അയാൾ പെട്ടെന്ന് ലോബിയിലേക്ക് കുതിച്ചു.
“അത് മെയിൻ ചാനൽ ഡോർ!”
മുമ്പോട്ട് നോക്കി സിദ്ധാർത്ഥ് മുരണ്ടു.
അതിനടുത്ത ഭിത്തിയിൽ സ്‌റ്റെഫാനോ ഫിയോഗിയുടെ പ്രശസ്തമായ പെയിന്റ്റിങ്.
അതിന്റെ ചുവട്ടിൽ ഫ്‌ളവർ വേസ്. സിറിയൻ റോസിന്റെ ചെടി.
കൊളംബിയൻ ഓർക്കിഡുകൾ നിരനിരയായി വളർന്നു നിൽക്കുന്ന ലേക്കിനിപ്പുറത്ത് ഏത് നിമിഷവും കുതിക്കുവാൻ ഒരുങ്ങി നിൽക്കുന്ന അർജ്ജുൻ റെഡ്ഢിയെ ജാഗ്‌വറിനുള്ളിൽ സിദ്ധാർത്ഥ് കണ്ടു.
പെട്ടെന്ന് അവിടേക്ക് ഷഹാന കടന്നുവരുന്നത് സിദ്ധാർത്ഥ് കണ്ടു.
അവർ ഒരു നിമിഷം പരസ്പ്പരം നോക്കി.
സ്‌റ്റെഫാനോ ഫിയോഗിയുടെ ചിത്രത്തിനടുത്ത് മറ്റൊരു പെയിന്റിങ് ഉണ്ടായിരുന്നു.
പാതി പെണ്ണിന്റെ മുഖവും പാതി ആണിന്റെ മുഖവുമായി ഒരു മോഡേൺ ചിത്രം.
ഷഹാന അതിനടുത്തായി വന്നു നിന്നു.
അവളുടെ ഇടത് കയ്യിൽ ഒരു ബ്ളാക്ക്ബെറി മൊബൈൽ വിയർപ്പിൽ കുതിർന്നു.
പെട്ടെന്ന് അൽപ്പം ദൂരെ മെയിൻ ഗേറ്റിലൂടെ എട്ടോളം അത്യന്താധുകിന കാറുകളുടെ ഒരു വ്യൂഹം അകത്തേക്ക് പ്രവേശിച്ചു. ലോബിയിലേക്ക് കറുത്ത വസ്ത്രങ്ങളണിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ കുതിച്ചെത്തി. അവരുടെ കൈകളിൽ ആയുധങ്ങൾ പ്രത്യക്ഷപ്പെട്ടു.
അവർക്കിടയിൽ പതിയെ നടന്നടുക്കുന്ന ഫൈസലിന്റെ രൂപം സിദ്ധാർഥും ഷഹാനയും ഒരുപോലെ കണ്ടു.
ഷഹാനയുടെ കയ്യിലിൽ ബ്ളാക്ക്ബെറി ചൂട് പിടിച്ചു.
ലോബിയുടെ മുമ്പിലേക്ക് വാഹനവ്യൂഹം വന്നു നിന്നപ്പോൾ ഷഹാന ബ്ളാക്ക്ബെറി പിടിച്ച കൈ സ്വാഭാവികത വരുത്തി അൽപ്പമുയർത്തി.
അവളുടെ കണ്ണുകൾ ഫൈസലിന്റെ കണ്ണുകളോടിടഞ്ഞു.
അവൻ കൈവിരൽ കൊണ്ട് “അഞ്ച്” എന്ന് കാണിക്കുന്നത് അവൾ കണ്ടു.
സുരക്ഷാ ഉദ്യോഗസ്ഥന്മാർ വാഹനവ്യൂഹത്തിനടുത്തേക്ക് നീങ്ങി.
ഫൈസൽ ഷഹാനയുടെ നേരെ വിരലുകൾ കൊണ്ട് “നാല്” എന്ന് അടയാളം കാണിച്ചു.
അകത്ത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശം മുറുകി.
നിർത്തിയ വാഹങ്ങളിൽ നിന്നും കറുത്ത ഗ്ളാസ്സും കറുത്ത വസ്ത്രങ്ങളും കൈയ്യിൽ അത്യന്താധുനിക ആയുധങ്ങളുമായി സുരക്ഷാഭടന്മാർ ആദ്യമിറങ്ങി.
“മൂന്ന്” എന്ന് ഫൈസൽ ഷഹാനയ്ക്ക് വിരലടയാളം കാണിച്ചു.
അവളുടെ കയ്യിൽ ബ്ളാക്ക്ബെറി വീണ്ടും ചൂട് പിടിച്ചു.
ഒരു നിമിഷം അവൾസിദ്ധാർത്ഥിനെ നോക്കി.
അയാളുടെ കണ്ണുകൾ അപ്പോൾ ഫിയോഗിയുടെ ചിത്രത്തിലാണ്.
വാഹനത്തിൽ നിന്ന് ഇക്രാം അലി ഇറങ്ങി.
ഷഹാന നോക്കുമ്പോൾ ഫൈസൽ കൈവിരലുകൾ കൊണ്ട് “രണ്ട്” എന്ന മുദ്ര കാണിച്ചു.