ഞങ്ങളുടെ വീട്ടുകാർ എല്ലാവരും എയർപോർട്ടിൽ ഞങ്ങള്‍ക്കൊപ്പം വന്നു. മറിയ, തോമസ്, മാമ, ഹരിദാസും വന്നിരുന്നു. എല്ലാ മുഖത്തും വിഷമം മാത്രം നിറഞ്ഞു നിന്നു.
എന്നെയും അഞ്ചനയേയും ഒരുമിച്ച് കെട്ടിപിടിച്ചു കൊണ്ടാണ് നെഷിധ ആദ്യം കരഞ്ഞത്. അവസാനം എന്നെ മാത്രം കെട്ടിപിടിച്ചു കൊണ്ട് അവള്‍ കുറെ കരഞ്ഞു. അവളെ ആശ്വസിപ്പിച്ച ശേഷം ഞങ്ങൾ പിന്നെയും യാത്ര പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
ബോര്‍ഡിംഗ് പാസ് എടുത്ത് സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞങ്ങൾ ഡിപ്പാർച്ചർ ലോബിയയിൽ ചിരിച്ച് സംസാരിച്ച് കൊണ്ടിരുന്നു. കുറച് കഴിഞ്ഞ് അഞ്ചന ബാത്റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞിട്ട് പോയി.
അന്നേരം എനിക്കൊരു കോൾ വന്നു.
നാട്ടിലെ നമ്പര്‍ ആയിരുന്നു, സേവ് ചെയ്യാത്ത നമ്പറും. ഞാൻ എടുത്തു.
‘വിക്രം..!!’ ഫോണിലൂടെ ഒഴുകിയെത്തിയ ശബ്ദം കേട്ട് ഞാൻ വിറങ്ങലിച്ചു നിന്നു.
‘പ്രഷോബ് ചേട്ടൻ..!!’ എന്റെ നാവ് താനെ ചൊല്ലി.
എന്റെ മനസ്സിലൂടെ ആയിരം ചിന്തകൾ കുഴഞ്ഞു മറിഞ്ഞു. ഭയം നിറഞ്ഞു. കാരണം ഇല്ലാതെ സങ്കടം വന്നു.. വേദനയും ദേഷ്യവും എല്ലാം മനസ്സിൽ തിളച്ചു.
‘എന്റെ ആശംസകളെ നിങ്ങള്‍ക്ക് ഞാൻ നേരുന്നു, വിക്രം…!!’ അയാളുടെ ആശംസ കേട്ട് ഞാൻ ശെരിക്കും ഞെട്ടി.
‘ചേട്ടാ..!!’ എന്താണ് പറയേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി.. അതുകൊണ്ട് വെറുതെ നിന്നു.
‘നിയമ വിരുദ്ധമായി വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട്, വ്യഭിചാര കുറ്റം, ഭാര്യയെ വഞ്ചിച്ചു ദ്രോഹിച്ചു എന്ന കുറ്റത്തിന് ശിക്ഷയും പിഴയും കോടതി വിധിച്ചു. പിന്നെ എന്റെ കൂട്ടുകാര്‍ക്ക് എംബസ്സിയിൽ പിടിപാട് ഉണ്ടായിരുന്നത് കൊണ്ട് എംബസ്സി ഇടപെട്ട് ഞങ്ങളെ ദുബായില്‍ നിന്നും രക്ഷിച്ചു.. വെറും പിഴ മാത്രം അടയ്ക്കേണ്ടി വന്നു. പക്ഷേ ഇനി ഞങ്ങൾ അഞ്ച് പേര്‍ക്കും യുഎയി യിൽ കാല് കുത്താൻ കഴിയില്ല.. ബാൻ കിട്ടി.’
അയാള്‍ പറഞ്ഞത് കേട്ട് എനിക്ക് ചെറിയൊരു വിഷമം തോന്നിയെങ്കിലും അയാളോടുള്ള ദേഷ്യവും വെറുപ്പും മാറിയിരുന്നില്ല.
‘ഇപ്പൊ എന്തിനാ വിളിച്ചത്? എന്റെ ഈ നമ്പര്‍ എങ്ങനെ കിട്ടി?’ ഞാൻ ചോദിച്ചു.
‘അഞ്ചനയുടെ അച്ഛനെ ഞാൻ വിളിച്ചിരുന്നു. ആദ്യമൊന്നും എന്നോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. പക്ഷേ ആരെയും ഉപദ്രവിക്കാനല്ല ക്ഷമ ചോദിക്കാന്‍ ആണെന്ന് പറഞ്ഞതും എനിക്ക് പറയാനുള്ളത് അദ്ദേഹം കേട്ടു. എന്റെ ആവശ്യപ്രകാരം നിന്റെ നമ്പറും തന്നു.’