നിരാശ നിഴലിക്കുന്ന സ്വരത്തിൽ രാകേഷ് പറഞ്ഞു. പിന്നെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. കാടിൻറെ ഗഹനതയിലേക്ക്. മലനിരകൾക്കപ്പുറത്തേക്ക്.
“അതെന്നാ പേരും നാളും ഒന്നുമില്ലെങ്കിൽ അവളെന്നാ വനദേവതയോ?”
റെജി ചോദിച്ചു.
“അല്ലെങ്കിൽ കാട്ടിൽ ഏതെങ്കിലും പാലമരത്തിൽ കുടിയിരിക്കുന്ന യക്ഷിയോ?”
“പിന്നെ യക്ഷിയാണോ നല്ല പുത്തൻ ബി എം ഡബ്ലിയുവിൽ കയറിപ്പോകുന്നത്?”
രാകേഷ് ഈർഷ്യയോടെ ചോദിച്ചു.
“ആണോ? ബി എം ഡബ്ലിയു പോലെ ഒരു പോഷ് കാറിൽ കയറിപ്പോകുന്നത് കണ്ടെങ്കിൽ അത് വനദേവതയും വടയക്ഷിയും ബോണ്ട യക്ഷിയുമൊന്നുമാകാത്തില്ല…ഏതെങ്കിലും പൂത്ത കാശുള്ള വീട്ടിലെ ധനലക്ഷമിയുമായിരിക്കും….”
“ഹ! എന്നാലും ആരാ ആള്?”
അപ്പോൾ മേശപ്പുറത്തിരുന്ന രാകേഷിന്റെ മൊബൈൽ ശബ്ദിച്ചു.
“ആരാ?”
ഇരുവരും ഒരുമിച്ച് ചോദിച്ചു.
“ആർക്കറിയാം! നോക്കട്ടെ”
രാകേഷ് ഫോൺ കാതോട് ചേർത്ത് പിടിച്ചു.
“ഹലോ…ങ്‌ഹാ രാകേഷ്…യെസ് .. ക്യാപ്റ്റൻ രാകേഷ് മഹേശ്വർ….. പത്മനാഭൻ തമ്പി? ഏത് പത്മനാഭൻ ത…ഓ! ശരി ശരി! അങ്കിൾ …ഫ്രീയാണ് …അതിനെന്താ വരൂ വരൂ..റെജിമെൻറ്റിന്റെ ഫൗണ്ടിങ് ഡേയായത് കൊണ്ട് ഒരു ചെറിയ പാർട്ടി ക്യാമ്പിൽ അറേഞ്ച് ചെയ്തിട്ടുണ്ട്…വരൂ…എല്ലാവരും..ആന്റ്റിയും എല്ലാവരും…”
അയാൾ ഫോൺ താഴെ വെച്ച് മുമ്പിൽ നിൽക്കുന്ന സുഹൃത്തുക്കളെ നോക്കി.
ആരാ എന്താ എന്ന അർത്ഥത്തിൽ അവരിരുവരും രാകേഷിനെ നോക്കി.
“എന്റെ പൊന്നോ! ഒരു വൻ മുതലയാ! മുതലായെന്നു പറഞ്ഞാൽ പോരാ! സ്രാവ്! വമ്പൻ സ്രാവ്! മുൻ കേന്ദ്രമന്ത്രി പദ്മനാഭൻ തമ്പി…അയാൾക്ക് ഇവിടെ അടുത്ത് ഒരു എസ്റ്റേറ്റും ബംഗ്ളാവും ഉണ്ട്. പപ്പാടെ ബെസ്റ്റ് ഫ്രണ്ടാ! ജിഗരി ദോസ്ത്! പുള്ളി വരുന്നത്രെ….”
“അതിനെന്താ വരട്ടെ!”
റെജി പറഞ്ഞു.
“മുൻ കേന്ദ്ര മന്ത്രി എന്ന് പറഞ്ഞാ ഇനീം മന്ത്രിയാകും എന്നർത്ഥം. വല്ല ട്രാൻസ്ഫറോ അങ്ങനെ എന്തെങ്കിലും ആവശ്യം ഒക്കെ വരുമ്പം ഇതുപോലത്തെ ആളുകളെ ഒക്കെ ഒന്ന് കണ്ടുവെക്കുന്നത് നല്ലതാ…”
“എന്റെ റെജി നീ പറയുന്നത് പോലെയല്ല കാര്യങ്ങൾ!”
അസഹിഷ്ണുത നിറഞ്ഞ സ്വരത്തിൽ രാകേഷ് പറഞ്ഞു.
“പുള്ളീം വൈഫും മാത്രമല്ല വരുന്നേ. കൂട്ടത്തി അയാടെ മോളും ഉണ്ട്,”