” മഹീ ..നീയിങ്ങോട്ടു വന്നേ … പോകല്ലേ .. ” കാവേരി ഒരുവിധത്തിൽ കവറുകൾ എല്ലാം ഒരു കയ്യിൽ പിടിച്ചിട്ടവന്റെ കയ്യിൽ പിടിച്ചു വലിച്ചു .
” പെട്ടന്ന് അപ്പുറത്തേക്ക് കടക്ക് ”
അവർ നിക്കുന്നിടം വേലിപ്പടർപ്പിനാൽ അവരെ മറച്ചിരുന്നു .എന്നാൽ വീട്ടിലേക്ക് ഉള്ള വഴി ഏതാണ്ട് നാലടിയോളം നായ്ക്കളും മറ്റും കയറാതെ രണ്ടു കമ്പ് കൊണ്ട് വിലങ്ങനെ മറച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ .
ഒറ്റ നിമിഷം കൊണ്ട് ഇരുവരും അപ്പുറം കടന്നു പടികൾ കയറി വീട്ടിലെത്തി
”എന്റെ ദേവീ … നീയെന്റെ പ്രാർത്ഥന കേട്ടില്ലല്ലോ . കേസ് കൊടുക്കില്ലന്നാ ഞാങ്കരുതിയെ ”
കവറുകള്‍ സെറ്റിയിലേക്കിട്ടിട്ട് പിറുപിറുത്തു കൊണ്ട് കാവേരി തന്റെ റൂമിലേക്ക് കയറിപോയപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുവായിരുന്നു മഹി .
”എടിയേച്ചീ … ”
” ഡാ ..ഒരഞ്ച് മിനുറ്റ് .. ഇപ്പൊ വരാം ” കാവേരി അങ്ങനെ പറഞ്ഞെങ്കിലും മഹി അവിടെ നിന്ന് പോയില്ല .
വിളി തുടര്‍ന്നപ്പോള്‍ കാവേരി വാതില്‍ തുറന്നു . അവളുടെ മുഖം കരഞ്ഞു വീര്‍ത്തിരുന്നു .
”എടിയേച്ചീ … നീയിങ്ങനെ കരയാതെ . നമുക്കൊരു വക്കീലിനെ കാണാം ”
അത് കേട്ടതും കാവേരിയുടെ മുഖത്തൊരാശ്വാസം പടര്‍ന്നു
”എന്നാലും ഞാന്‍ കാരണം നീ ജയിലില്‍ പോകേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പോ ” പെട്ടന്ന് തന്നെ കാവേരി വിമ്മിപൊട്ടുകയും ചെയ്തു .
”അമ്മ വരട്ടെ .. അമ്മയോട് പറഞ്ഞിട്ട് പോകാം . ”
”അയ്യോ അമ്മയോട് പറയാനോ ?” കാവേരി ഭയചകിതയായി .
” പിന്നെ പറയാതെ? പോലീസ് ഇവിടെ വന്ന് നമ്മളേ അന്വേഷിച്ചിട്ടുണ്ട് . വന്നില്ലാന്ന് അമ്മ പറഞ്ഞപ്പോ സെലീനാമ്മയോട് ചോദിയ്ക്കാന്‍ പോയെക്കുന്നതാ . ” മഹിക്ക് കാര്യം മനസ്സിലായി !!
”അയ്യോ ..അപ്പൊ കാറ് കിടക്കുന്നത് കാണും .. മോനെ മഹീ ..എനിക്ക് പേടിയാകുന്നെടാ .. നീ പുറകിലൂടെ പോയി ഒരു വക്കീലിനെ കാണ് . കാറ് കാണുമ്പോ അവരിങ്ങോട്ട് തന്നെ വരും ” കാവേരി അവന്റെ കയ്യില്‍ പിടിച്ചു കൊണ്ട് കേണു