പെട്ടെന്ന് ഒരു സൈക്കിളിൻ്റെ ബെൽ മുഴങ്ങുന്ന ശബ്ദം അവർ കേട്ടു. ചന്ദ്രിക തോർത്ത് എടുത്ത് മാറത്തേക്ക് ഇട്ടുകൊണ്ട് അകത്തേക്കും ആര്യൻ അത് കേട്ട് പുറത്തേക്കും നടന്നു. സൈക്കിൾ കടയുടെ മുന്നിൽ ഒരാൾ വന്ന് നിക്കുന്നു.
ആര്യൻ അയാളുടെ അടുത്തേക്ക് നടന്നു. അയാൾ ആര്യനെ ഒന്ന് നോക്കിയ ശേഷം കൈ ചൂണ്ടി “തോമാച്ചൻ പറഞ്ഞ ആള്…” എന്ന് പറഞ്ഞതും അയാളെ അത് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ആര്യൻ “അതേ അതേ…” എന്നും പറഞ്ഞുകൊണ്ട് അരികിലേക്ക് ചെന്ന് നിന്നു.
“ഞാൻ ഇന്നലെ ബസ്സ് ഇറങ്ങുന്നത് കണ്ടിരുന്നു അപ്പോ വിചാരിച്ചു ആരാ എന്ന്.”
“ആണല്ലേ ഹഹ.”
“ഹാ…കുറേ നേരം ആയോ വന്നിട്ട്?”
“ഏയ്…ഇവിടുന്ന് ഊണ് കഴിച്ചിട്ട് ഇരുന്നതേ ഉള്ളൂ.”
“ഞാനും കഴിച്ചിട്ട് ഇറങ്ങാം എന്ന് കരുതി ഇല്ലെങ്കിൽ പിന്നെ ഈ വെയിലത്ത് അങ്ങ് സൈക്കിളും ചവിട്ടി ചെല്ലുമ്പോഴേക്ക് ഒരു പരുവം ആകും…അതാ താമസിച്ചത്?”
“അത് സാരമില്ലന്നേ…ബുദ്ധിമുട്ടായി കാണും അല്ലേ?”
“ഏയ്…തോമാച്ചൻ പറഞ്ഞാ പിന്നെ അതിന് എതിരൊന്നും പറയില്ല ഞാൻ.”
അയാൾ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും താക്കോൽ എടുത്തുകൊണ്ട് ഷട്ടർ തുറക്കാനായി ചെന്നു.
“ഇവിടുന്ന് ഒരുപാടുണ്ടോ വീട്ടിലേക്ക്?”
“ഒരു മൂന്ന് കിലോമീറ്റർ.”
“ഓഹ് അത് ശരി.”
താഴുകൾ രണ്ടും തുറന്ന ശേഷം അയാള് ഷട്ടർ മുകളിലേക്ക് ഉയർത്തി. കൂടെ ആര്യനും സഹായിച്ചു.
“ഹേർക്കുലിസ് പോരെ?”
“ഓ ഏതായാലും മതി.”
അയാൾ ഹേർക്കുലിസിൻ്റെ ഒരു സൈക്കിൾ എടുത്ത് വെളിയിലേക്ക് വെച്ചിട്ട് അതിൻ്റെ കണ്ടീഷൻ ഒന്ന് നോക്കിയ ശേഷം അതിലേക്ക് കയറി ഇരുന്നുകൊണ്ട് ഒരു നൂറ് മീറ്ററോളം വഴിയിലൂടെ ഓടിച്ച് നോക്കിയിട്ട് തിരികെ വന്നു.
“ഇത് എടുത്തോ കുഴപ്പം ഒന്നുമില്ല.”
“ഓക്കേ ഇത് മതി.”
അയാൾ അകത്തുനിന്നും പമ്പ് എടുത്തുകൊണ്ട് വന്ന് രണ്ട് ടയറിനും ആവശ്യത്തിന് കാറ്റും അടിച്ച് ചെയിനിൽ ഓയിലും ഒഴിച്ച ശേഷം അകത്തേക്ക് കയറി ഷട്ടർ താഴ്ത്തി കട പൂട്ടി.