“ഒരു കാര്യം ചോദിച്ചാൽ മറുപടി തരുമോ..?” ഞാൻ അല്‍പ്പം മടിച്ചു കൊണ്ടാണ് ചോദിച്ചത്.
“ഊം, ചോദിക്ക്.”
“പിണങ്ങരുത്…!”
“എപ്പോഴും ഇങ്ങനത്തെ നിന്റെ മുഖവുര എന്നെ ഭയപ്പെടുത്തിയിട്ടാണുള്ളത്. ഇപ്പോഴും അതിന് മാറ്റം ഉണ്ടാവില്ല എന്ന് തോന്നുന്നു ഡാ..” അവള്‍ ചെറുതായി വിറച്ചു കൊണ്ടാണ് പറഞ്ഞത്.
എനിക്ക് നല്ലതുപോലെ സങ്കടം വന്നു. എനിക്ക് അടക്കാനും കഴിഞ്ഞില്ല. അവസാനം ഉള്ളില്‍ നിന്നുയർന്ന തേങ്ങലിനെ എങ്ങനെയോ ഒന്ന് ചുമച്ച് ഒതുക്കി.
എന്നിട്ട് മിണ്ടാതെ കിടന്നു.
“എന്തേ, ചോദിക്കുന്നില്ല..!?” കുറെ കഴിഞ്ഞ് എന്റെ കൈയിൽ തടവി കൊണ്ടവൾ ചോദിച്ചു.
“വേണ്ടടി… എനിക്കൊന്നും ചോദിക്കാനില്ല.”
ഉടനെ അവള്‍ക്ക് വിഷമമായി.
“ഞാൻ പിണങ്ങില്ല, മോനു.. എന്നെ വെറുതെ ഇങ്ങനെ ടെൻഷൻ ആക്കാതെ കാര്യം പറയ്, പ്ലീസ്.” അവള്‍ കേണു.
പെട്ടന്ന് എന്റെ മനസ്സിനെ ദൃഢമാക്കി കൊണ്ട് ഞാൻ ചോദിച്ചു, “എന്നെങ്കിലും ഒരു ദിവസം… അത് എത്ര തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും…… പ്രഷോബ് ചേട്ടനെ വേണ്ടെന്ന് വയ്ക്കുകയാണെങ്കിൽ എന്നെ നി ഭർത്താവായി സ്വീകരിക്കുമോ?”
അവളുടെ മറുപടിക്ക് വേണ്ടി ഒരുപാട് നേരം ഞാൻ കാത്തിരുന്നു. പക്ഷേ അവള്‍ മറുപടി തന്നില്ല.
ഓരോ സെക്കന്‍ഡ് കഴിയുന്തോറും ഉള്ളിലെ ദുഃഖം വര്‍ധിച്ചു കൊണ്ടിരുന്നു. ആ ദുഃഖം വേദനയായും, ആ വേദന നിരാശയായും മാറി. അവസാനം ആ നിരാശ എന്റെ കണ്ണുനീരായി എന്റെ കണ്ണില്‍ നിറഞ്ഞതും കണ്ണുകളെ ഞാൻ ഇറുക്കി അടച്ചു.
“അഞ്ചന..?” ഉയർന്നു വന്ന ചെറിയൊരു തേങ്ങലിനെ അടിച്ചമർത്തി കൊണ്ട് ഞാൻ വിളിച്ചു.
പക്ഷേ അപ്പോഴും അവൾ അനങ്ങാതെ കിടന്നു.
“എഡി പൂച്ച കുട്ടി…?!” ഞാൻ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു.
“എനിക്ക് ഉറക്കം വരുന്നടാ.., തണുക്കുന്നുമുണ്ട്. ആ ബ്ലാങ്കറ്റ് എടുത്ത് മൂടി തരുമോ..?” അവള്‍ കരച്ചിലിനെ അടക്കി പിടിച്ചു കൊണ്ട് സംസാരിച്ചത് ഞാൻ മനസ്സിലാക്കി.
ഇനിയും എന്തെങ്കിലും പറഞ്ഞ് അവളെ കരയിക്കാൻ മനസ്സ് വരാത്തത് കൊണ്ട് ഞാൻ ബ്ലാങ്കറ്റ് എടുത്ത് അവള്‍ക്ക് മാത്രമായി മൂടി കൊടുത്തിട്ട് അവളില്‍ നിന്ന് നീങ്ങി മലര്‍ന്നു കിടന്നു.