സൂര്യനെ പ്രണയിച്ചവൾ 15 [Smitha]

Posted by

പുറത്ത് പന്തല്‍ ഏകദേശം ആളുകള്‍ നിറഞ്ഞിരിക്കുന്നു.
അമ്മ അടുത്തേക്ക് വന്നു.

“ഇങ്ങനെ വേണം എപ്പോഴും കേട്ടോ!”

അവളുടെ കവിളില്‍ തഴുകിക്കൊണ്ട് സാവിത്രി പറഞ്ഞു.

“ഇതുപോലെ എപ്പോഴും ഹാപ്പിയായിരിക്കണം!”

“ഉവ്വ്, അമ്മെ!”

അവള്‍ ചിരിച്ചു.

അപ്പോള്‍ ഗായത്രിയുടെ സൌന്ദര്യത്തിലേക്ക് അവളെ അണിയിച്ചൊരുക്കിയ കൂട്ടുകാരുടെ കണ്ണുകള്‍ വിസ്മയത്തോടെ നീണ്ടു.

“ചിരിക്കാനൊക്കെ അറിയാമല്ലേ?”

ഒരുവള്‍ ഗായത്രിയുടെ കവിളില്‍ പതിയെ നുള്ളി.

“പതുക്കെ പിച്ചെടീ!”

അത് കണ്ടിട്ട് മറ്റൊരുവള്‍ പറഞ്ഞു.

“ഗായത്രിയെ കെട്ടാന്‍ പോകുന്നതേ, ഒരു കമാന്‍ഡോ ഓഫീസറാ… നീ പിച്ചി കവിളെങ്ങാന്‍ ചുവന്നു കണ്ടാല്‍ കലി കേറി നിന്നെയൊക്കെ ഡിഷ്യൂം ഡിഷ്യൂന്ന് ഷൂട്ട്‌ ചെയ്ത് പുകയ്ക്കും കക്ഷി!”

കൂട്ടുകാരികള്‍ ചിരിച്ചു.
സാവിത്രിയ്ക്ക് ശരിക്കും അദ്ഭുതം തോന്നി.
എത്രനാളായി മോളൊന്നു ചിരിച്ചു കണ്ടിട്ട്.
രാകേഷിനെ ഇഷ്ട്ടപ്പെട്ടിട്ടുണ്ട്.
മകളുടെ മനസ്സ് ആ ചെറുപ്പക്കാരന്‍ കീഴടക്കിയിട്ടുണ്ട്.
അവര്‍ക്ക് അത് നല്‍കിയ ആശ്വാസം ചെറുതല്ലായിരുന്നു.
സൌന്ദര്യംകൊണ്ടും പദവികൊണ്ടും കുടുംബ മഹിമകൊണ്ടും തന്‍റെ മകള്‍ക്ക് ഏറ്റവും അനുയോജ്യനായ ഭര്‍ത്താവാണ് രാകേഷ്.
ഗായത്രിയും അത് മനസ്സിലാക്കിയല്ലോ!
ഈശ്വരാ, നന്ദി…
അവര്‍ മനമുരുകി പ്രാര്‍ഥിച്ചു.

അപ്പോള്‍ പുറത്ത് രണ്ടു കാറുകള്‍ വരുന്നത് കണ്ട് പന്തലില്‍ നിന്നവര്‍ തിരക്കിട്ട് ഗേറ്റിലേക്ക് നീങ്ങുന്നത് അവള്‍ കണ്ടു.
അവളോടൊപ്പമുള്ളവരും സാവിത്രിയും ആകാംക്ഷയോടെ അങ്ങോട്ട്‌ നോക്കി.
ജെറ്റ് ബ്ലാക്ക് മെറ്റാലിക് നിറത്തില്‍ ഒരു പോര്‍ഷെ ആണ് ആദ്യം ഗേറ്റിനു വെളിയില്‍ വന്ന് നിര്‍ത്തിയത്.
അതില്‍ നിന്നും സുസ്മേരവദനനായ, ദീര്‍ഘകായനായ ഒരു മധ്യവയസ്ക്കനും സുന്ദരിയായ ഒരു സ്ത്രീയുമിറങ്ങി.

“മോളെ, അതാ രാകേഷിന്റെ അമ്മയും അച്ഛനും!”

സാവിത്രി ആഹ്ലാദത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *