മംഗലാപുരത്തിനടുത്ത് മേദിനിപുരിയിൽ, പഴയ മൈസൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റോയൽ കോളേജ് ഓഫ് എൻജിനീയറിങ് എക്കാലത്തും വിദ്യാഭ്യാസചിന്തകരുടെ സജീവ ചർച്ചാവിഷയമാണ്. എല്ലാ സ്ട്രീമുകളിലും നല്ലൊരു ശതമാനം മലയാളി വിദ്യാർത്ഥികളുണ്ട്. കോളേജിന്റെ രാജ്യാന്തര പ്രശസ്തിയും നൂറു ശതമാനത്തിലെത്താറുള്ള പ്ലേസ്മെൻറ്റ് റെക്കോഡും വിട്ടുവീഴ്ച്ചയില്ലാത്ത അച്ചടക്ക നിഷ്ക്കർഷയും അതിന്റെ ഏറ്റവും പ്രധാന ആകർഷണങ്ങളായിരുന്നു. നഗരത്തിൽ നിന്ന് വിട്ട് പ്രശാന്തവും ഹരിതാഭവുമായ മേദിനിപ്പുരിയിലാണ് ഇരുനൂറ് ഹെക്റ്റർ ചതുരശ്ര വിസ്തൃതിയിലുള്ള കാമ്പസ്സിൽ കോളേജ് കെട്ടിട സമുച്ഛയങ്ങൾ സ്ഥിതി ചെയ്യുന്നത്.
നിരുന്മേഷരായ കുട്ടികളുടെ മുമ്പിലേക്ക് അപ്പോൾ കോളേജ് ഡീൻ രാം പ്രസാദ് ഹെഗ്‌ഡെ കടന്നു വന്നു.
കുട്ടികൾ എല്ലാവരും എഴുന്നേറ്റ് നിന്നു.
“ഗുഡ് മോണിങ് സാർ,”
അവർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
“ഗുഡ് മോണിങ് ഇരിക്കൂ,”
പോഡിയത്തിനു മുമ്പിൽ നിന്ന് കൊണ്ട് അദ്ദേഹം പറഞ്ഞു.
കുട്ടികൾ ഇരുന്നു. അദ്ദേഹം പറയാൻ പോകുന്നത് എന്തായിരിക്കാം എന്നോർത്ത് ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി.
“നിങ്ങളുടെ ഓപ്റ്റിക്കൽസ് അധ്യാപകൻ പ്രൊഫസ്സർ മഹാലിംഗം ഇന്ന് മുതൽ അവധിയിലാണ്…”
ആകാംക്ഷ നിറഞ്ഞ മുഖങ്ങളിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.
“പകരം ഞാൻ പുതിയ ഒരു അധ്യാപികയെ പരിചയപ്പെടുത്തുകയാണ്…”
അത് പറഞ്ഞ് അദ്ദേഹം വാതിൽക്കലേക്ക് നോക്കി.
കുട്ടികളും.
അപ്പോൾ കുട്ടികൾ ആ വിസ്മയം കണ്ടു.
വാതിൽക്കൽ നിന്ന് പുൾപ്പിറ്റിന് നേരെ നടന്നടുക്കുന്ന ഒരു സൗന്ദര്യധാമം.
കുട്ടികൾ, പ്രത്യേകിച്ചും ആൺകുട്ടികൾ, അവരെക്കണ്ട് വിസ്മിതഭാവത്തോടെ കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്തു.
അവർ ഇരിപ്പിടങ്ങളിൽ നിവർന്നിരുന്നു.
“ഈശ്വരാ…!”