പെട്ടന്ന് അവന്റെ മുഖത്ത് ഭയം പടർന്നു പിടിക്കാന്‍ തുടങ്ങി.
“ഏട്ടന് എന്തു പറ്റി..?” അവന്‍ പെട്ടന്ന് വിരണ്ടു. “എന്തെങ്കിലും അസുഖമോ മറ്റോ പിടിപെട്ടോ? പെട്ടന്ന് ഇങ്ങനെയൊക്കെ എന്തിനാ സംസാരിക്കുന്നത്? പെട്ടന്ന് ഇരുന്ന ഇരുപ്പിൽ നമ്മുടെ പപ്പ ഏട്ടനെ ഇങ്ങോട്ട് കൊണ്ടുവന്ന കാര്യമാ എനിക്കിപ്പോ ഓര്‍മ്മ വരുന്നത്. സത്യം പറ ഏട്ടാ..!! നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണോ?” അവന്‍ വെപ്രാളം പിടിച്ചു.
അവന്റെ വെപ്രാളം കണ്ടിട്ട് ഞാൻ പെട്ടന്ന് ചിരിച്ചു പോയി.
“എനിക്കൊന്നും ഇല്ലടാ. ഒരു എക്സാമ്പിൾ ഞാൻ പറഞ്ഞെന്നെയുള്ളു.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും അവന്‍ ഒന്ന് ആശ്വസിച്ചു.
“പിന്നേ നമ്മുടെ അറബി സ്പോണ്‍സര്‍ നിങ്ങള്‍ക്ക് തന്നെ കമ്പനിയെ ഏല്പിച്ചു എന്നിരിക്കട്ടെ… അപ്പോൾ ഇവിടെ വന്ന് എന്തു ചെയ്യണം, എങ്ങനെ ഇതൊക്കെ കൈകാര്യം ചെയ്യണം എന്ന ഒരു ഐഡിയയും നിങ്ങള്‍ക്ക് ഉണ്ടാവില്ല. അതുകൊണ്ട് ഇവിടെയുള്ള കാര്യങ്ങളെ എല്ലാം നിങ്ങളിൽ ആരെങ്കിലും ഇപ്പോഴേ അറിഞ്ഞിരിക്കണം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതുകൂടാതെ വേറെ രാജ്യത്ത് ഞാൻ മറ്റൊരു കമ്പനി തുടങ്ങുന്നത് കൊണ്ട് ഈ കമ്പനിയെ നോക്കാൻ നിങ്ങളില്‍ ആരെങ്കിലും വേണം. അതുകൊണ്ട് നിനക്ക് എന്നോട് ദേഷ്യം തോന്നരുത്.”
ഒരു അപേക്ഷ പോലെ അവനോട് ഞാൻ പറഞ്ഞതും അവന്റെ മുഖത്ത് കുറ്റബോധം ഉണ്ടായി. വീര്‍ത്തിരുന്ന മുഖവും നേരെയായി. അവന്‍ ഉടനെ എന്നെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.
“സോറി ഏട്ടാ… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ച് നോക്കിയില്ല. എനിക്ക് അറിയില്ലായിരുന്നു. പക്ഷേ പെട്ടന്ന് എന്റെ ജീവിതം മാറിമറിയുന്നത് അറിഞ്ഞതും, കാരണക്കാരനായ ഏട്ടനോട് ദേഷ്യം തോന്നിപ്പോയി. പക്ഷേ ഇപ്പൊ എനിക്ക് ദേഷ്യമില്ല.” അവന്റെ ചിരി ഒരല്‍പ്പം കൂടി വലുതായി.
“ഇരുപത് ദിവസം കൊണ്ട് നിന്റെ ഇവിടത്തെ കാര്യങ്ങളൊക്കെ ശരിയാവും. അതുകഴിഞ്ഞ് നിനക്ക് നാട്ടിലേക്ക് തന്നെ മടങ്ങാം. പിന്നീട് ഞാൻ പറയുമ്പോ ഇങ്ങോട്ടേക്ക് വന്നാല്‍ മതിയാകും. ഇവിടെതന്നെ പഠിക്കാനുള്ള ഏര്‍പ്പാടു ഞാൻ ചെയ്യാം.”
ഇരുപത് ദിവസത്തില്‍ മടങ്ങി പോകാമെന്ന് കേട്ടതും അവന്റെ മുഖം പ്രകാശിച്ചു. ചിലപ്പോ കോളേജില്‍ വല്ല കാമുകിയും കാണും, അതുകൊണ്ടാവാം ഇങ്ങോട്ട് വരാൻ അവന്‍ മടിച്ചത്.