“ഉം”
അവള്‍ തലയാട്ടി.
“എന്തോ പുള്ളിക്കാരിക്ക് നല്ല ദേഷ്യമാ. ഞാന്‍ ജോസ് സാറിൻ്റെ കാര്യം ചോദിച്ചപ്പൊ അതിയാന്‍ എങ്ങാണ്ട് തൊലയാന്‍ പോയെന്നാ പറഞ്ഞത്.. ആദ്യമായിട്ടാ ആലീസ് മിസ്സ് ഇങ്ങനെയൊക്കെ പറഞ്ഞു കേള്‍ക്കുന്നെ”
“രണ്ടും കൂടെ ഒടക്കായോ ഇനി..”
ശൗരിക്ക് സംശയമായി…
“ആവോ ആര്‍ക്കറിയാം.”
“ആലീസ് മിസ്സിനെന്താ പണി. അവരു ക്ലാസെടുക്കില്ലേ..”
ശൗരി തിരക്കി
മിസ്സിനു ഇന്നു സെന്റ് ജോ പളളിയിലെ റാസായ്ക്ക് പോണമെന്ന്.. സത്യം പറഞ്ഞാ പുള്ളിക്കാരിക്ക് ക്ലാസ്സെടുക്കാൻ താൽപര്യമില്ല അതാ..”
“ഇന്നാണോ അവിടുത്തെ റാസാ. എന്നാ ഞാനൊന്നു പോയിട്ട് വരാം.. സെലീനേച്ചി വരുന്നോ..”
“ആ ബെസ്റ്. സന്ധ്യ കഴിഞ്ഞിട്ടുള്ള ഒരു പരിപാടിക്കും മമ്മി വിടില്ലന്ന് നിനക്കറിയില്ലേ..”
“ആ എന്നാ വേണ്ട ഞാന്‍ തന്നെ പൊയ്ക്കോളാം..”
“നിയെങ്ങനാ പോണെ..”
“ബസ്സിനു പോകാം..സൈക്കിളേപ്പൊയാല്‍ മഴ പെയ്താല്‍ നനയേണ്ടി വരും.”
അവൻ്റെയോപ്പം റാസായ്ക്ക് പോണമെന്ന് സെലീനയക്ക് ഉത്ക്കടമായിട്ടുളെളാരു ആഗ്രഹമുണ്ടായിരുന്നെങ്കിലും മമ്മിയുടെ സമ്മതം കിട്ടില്ലന്നുറപ്പുള്ളതുകൊണ്ട് അവള്‍ ആഗ്രഹം അടക്കി.
ട്യൂഷൻ സെൻ്ററിൽ നിന്ന് നേരത്തെ എത്തിയ ആലീസ് കുറച്ച് നേരം മയങ്ങി. അഞ്ചേമുക്കാലോടെ അവള്‍ റാസയ്ക്ക് പോകാൻ ഒരുങ്ങിയിറങ്ങി. വാതില്‍ക്കലെത്തിയതും ലാന്റ്ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് അവള്‍ തിരികെച്ചെന്നു. ആഷിമയായിരുന്നു ഫോണില്‍.
“എന്താ മോളെ വിശേഷം…”
ആലീസ് തിരക്കി..
“കൊച്ചേച്ചി എൻ്റെ കൂട്ടുകാരി ടൂറിനു പോകാനുളള പൈസ തരാമെന്നു പറഞ്ഞു. അവള്‍ക്ക് അടുത്തമാസം തിരികെ കൊടുത്താല്‍ മതി”
ആലീസിനു തെല്ലൊരു സമാധാനം തോന്നി. മനസ്സിൻ്റെ ഉളളിലൊരു നീറ്റലുണ്ടായിരുന്നത് ഇപ്പൊള്‍ മാറിക്കിട്ടി.
“അതിനെന്താ മോളേ. അടുത്തമാസം കൊച്ചേച്ചി പൈസ റെഡിയാക്കിത്തരാം.. മോളു സന്തോഷമായിട്ടു പോയി വാ.”
“ശരി കൊച്ചേച്ചീ. ഞാന്‍ വെയ്ക്കുവാ..”
“ശരി മോളേ. ഞാന്‍ റാസായ്ക്ക് പോകാനിറങ്ങുവാ..”
അവള്‍ ഫോണ്‍ വെച്ചു. ആലീസിനു ഒരുൻമേഷം തോന്നി.
ആഷിമ ഫോൺ ചെയ്യുന്നത് കേൾക്കാനായി തൊട്ടടുത്ത് നിൽപ്പുണ്ടായിരുന്നു റോസ്ലിൻ. ഫോൺ വെച്ചിട്ട് ആഷിമ അവളെ നോക്കി.