ഉറക്കം മത്തുപിടിച്ചു വരുമ്പോഴതാ മൊബൈൽ റിങ് ചെയ്യുന്നു… ലിസിമ്മയുടെ കാൾ ആണ്. പരീക്ഷയെ കുറിച്ച് ചോദിക്കാനാകും. ഫോൺ എടുത്തു.
“ഹലോ”
“കുട്ടാ… എക്സാമെല്ലാം എങ്ങനെ ഉണ്ടായിരുന്നു?
“തരക്കേടില്ലാ!!”
“അത്രയേ ഉള്ളൂ ?? നന്നായി എഴുതിയില്ലേ ??”
“നന്നായി എഴുതിയിട്ടുണ്ട്.”
“പരീക്ഷയെല്ലാം തീർന്നോ?”
“ഇല്ല… ഞാൻ പറഞ്ഞതല്ലേ… ഒന്നു കൂടി ബാക്കിയുണ്ട്. പിന്നെ അടുത്തയാഴ്ച വൈവയുണ്ട്.”
“എന്തൊക്കെ അവിടത്തെ വിശേഷങ്ങൾ? ഇന്ന് ലിസിമ്മ തനിച്ചാണോ?”
“അല്ല കുട്ടാ… കഴിഞ്ഞ നാലുനാളായി ടീച്ചറുണ്ട് ഇവിടെ.” ഓഹ്, ചോദിക്കാതെ തന്നെ ഇങ്ങോട്ടു പറഞ്ഞല്ലോ. വലിയൊരാശ്വാസം.
“അത് നന്നായി. ഒരു കൂട്ടായല്ലോ.”
“ഇന്ന് കൂടിയേ ടീച്ചർ ഉണ്ടാകൂ കുട്ടാ. നാളെ എറണാകുളത്തേക്കു പോകുകയാ.”
“ചേട്ടൻ എന്നെത്തി?”
“നീ പോകുന്നതിനു മുമ്പുതന്നെ വന്നതല്ലേ. നീയറിഞ്ഞില്ലായിരുന്നോ?”
“ഇല്ല ലിസിമ്മേ, ചേട്ടൻ മദ്രാസിലേക്കു പോയതായിരുന്നല്ലോ.”
“മദ്രാസിലെ എന്തോ പ്രശ്നം കാരണം മുരളീടെ മീറ്റിംഗ് നടന്നില്ല. അന്നുതന്നെ തിരിച്ചുപോന്നല്ലോ. ”
“ഓഹ്, അതുഞാനറിഞ്ഞില്ലായിരുന്നു.”
ഈ വാർത്ത വലിയ ഒരാശ്വാസമായിരുന്നു. ആവശ്യമില്ലാതെ ഞാൻ എന്തൊക്കെയോ ആലോചിച്ചുകൂട്ടി. എന്തായാലും ടീച്ചർ അന്നു വീട്ടിൽനിന്ന് തിരിച്ചു പോയത് ഞാൻ കാരണമല്ലെന്ന് മനസ്സിലായി. വലിയൊരു മഴ പെയ്തു തോർന്നപോലെയായി മനസ്. മറ്റുള്ളതെല്ലാം ഞാൻ മറന്നു. സന്തോഷിക്കാൻ ഈ പരീക്ഷാകാലത്തു ഇനിയെന്തുവേണം?
അൽപനേരംകൂടി സംസാരിച്ചു ലിസിമ്മ ഫോൺ വച്ചു. എന്റെ ഉറക്കെല്ലാം പോയി. പരീക്ഷാ ക്ഷീണം കാരണം ഉറക്കിലേക്കു വഴുതിവീണിരുന്ന എനിക്കിപ്പോൾ ഉറങ്ങാൻ പറ്റുന്നില്ല. കുറെ കഴിഞ്ഞിട്ടും ഉരക്കുവരാതിരുന്ന ഞാൻ റൂമിലൂടെയും ഹാളിലും എഴുന്നേറ്റുനടന്നു. എന്തിനാ ടീച്ചർ വീട്ടിലേക്കു പോകുന്നത്? ഇനി എന്നാ തിരിച്ചു വരിക? ഈ ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി. സിനിമയിലായിരുന്നെങ്കിൽ നായകൻ ഒരു സിഗരറ്റ് കത്തിച്ചു വലിക്കുന്ന സമയം. എന്തായാലും എപ്പോഴോ സോഫയിൽ കിടന്നു ഞാനുറങ്ങിപ്പോയി.
===================
പരീക്ഷ തുടരുന്നു. ഇന്നും ഞാൻ എന്നത്തെയുംപോലെ പഠിക്കാനിരുന്നു. പഠനം ഒരു ഫ്ലോയിലായി വരുമ്പോൾ അതാ കേൾക്കുന്നു, ഫോണിന്റെ റിങ്. ലിസിമ്മയാണ്.
“ഹലോ… ഹലോ…. ലിസിമ്മേ… കേൾക്കുന്നില്ലല്ലോ… ഹലോ…”
ഒന്നും കേൾക്കുന്നില്ല… നെറ്റ്‌വർക്ക് പ്രോബ്ലം ആണ്.
വീണ്ടും റിങ് ചെയ്യുന്നു… “ഹലോ… ഹലോ….”