അവസാനം രണ്ടു പേര്‍ക്കു മൊബൈലും സിം കാർഡും വാങ്ങിച്ചു. ഉടനെ നെഷിധയ്ക്ക് വാട്സാപ്പിൽ പുതിയ നമ്പര്‍ അയച്ചും കൊടുത്തു.
ശേഷം ഉറക്കത്തെ എങ്ങനെയോ അകറ്റി നിര്‍ത്തി കൊണ്ട് മറിയയുടെ വീട്ടിലേക്ക് എത്തിപ്പെട്ടു. അപ്പോഴേക്കും എന്റെ ക്ഷീണവും വര്‍ധിച്ചിരുന്നു.
ചെന്നതും ഡ്രെസ്സ് പോലും മാറ്റാതെ ഞാൻ പോയി കിടന്നു. അവള്‍ റൂമിന്റെ വാതില്‍ക്കല്‍ തന്നെ മടിയോടെ നിന്നു.
എനിക്ക് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചത് പോലെ അവള്‍ ഭയക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. അവളോട് ഞാൻ ആ പഴയ സ്നേഹം കാണിക്കുന്നില്ല എന്നത് പോലത്തെ ആശങ്കയും ഞാൻ ആ കണ്ണുകളില്‍ നിന്നും വായിച്ചു. അവളുടെ കണ്ണുകൾ പെട്ടന്ന് നിറയുന്നത് കണ്ടതും എന്റെ ഹൃദയത്തിൽ എവിടെയോ കോച്ചിപ്പിടിച്ചത് പോലെ തോന്നി. അത് പെട്ടന്ന് വലിഞ്ഞു മുറുകി.
ഉടനെ എന്റെ രണ്ട് കൈയും അവള്‍ക്ക് നേരെ നീട്ടേണ്ട താമസം, വിതുമ്പി കൊണ്ട് അവള്‍ ഓടിവന്ന് എന്റെ മുകളില്‍ കിടന്നു.
“ആദ്യമെ എന്നെയും നിന്റെ കൂടെ കൂട്ടാതെ എന്തിനാ പോയി കിടന്നത്..?” വിതുമ്പി കൊണ്ട് തന്നെ അവള്‍ ചോദിച്ചതും ഞാൻ ചിരിച്ചു.
“എന്റെ ചക്കര കുട്ടിക്ക് എന്താ പറ്റിയത്? ചെറിയ കാര്യങ്ങള്‍ക്ക് പോലും വല്ലാതെ വിഷമിക്കുന്നുണ്ടല്ലോ?”
ഉടനെ തല ഉയർത്തി അവളെന്നെ സങ്കടത്തോടെ നോക്കി.
“എന്നെ നിനക്ക് വേണ്ടെന്ന് തോന്നുന്നുണ്ടോ?” ഭീതിയോടെ അവള്‍ ചോദിച്ചു.
“ഒരിക്കലുമില്ല. എന്തിനാ നി അങ്ങനെ ചോദിക്കുന്നത്?” ഞാൻ ദേഷ്യപ്പെട്ടു.
“അറിയില്ലടാ…! പക്ഷെ ഇപ്പൊ നി എന്നെ അവോയ്ഡ് ചെയ്തത് പോലെ തോന്നി.” ഉള്ളിലെ ദുഃഖം പെട്ടന്ന് പൊന്തി വന്നതുപോലെ അവള്‍ കരഞ്ഞു. “പിന്നേ നിന്നോട് ഫോണിലൂടെ പോലും സംസാരിക്കാൻ കഴിയാത്ത ആ നാല് ദിവസവും ഞാൻ ഇവിടെ മരിച്ചാണ് ജീവിച്ചത്. ഇനിയും അങ്ങനെയുള്ള വേര്‍പാട് ഉണ്ടായാല്‍ ചിലപ്പോ എന്റെ ഹൃദയം പൊട്ടി പോകും…!! ഒരു നിമിഷം പോലും നീയല്ലാതെ എനിക്ക് പറ്റുന്നില്ല എന്ന അവസ്ഥയിലാണ് ഞാൻ.” അതോടെ അവളുടെ കരച്ചിലും കൂടി.
“എഡി മോളെ, ഇങ്ങനെ കരയാന്‍ നി കുഞ്ഞ് വാവയാണോ?” നുരഞ്ഞു പൊങ്ങി എന്റെ കണ്ഠവും താണ്ടി പുറത്തേക്ക് കണ്ണിലൂടെ തെറിക്കാൻ ഇരുന്ന വേദനയെ അടക്കി കൊണ്ട് ഞാൻ ചോദിച്ചു. പക്ഷേ എന്നിട്ടും എന്റെ കണ്ഠം ഇടറി.