അർമീന അർജ്ജുനെയും വിളിച്ചുകൊണ്ട് വീടിന്റെ മറ്റൊരു ഭാഗത്തേക്ക് പോയി.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഫൈസൽ അക്ഷമനായി.
“ഷാഹി,”
അയാൾ ഷഹാനയെ നോക്കി.
“പോയി അർജ്ജുനെ വിളിച്ചുകൊണ്ട് വാ! സമയം പോകുന്നു! താമസിക്കുന്തോറും കുഴപ്പമാണ്!”
“അല്ല..അത് ഞാൻ!!”
ഷഹാന ലജ്ജയോടെ അവരെ നോക്കി.
“അവർ പേഴ്‌സണൽ ആയി സംസാരിക്കുമ്പോൾ അതിന്റെ ഇടയിൽ…! അവരിനി ഫിസിക്കലായി വല്ലതും…!”
“പിന്നെ ഫിസിക്കലായി!”
സിദ്ധാർത്ഥ് പരിഹാസത്തോടെ പറഞ്ഞു.
“ചെറുക്കന് മര്യാദയ്ക്ക് ഒന്ന് കിസ്സ് ചെയ്യാൻ പോലും പറ്റാത്ത കണ്ടീഷനിലാണ് ഇപ്പോൾ…വാ നമുക്ക് എല്ലാവര്ക്കും കൂടി ചെന്ന് വിളിക്കാം,”
അവർ വീട്ടിലേക്ക് കയറി.
ഹാളിലെത്തിയപ്പോൾ അവരുടെ സംസാരം കേട്ടു.
“അസ്‌ലം നീ പറയുന്നത്?”
അർമീനയുടെ വാക്കുകളിൽ കോപം കത്തിയിരുന്നു.
“അർമീന!”
അർജ്ജുൻ ശക്തിഹീനനായി വിളിച്ചു.
“ഞാനോ എന്റെ കൂടെയുള്ളവരോ ഈ രാജ്യത്ത് കുഴപ്പമുണ്ടാക്കാൻ വന്നവരല്ല..നിന്നോടുള്ള എന്റെ ഇഷ്ടമാണേ സത്യം! നാലായിരത്തോളം ആളുകളെ കൊന്ന കുറ്റത്തിന് എന്റെ രാജ്യത്ത് വിചാരണ നേരിടുന്നയാളാണ് നീയൊക്കെ ബഹുമാനത്തോടെ കാണുന്നു എന്നു പറഞ്ഞ ഷെഹ്‌സാദ്…”
“എന്ത് തെളിവുണ്ടതിന്?”
അർമീന കോപം ജ്വലിക്കുന്ന കണ്ണുകളോടെ ചോദിച്ചു.
“മരിക്കാൻ പോകുന്നയാളോട് തെളിവ് ചോദിക്കരുത് അർമീന! മരിക്കാൻ പോകുന്നയാൾ കളവ് പറയില്ല!”
“അർജ്ജുൻ!”
ഹൃദയവേദനയോടെ സ്വയം മറന്ന് ഷഹാന അവനെ വിളിച്ചു.
എന്നിട്ട് അവന്റെ സമീപത്തേക്ക് വന്നു.