ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കുന്ന കാമുകി.
ഞാൻ ദൊഹ്മേലി താഴ്‌വരയിൽ നിന്റെ സൂര്യപ്രകാശമേൽക്കാൻ വിടർന്നു തരിക്കുന്ന അറേബ്യൻ പാരിജാതം.
ഖൈബർ പഖ്‌തൂൺവായുടെ മലമുടികളിൽ, ആകാശം മുട്ടുന്ന പനമരങ്ങളിൽ മലക്കുകൾ ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് അറിയുമോ നിനക്ക് എന്റെ പ്രിയനേ?
പെഷവാറിലെ ചന്ദനം മണക്കുന്ന ഗുഹകളിൽ, യാ റബ്ബി ഇയർജാ താത് ലി എന്ന് ഭ്രാന്തമായി ഉരുവിട്ട്, റസൂലിന്റെ നിയോഗമാണ് ഞാനെന്ന് ഉറക്കെപ്പറഞ്ഞ സുന്ദരി, രാജകുമാരി അമീറാ റാനിയാ അവസാനം കണ്ടെത്തിയത് ആരെയെന്ന് നിനക്കറിയുമോ പ്രിയനേ…?
പശ്ചാത്തലത്തിലെ ബലൂച് സംഗീതത്തോടൊപ്പം തന്റെ മുമ്പിലിരിക്കുന്ന അഭൗമ സൗന്ദര്യത്തിന്റെ ഉടമയായ ആ പെൺകുട്ടി തന്നോട് മൗനത്തിലൂടെ സംസാരിക്കുന്നത് അയാൾ അറിഞ്ഞു.
“അതേ..സാഹിബാ…താങ്കൾ സുന്ദരിയാണ്…ഒരുപാട് സുന്ദരി…ഞാൻ ഇതുവരെ ആരിലും കാണാത്ത ഒരു സൗന്ദര്യം താങ്കൾക്കുണ്ട്…”
അയാളുടെ കണ്ണുകളിൽ നിന്ന് മിഴികൾ വേർപെടുത്താതെ അവൾ നോക്കി. അവളുടെ ദേഹത്ത് നിന്ന് പ്രവഹിക്കുന്ന വശ്യമോഹനമായ കെറോലിന ഹെരേരയുടെ സുഗന്ധം അയാളിൽ ഭ്രാന്തമായി പടർന്നു. അവളുടെ കാതുകളെ അലങ്കരിച്ച പാട്യാല കമ്മലുകൾ, അൽമാസ് ബ്രാൻഡിന്റെ മുദ്രയുള്ള വജ്ര വളകൾ, സൂര്യകാന്തികൾ പൂത്തു വിളയുന്ന ബോളൻ സമതലത്തിലെ ഖനികളുടെ മണമുള്ള ഡമാസ് സ്വർണ്ണമാല, റോസാദളങ്ങളുടെ മൃദുലതയുള്ള നീണ്ട വിരലുകളെ അലങ്കരിക്കുന്ന കുന്ദൻ മോതിരങ്ങൾ…
അയാൾക്ക് മേശയുടെ അപ്പുറത്തേക്ക് ചെന്ന് അവളെ വാരിയണയ്ക്കണമെന്നു തോന്നി.
“എന്താ നിർത്തിയത്…? കഴിക്കുന്നില്ലേ?”