ടൗണിൽത്തന്നെ നാല് നിലകളുള്ള വിശാലമായ ഒരു ഷോപ്പിംഗ് കോംപ്ലക്സും, നാലഞ്ചേക്കർ റബ്ബർ തോട്ടവും, നഗരത്തിൻ്റെ തിരക്കിൽ നിന്നകന്ന് പുഴയുടെ തീരത്ത് മൂന്നേക്കർ സ്ഥലത്തിന് നടുവിൽ ഒരു ഇരുനില വീടും അവറാച്ചൻ സ്വന്തമാക്കി. അതിൻ്റെയെല്ലാം ഒരേ ഒരവകാശിയാണ് ജോണിക്കുട്ടി.
അവറാചനും, ഭാര്യ അന്നമ്മയും, ജോണിയും മാത്രമാണ് ആ വലിയ വീട്ടിൽ താമസിക്കുന്നത്. ഇരുപത്തെട്ട് വയസായ ജോണിക്ക് അപ്പനുമമ്മയും നല്ലൊരു പെണ്ണിനെ നോക്കുന്നുണ്ട്. പക്ഷേ ജോണിക്കുട്ടിയുടെ ജോലിയാണ് പ്രശ്നം.
ഡിഗ്രി വരെ തട്ടിമുട്ടി പഠിച്ച അവൻ ടൗണിലെ സ്വന്തം ഷോപ്പിംഗ് കോംപ്ലക്സിലെ ചെറിയൊരു മുറിയിൽ ഒരു മൊബൈൽ ഷോപ്പ് നടത്തുകയാണ്. അതൊരു ബിസിനസായല്ല, ഒരു നേരംപോക്കായാണ് അവൻ തുടങ്ങിയത്. പക്ഷേ സ്വന്തം ആവശ്യത്തിനുള്ളതൊക്കെ അവൻ ഉണ്ടാക്കുന്നുണ്ട്. അവൻ്റെ ഒരാവശ്യത്തിനും അപ്പനോട് ചോദിക്കാറില്ല. എപ്പോഴെങ്കിലും ചെറിയൊരു ടൂർ’ വല്ലപ്പോഴും കൂട്ടുകാരോടൊപ്പം കൂടി ചെറിയൊരു വെള്ളമടി .
അതൊക്കെയേ അവന് ചെലവുള്ളൂ. അവറാച്ചന് കടമുറിയിൽ നിന്നുള്ള വാടകയും , തോട്ടത്തിലെ വരുമാനവും ചേർത്ത് മാസം നല്ലൊരു തുക ബാക്കിയുണ്ട്. അവർ മൂന്ന് പേർക്ക് വളരെ കുറച്ച് പൈസയേ ആവശ്യമുള്ളൂ. ബാക്കിയെല്ലാം തൻ്റെ കാലശേഷം ജോണിക്ക് എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ബാങ്കിൽ നിക്ഷേപിക്കുകയാണ്.
ഇങ്ങിനെയൊക്കെയാണെങ്കിലും അവന് നല്ലൊരു കുടുംബത്തിൽ നിന്നും പെണ്ണ് ശരിയാവുന്നില്ല. കാര്യങ്ങൾ ഇങ്ങിനെ ഒക്കെ ഇരിക്കുമ്പോഴാണ് അവൻ ലതികയെ കാണുന്നത്. അതോടെ അവൻ മൂക്കും കുത്തി വീണു. അവളെ തൻ്റെ ഭാര്യയാക്കാൻ അവൻ അതിയായി ആഗ്രഹിച്ചു. പിറ്റേന്ന് രാവിലെ അവൻ ബൈക്കെടുത്ത് നേരെ അനാഥാലയത്തിലേക്ക് പോയി.
അച്ചനെക്കണ്ട് അവളെക്കുറിച്ച് അന്വോഷിച്ചു. അവളു പേര് ലതിക എന്നാ ണെന്നും, നന്നേ ചെറുപ്പത്തിൽ ഇവിടെ എത്തിയതാണെന്നും, ബിഎഡ് വരെ പഠിച്ചതാണെന്നും, ഒരു സർക്കാർ സ്കൂളിൽ ടീച്ചറാവാനാണ് അവളുടെ ആഗ്രഹമെന്നും അച്ചൻ അവനോട് പറഞ്ഞു.
ഇപ്പോൾ ഇവിടെ അനാഥരായ ചെറിയ കുട്ടികളെ പഠിപ്പിക്കുകയാണ്. വിവരങ്ങളെല്ലാം അറിഞ്ഞ ജോണി തനിക്കവളെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും, അച്ചൻ തന്നെ അപ്പനെ വിളിച്ച് സംസാരിച്ച് ഇത് നടത്തിത്തരണമെന്നും അപേക്ഷിച്ചു.
അങ്ങിനെ അച്ചൻ, അവറാച്ചനേയും, അന്നമ്മയേയും വിളിച്ച് വരുത്തി കാര്യങ്ങളെല്ലാം സംസാരിച്ചു. അവറാച്ചന് ചെറിയൊരു സമ്മതം ഉണ്ടായെങ്കിലും അന്നാമ്മ ശക്തമായി എതിർത്തു. അന്യജാതിയിൽ പെട്ടതും, അനാഥയായതുമാണ് അതിനവർ കാരണം പറഞ്ഞത്. അച്ചനും , അവറാച്ചനും കൂടി ഒരുപാട് ശ്രമിച്ച് അവസാനം ഒരു വിധം അന്നമ്മയെ കൊണ്ട് സമ്മതിപ്പിച്ചു.