സനോജ് പറഞ്ഞേൽപ്പിച്ച പെയിന്ററായിരുന്നു വന്നത്.
ജോലി സ്ഥലത്തു നിന്നും വന്നതു പോലെ അയാളുടെ കൈകളിലും വസ്ത്രങ്ങളിലും പലനിറങ്ങൾ കാണപ്പെട്ടു……
“ഇതാ മാഷേ പറഞ്ഞയാൾ… ”
സനോജ് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
പെയിന്റർ , അവർക്കടുത്തേക്ക് വന്നു…
” മൊത്തം ഒന്ന് നോക്കി നീയൊരു കരാറ് പറ..”
വിനയചന്ദ്രൻ കസേരയിൽക്കിടന്നു തന്നെ പറഞ്ഞു..
സനോജ് അയാളെയും കൂട്ടി വീടിനകവും പുറം വശങ്ങളും കാണിച്ചു കൊടുത്തു…
” പുറംഭാഗമൊക്കെ വാഷ് ചെയ്യണം മാഷേ..”
തിരികെ വന്ന് പെയിന്റർ പറഞ്ഞു.
“എല്ലാം കൂടി കൂട്ടിപ്പറഞ്ഞോ… ”
” അതിപ്പോ… മാഷിനോട് ഞാൻ.., ”
പെയിന്റർ തല ചൊറിഞ്ഞു…
“അതെന്നാ , നിനക്ക് കൂലി വേണ്ടേ..?”
വിനയചന്ദ്രൻ ചിരിയോടെ മുന്നോട്ടാഞ്ഞു ..
“അങ്ങനല്ല.. കണക്കു പറയാൻ പറ്റാഞ്ഞിട്ടാ… ”
” ഉടനെ തീർക്കണം.. ഗേയ്റ്റും മതിലും കൂടെ വേണം……”
പെയിന്റർ തല കുലുക്കി….
” കാശിന്റെ കാര്യമൊക്കെ , സനോജിനോട് പറഞ്ഞാൽ മതി…… സാധനങ്ങളുടെ ലിസ്റ്റ് കടയിൽ കൊടുത്തേക്ക്… ഇവൻ കൊണ്ടു വന്നോളും… ”
വിനയചന്ദ്രൻ പറഞ്ഞതു കേട്ട് സനോജ് അമ്പരപ്പോടെ അയാളെ നോക്കി. അതേ അമ്പരപ്പോടെ പെയിന്റർ സനോജിനേയും നോക്കി…
” അല്ല……. മാഷെങ്ങോട്ടാ പോകുന്നത്…… ?”
പെയിന്റർ പോയിക്കഴിഞ്ഞ് സനോജിന് ചോദിക്കാതിരിക്കാനായില്ല…
” ഞാൻ നിന്നോട് പോകുന്ന കാര്യം പറഞ്ഞതല്ലേ… പിന്നെന്താ… ? ”
അവനു മുഖം കൊടുക്കാതെ വിനയചന്ദ്രൻ പറഞ്ഞു.
“അതൊന്നുമല്ല… …. ”
സനോജ് പിറുപിറുത്തു…
” പിന്നെ… ?”
” ഞാൻ കുറേയായല്ലോ മാഷിനെക്കാണാൻ തുടങ്ങിയിട്ട് … ”
സനോജിന്റെ സ്വരം ഇടറിയെങ്കിലും ഉയർന്നിരുന്നു…
വിനയചന്ദ്രൻ ഒരു നിമിഷം മിണ്ടിയില്ല…
” ആത്മഹത്യ ചെയ്യാനാണെങ്കിൽ രണ്ടു പ്രാവശ്യം ചെയ്യേണ്ട സമയം കഴിഞ്ഞില്ലേടാ… അതോർത്തു നീ പേടിക്കണ്ട… ”
ഒടുവിൽ അയാൾ പറഞ്ഞു…
സനോജിന്റെ മുഖത്ത് ചെറിയ പ്രകാശം പരന്നു……
“എന്റെ മോളൊരു പൊട്ടിയാ… ആരു പറഞ്ഞാലും വിശ്വസിക്കും…… അതല്ലേ , ബുദ്ധി തെളിയാത്ത പ്രായത്തിൽ അവളിറങ്ങിപ്പോയത്…… ”
വിനയചന്ദ്രൻ നിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞു …