അവൻ ഉറപ്പു കൊടുത്തു. സെലീന വീട്ടിലേക്ക് പോയി. വീട്ടിലേക്ക് നടക്കുമ്പോൾ അവളുടെ ചുണ്ടിലൊരു മൂളിപ്പാട്ടുണ്ടായിരുന്നു.
****
ഉച്ചയൂണു കഴിഞ്ഞ് മുറ്റത്തെ ചെടിച്ചട്ടികളില്‍ കിളിര്‍ത്തു നിൽക്കുന്ന കള പറിച്ചു കളയുകയായിരുന്നു ആലീസ്. ചെടി വളര്‍ത്തലും പരിപാലനവും ആലീസിനൊരു ഹോബിയാണു.
അകത്ത് ലാന്റ് ഫോണ്‍ ബെല്ലടിക്കുന്നതും മമ്മി അതെടുത്ത് ഹലോ പറയുന്നതും അവള്‍ കേട്ടു
“മോളേ ദാ ആഷിമ വിളിക്കുന്നു”
ആലീസ് എണീററു ചെന്നു ഫോണെടുത്തു.
“എന്നാടീ പെണ്ണേ.”
“അതേ കൊച്ചേച്ഛി ഞാന്‍ കഴിഞ്ഞമാസം പറഞ്ഞില്ലേ ഒരു ടൂറിൻ്റെ കാര്യം. അതിൻ്റെ പൈസ അടയ്ക്കണ്ട ലാസ്സ് ഡേറ്റ് ബുധാഴ്ചയാണന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു”
ആലീസൊന്ന് ഞെട്ടി.
“നീ പറഞ്ഞത് അടുത്ത മാസമാണന്നല്ലേ”
“അങ്ങനെയാന്നാ ഞങ്ങളോട് പറഞ്ഞെ. പക്ഷേ ഇന്നലെ പറയണു ഡേറ്റ് മാററീന്ന്.. ടൂറു പോകുന്നതും നേരത്തേയാക്കി. ഈ മാസം ഇരുപത്തഞ്ചിലോട്ടാക്കി..”
“എടുപിടീന്ന് രണ്ടായിരം രൂപ ചോദിച്ചാല്‍ ഞാനെവിടുന്നുണ്ടാക്കും മോളേ…”
അങ്ങേത്തലയ്ക്കല്‍ നിശബ്ദത.
“ഞാനൊന്ന് നോക്കട്ടെ മോളേ. നീ വച്ചോ. ഞാന്‍ അങ്ങട് വിളിച്ചോളാം.”
“ശരി കൊച്ചേച്ചീ..”
ആഷിമ ഫോണ്‍ വെച്ചു.
ട്യൂഷന്‍ സെന്ററിലെ ജോലി മാത്രം വെച്ചോണ്ട് കൊച്ചേച്ചിയെങ്ങനെ തൻ്റെ ഫീസും മററു കാര്യങ്ങളുമെല്ലാം നടത്തിക്കൊണ്ടു പോകുന്നതെന്നോര്‍ത്ത് പലപ്പോഴും ആഷിമയ്ക്ക് അത്‌ഭുതം തോന്നിയിട്ടുണ്ട്.
ആലീസ് ചിന്താമഗ്നയായിട്ടിരുന്നു. കാശിനത്യാവശ്യം വരുമ്പോളെല്ലാം ആകെയുള്ള വഴി ജോസ് തന്നെ. അയാളുടെ അടിമയാകാനായിരിക്കും തൻ്റെ വിധി.. അവളൊന്നു നിശ്വസിച്ചു.
അവള്‍ ജോസിൻ്റെ മൊബൈലില്‍ വിളിച്ചെങ്കിലും കിട്ടിയില്ല..
“മമ്മീ..ഞാനൊന്ന് ടൗണ്‍ വരെ പോയിട്ടു വരാം..ട്ടോ.”
മേരിമ്മയോട് പറഞ്ഞിട്ട് വേഷം മാറി സാരിയുടുത്ത് ആലീസിറങ്ങി.
“എടീ ടൗണീന്ന് വരുമ്പോ എൻ്റെ മരുന്നും കൂടി മേടിച്ചോണേ..”
മേരിമ്മ അവളെ ഓര്‍മ്മിപ്പിച്ചു. മേരിമ്മയ്ക്ക് പലവിധ അസുഖങ്ങളാണു..
ബസ്സ് സ്റ്റാൻഡിൽ നിന്ന് അല്‍പ്പദൂരം നടക്കണം ജോസിൻ്റെ വീട്ടിലേക്ക്.
ബസ്സിറങ്ങി ഇടറോഡിലൂടെ ആലീസ് വേഗം നടന്നു.. ആകാശത്ത് മഴക്കാറിനു
കനം വെച്ചു തുടങ്ങിയിരുന്നു. ആലീസ് ചെല്ലുമ്പോള്‍ ജോസിൻ്റെ വീട്ടിൽ അയാളെക്കൂടാതെ മൂന്നാലു പേരുണ്ടായിരുന്നു. ആലീസ് വരുന്നതു കണ്ട് ജോസ് ഇറങ്ങിച്ചെന്നു.
“എന്താടീ നീയീ വഴി.”