അതെ… സമയം വൈകിട്ട് ഏതാണ്ട് ആറരയോടടുത്തു കഴിഞ്ഞിരുന്നു.. എങ്ങുനിന്നോ വീശിയടിച്ച ഇളംതെന്നൽ.. അതെൻറെ തുടത്ത കവിതകളിൽ തട്ടി… അലസമായി പാറിപ്പറക്കുന്ന മുടിയിഴകളെ തഴുകിത്തലോടികൊണ്ട് എങ്ങോ പോയ്മറയുകയാണ്…
കണ്ണീരിൽ കുതിർന്ന മിഴിയിഴകൾ ആരും കാണാതെ നീണ്ട കൈവിരൽ കൊണ്ട് ത്തുടച്ചുമാറ്റി മുഖത്ത് അസാധാരണമായ ഒരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചുകൊണ്ട്.. ഞാൻ പതിയെ ഓർഫനേജിലെ വരാന്തയും കടന്ന് പിന്നെയും മുന്നോട്ട്…
വരാന്തയുടെ അങ്ങേ അറ്റത്തു ഒരു ചാരുകസേരമേൽ ചേർന്നിരുന്ന് കയ്യിലെ സോക്സ് ക്ലോത്തിൽ വർണ്ണ നൂലിഴകളാൽ എന്തൊക്കെയോ തുന്നി ചേർക്കുന്ന സിസിലി സിസ്റ്റർ.. അവർക്കുനേരെ ഒരു മധു മന്ദഹാസം പൊഴിച്ചുകൊണ്ട് ഞാൻ പതിയെ വരാന്തയോട് ചേർന്നുള്ള കൊച്ചു മുറിവാതിൽ തള്ളി തുറന്നകത്തു കടന്നു..
അതെ.. എന്റെ മുറി.. വര്ഷങ്ങളായി ഞാൻ അന്തിയുറങ്ങിയിരുന്ന എന്റെ മുറി..
‘ഈ മുറിയിലെ എന്റെ അവസാന ദിനം അത് ഇന്നാണ്.. ‘
ഓർത്തപ്പോൾ എന്റെ മിഴിയിഴകൾ വീണ്ടും തുടിച്ചു.. ചുണ്ടിഴകൾ വല്ലാതെ വിറച്ചുപോയി..
എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥ.. ഒരു ഏകാന്തത.. ഒറ്റപ്പെടൽ..
ഞാൻ ഒരു നിമിഷം ചുണ്ടിഴകൾ കടിച്ചമർത്തി ദീർഘമായൊന്നു നിശ്വസിച്ചു.. പിന്നെ ചുറ്റിലും ഒന്ന് മിഴികളോടിച്ചു…
ഓർമ്മവച്ച നാൾ മുതൽ ഞാൻ എന്റേതെന്നു കരുതിയ എന്റെ മുറി.. മുറിക്കകത്തെ മൂലയോട് ചേർന്ന് കിടക്കുന്ന മേശ.. മേശമേൽ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ… കളർ പെൻസിലുകൾ… പേനകൾ.. മേശയോട് ചേർന്ന് മരത്തിൽ കൊത്തുപണി തീർത്ത കൊച്ചു കസേര.. ചുവരിൽ തൂക്കിയിട്ട പെയിന്റിങ്സ്.. അങ്ങനെ അങ്ങനെ മുറിയിലെ ഓരോ മുക്കിലും മൂലയിലും എന്റെ മിഴികൾ ഇഴഞ്ഞു നടന്നു…