“സർ പൊയ്ക്കോളു. ഞാൻ മറിയയുടെ വീട്ടിലേക്കാണ് പോകുന്നത്.” അവള്‍ പറഞ്ഞു.
എനിക്ക് അല്‍ഭുതം ഒന്നും തോന്നിയില്ല. എന്നാൽ എന്റെ ഹൃദയത്തെ ഫ്രൈ പാനിലിട്ട് വറുക്കാന്‍ തുടങ്ങിയത് പോലെ പൊള്ളി.
പക്ഷേ ഒന്നും മിണ്ടാതെ എന്റെ വണ്ടിയെ ഓടിച്ചു കൊണ്ട് ഞാൻ പോയി.
പിന്നീടുള്ള ദിവസങ്ങളും മറിയയുടെ കൂടെയായിരുന്നു അവളുടെ താമസം. പക്ഷേ ഒരു ഭ്രാന്തനെ പോലെയാണ് എന്റെ ഫ്ലാറ്റിൽ ഞാൻ ജീവിച്ചത്. ഉള്ളില്‍ ഒരു മാനസിക രോഗിയായി ഞാൻ മാറിയിരുന്നു എന്ന് പോലും ഞാൻ സംശയിച്ചു.
വീട്ടില്‍ ഞാൻ ഫുഡ് ഉണ്ടാക്കിയില്ല. ദിവസവും ഒരു നേരം മാത്രം ഏതെങ്കിലും ഹോട്ടലിൽ കേറി എന്തെങ്കിലും പേരിന് കഴിച്ചു. മുക്കാല്‍ ഭക്ഷണവും വേസ്റ്റ് ആയി. അതുകൊണ്ട് ഞാൻ മലബാര്‍ ഹോട്ടലിൽ മാത്രം പോയില്ല.
അഞ്ചന കഴിയുന്നത്ര എന്റെ മുന്നില്‍ വരാതെ ഒഴിഞ്ഞു നടന്നു. ഫോൺ ചെയ്താലും അവള്‍ എടുക്കാറില്ല. എത്ര മെസേജ്ചെയ്തിട്ടും മറുപടി പോയിട്ട് അവള്‍ മെസേജിനെ നോക്കുക പോലും ചെയ്തില്ല.
അങ്ങനെ വെള്ളിയാഴ്ചയൂം എത്തി. അന്ന് ക്ലയന്റ് ഓഫീസിൽ വച്ച് പുതിയ പ്രോജക്റ്റ് തുടങ്ങുന്നതിന് മുന്നോടിയായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
മറിയയെ അവളുടെ കാറിൽ വരാനാണ് ഞാൻ പറഞ്ഞത്. അങ്ങനെ മീറ്റിംഗിന് പോയി കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.
മീറ്റിംഗ് കഴിഞ്ഞ് മൂന്ന് മണിക്കാണ് ഞങ്ങൾ തിരികെ ഓഫീസിൽ വന്നത്. മറിയയും എന്റെ പിന്നാലെ എന്റെ ഓഫീസ് റൂമിലേക്ക് വന്നു.
എനിക്ക് എതിരായി അവളും ഇരുന്നിട്ട് എന്റെ നിർദ്ദേശങ്ങൾ എന്താണെന്നറിയാൻ എന്നെ നോക്കി.
“തിങ്കളാഴ്ച രാവിലെ സ്റ്റാഫ് മീറ്റിംഗ് അറേഞ്ച് ചെയ്യണം, എന്‍ജിനീയര്‍സ് ഉള്‍പ്പെടെ. അത് കഴിഞ്ഞ് നമ്മുടെ സബ് കോൻട്രാക്റ്റസുമായി മറ്റൊരു മീറ്റിംഗ് അറേഞ്ച് ചെയ്യണം. അപ്പോ ഇതിന്‍റെ ടൈമിംഗ് എങ്ങനെയെന്ന് മറിയ തീരുമാനിച്ച് എല്ലാവർക്കും മെസേജ് കൊടുക്കൂ.”
“ശെരി സർ, ഞാൻ ചെയ്യാം. പിന്നെ വേറെ എന്തെങ്കിലും ഉണ്ടോ?”
“ഇല്ല. മറിയ പൊക്കോളൂ.”
പക്ഷേ കുറെ നേരം അവൾ എന്നെ തന്നെ നോക്കിയിരുന്ന ശേഷം ചോദിച്ചു, “പിന്നേ സർ, വൈകിട്ട് പേഴ്സണലായി സംസാരിക്കാന്‍ സമയം ഉണ്ടാവുമോ?”