ്റ് ബാത്ത്റൂമിൽ കയറി ഒരു എണ്ണക്കുപ്പി എടുത്ത് വന്നു. ചാവിയിലും, ലോക്കിനുള്ളിലും നന്നായി എണ്ണ പുരട്ടി. പിന്നെ കുറേ നേരം ശ്രമിച്ച് ആ ഡോറവൾ തുറന്നു. ഒരു ചിതൽ പുറ്റാണവൾ ആദ്യം കണ്ടത്.
മെല്ലെ അകത്തേക്ക് കയ്യിട്ട് ശ്രദ്ധിച്ച് എല്ലാം വാരി പുറത്തേക്കിട്ടു. കുറേ തുണികളാണതിൽ ഉണ്ടായിരുന്നത്. എല്ലാത്തിൻ്റേയും കുറച്ച് ഭാഗമൊക്കെയേ ഉള്ളൂ. ബാക്കിയെല്ലാം ചിതൽ തിന്ന് തീർത്തിരിക്കുന്നു. രേഖ അതോരോന്നും വേർപെടുത്തിനോക്കി. അവൾ ചെറുതായി കിതക്കുന്നുണ്ടായിരുന്നു. ഒരു തുണിയവൾ എടുത്ത് നിവർത്തി നോക്കി. അടിഭാഗം മൊത്തം ചിതൽ തിന്ന് തീർത്ത റോസ് നിറത്തിലുള്ള ഒരു സ്ലീവ് ലെസ് നൈറ്റ്ഗൗൺ
ആയിരുന്നത്. വളരെ സുതാര്യമായതുണി കൊണ്ടുണ്ടാക്കിയത്.