“അത് ഞാൻ അങ്ങോട്ട് അല്ലിയോ ചോദിക്കേണ്ടത്.. ഇങ്ങനെ ഒറ്റത്തടിയായി നടന്നാൽ മതിയോ.. ഒരു പെണ്ണൊക്കെ കേട്ടണ്ടേ കുഞ്ഞേ..”
“പിറവത്തു പറ്റിയ പിള്ളേരുണ്ടോന്ന് നോക്ക് ജോസേട്ടാ നമുക്ക് ആലോചിക്കാം.” ഞാൻ ചിരിച്ചു.
“ശരിക്കും.. എന്നാൽ ഞാനൊന്ന് നോക്കട്ടെ..” പുള്ളി അത് സീരിയസായി എടുത്തു..
“ആ നിങ്ങള് കൊള്ളാല്ലോ. അപ്പോഴേക്കും അത് കാര്യമായി എടുത്തോ.”
“ങേ.. അപ്പോൾ കാര്യമായി പറഞ്ഞതല്ലേ ” പുള്ളി വാ പൊളിച്ചു…
“എന്റെ പൊന്ന് ജോസേട്ടാ നിങ്ങൾക്ക് വേറെ പണിയില്ലേ… ഒരു ചായ കുടിക്കാൻ ആരെങ്കിലും ചായത്തോട്ടം വാങ്ങുമോ?”
“ഇങ്ങനെ എപ്പോഴും വല്ല പറമ്പിൽ നിന്നും ചായ കുടിച്ചു നടന്നാൽ മതിയോ?” പുള്ളി കൊള്ളിച്ചൊന്ന് പറഞ്ഞു…
“ഹാ.. മതിയെന്നെ… നമുക്ക് ഇങ്ങനെയൊക്കെ പോയാൽ മതി.. ഇനി അത്ര നിർബന്ധമാണേൽ കുറച്ചു കഴിഞ്ഞു നോക്കാം.. അന്നേരം പെണ്ണ് നോക്കാൻ ജോസേട്ടനെ ഏൽപ്പിക്കാം എന്തേയ്?.”
“കുഞ്ഞേ ഓരോന്നിനും ഓരോ സമയമുണ്ട്.. ഈ നല്ല പ്രായത്തിൽ കെട്ടിയാൽ പിന്നെ ദുഖിക്കേണ്ടി വരില്ല..” അയാൾ പറഞ്ഞു നിർത്തി. പിന്നെ പുള്ളിയുടെ ബാഗ് കയ്യിലെടുത്തു.
“അജയ് മോനെ ഞാനെന്നാൽ ഇറങ്ങിക്കോട്ടെ കുറച്ചു സാധനം വാങ്ങിക്കാൻ ഉണ്ടായിരുന്നു..” പുള്ളി അനുവാദം ചോദിച്ചു..
“അതിനെന്താ ജോസേട്ടാ… ജോസേട്ടൻ വിട്ടോ..” ഞാൻ പറഞ്ഞു. പുള്ളിയുടെ കണക്കൊക്കെ പക്കയാണ്. എല്ലാം കറക്റ്റ് ആയി ഇനം തിരിച്ചു എഴുതിയിട്ടുണ്ടാവും. മറ്റു രണ്ടു ഷോപ്പിലെ പോലെയും തലവേദന ഉണ്ടാവില്ല..
“എന്നാൽ നാളെ കാണാം.. ഗുഡ് നൈറ്റ് ..” പുള്ളി കൈയുയർത്തി വീശി യാത്ര പറഞ്ഞു..
“ഓക്കേ.. ഗുഡ് നൈറ്റ് ” ഞാൻ ഡെയിലി ബുക്ക് നോക്കുന്നതിനിടയിൽ മുഖമുയർത്തിക്കൊണ്ട് പറഞ്ഞു…
സെയിൽസ് നോക്കി.. പിന്നെ ക്യാഷ് ബുക്ക് നോക്കി ക്യാഷ് എണ്ണി എടുത്തു.. നാലു ലക്ഷത്തി പതിനേഴാംയിരത്തി മുപ്പത്തൊന്ന്.. എല്ലാം കറക്റ്റ് ആണ്.. അല്ലെങ്കിലും ജോസേട്ടന്റെ കണക്കിൽ ഒരിക്കൽ പോലും ഒരു രൂപയുടെ പോലും വിത്യാസം വരാറില്ല… വല്ലാത്തൊരു മനുഷ്യൻ.. ഇക്കയും അത് പറയാറുണ്ട്..