” വേണ്ട ..നിന്നെ തനിച്ചാക്കിയിട്ടു ഞാന്‍ പോകുന്നില്ല .. നീ കിടന്നോ . അമ്മ വന്നു വിളിച്ചാല്‍ മാത്രം വാതില്‍ തുറന്നാല്‍ മതി . ഞാന്‍ സ്റ്റോര്‍ റൂമില്‍ കാണും . അമ്മ വന്നാലുടൻ കാര്യം പറഞ്ഞിട്ട് ഞാൻ പൊക്കോളാം . കാറിനടുത്തെത്തിയിട്ടല്ലേ അവർ തിരിച്ചു വരൂ . അന്നേരത്തേക്ക് കുറച്ചു സമയം കിട്ടും . അഥവാ അവർ വന്നാൽ ഞാൻ പുറകിലൂടെ ചാടിയോടും . അങ്ങനെ ആ വഴിയൊന്നും നമ്മുടെ പുറകെ പോലീസ് എത്തില്ല . ”
മഹി ഒരു വിദഗ്ദ്ധനെ പോലെ മനസ്സിൽ കരുക്കൾ നീക്കിക്കൊണ്ടവളെ സമാധാനിപ്പിച്ചു .
കാവേരിയെ നിർബന്ധിച്ചു മുറിയിലാക്കി വാതിലടപ്പിച്ചിട്ടാണ് മഹി പുറകിലെ സ്റ്റോർ റൂമിലേക്ക് പോയത് . സ്റ്റോർ റൂമെന്ന് പറയാൻ പറ്റില്ല . പുറകിലെ വരാന്ത അഴിയിട്ടു അതിലേക്ക് അടുക്കള പുറത്തു നിന്നൊരു വാതിൽ . പുറമെ നിന്നുള്ള കാഴ്ചക്കോ ഒന്നും തടസ്സമില്ലെങ്കിലും തേങ്ങ ചേന മുതലായ കൃഷി വിഭവങ്ങളും പണിയായുധങ്ങളും ഒക്കെ വെക്കാനൊരിടം . അവിടൊരു പഴയ കട്ടിൽ എടുത്തിട്ടിട്ടുണ്ട് . നല്ല കാറ്റും വായുവും ലഭിക്കുന്നത് കൊണ്ട് സാവിത്രി പകൽ നേരത്തെവിടെ കിടന്ന് മയങ്ങാറുണ്ട് . അടച്ചുറപ്പും ഉണ്ടല്ലോ
മഹി ആ കട്ടിലിൽ കിടന്ന് വക്കീലിനോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കണം എന്ന് ചിന്തിച്ചു കിടന്നു .
” ഒരു അബലയായ സ്ത്രീയോട് ചെയ്ത ക്രൂരത പ്രതി മഹേഷിന്റെ നിഷ്ടൂരമനസിനെയാണ് പ്രതിഫലിപ്പിക്കുന്നത് . ആയതിനാല്‍ ഈ പ്രതി സമൂഹത്തില്‍ ഇനിയും ഇത്തരം അധമമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് എന്ന പ്രോസിക്യുഷന്റെ വാദം തള്ളിക്കളയാന്‍ പറ്റില്ല . കുറ്റം ചെയ്യുന്ന പോലെ തന്നെയാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും . കാവേരി ഒരു സ്ത്രീ ആയിട്ട് കൂടി തന്റെ അമ്മയുടെ പ്രായമുള്ളത് മാത്രമല്ല അമ്മായിയമ്മ കൂടി ആയ സ്ത്രീയെ പീഡിപ്പിക്കുവാന്‍ കൂട്ട് നിന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് കോടതി നിരീക്ഷിക്കുന്നു . ആയതിനാല്‍ ഒന്നാം പ്രതിമഹേഷിനെ ജീവപര്യന്തം തടവിനും രണ്ടാം പ്രതി കാവേരിക്ക് ആറു വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിക്കുന്നു . പിഴ തുക പീഡനത്തിരയായ സ്ത്രീയുടെ ചികിത്സക്കും മറ്റും നല്കാന്‍ കോടതി ഇതിനാല്‍ ഉത്തരവിടുന്നു . ”