“ഈ മിഷന്റെ ക്യാപ്റ്റൻ ഞാൻ തന്നെയാണ് എന്ന് നിങ്ങളല്ലേ പറഞ്ഞത്? അതുകൊണ്ട് മിഴിച്ചുനോക്കാതെ ഡിക്കി തുറക്ക്,”
ദാവൂദ് ഡിക്കി തുറന്നു.
“കയറ്!”
ഫൈസൽ പറഞ്ഞു.
ദേഷ്യം കത്തുന്ന കണ്ണുകളോടെ ദാവൂദ് ഡിക്കിയ്ക്കുള്ളിൽ കയറി.
ഫൈസൽ ഡിക്കി അടച്ചു.
ആ കാഴ്ച്ചകളത്രയും നിസ്സഹായതയോടെ നോക്കി നിൽക്കാനേ ഷഹാനയ്ക്കും സിദ്ധാർത്ഥിനുമായുള്ളൂ.
********************************
പോയിന്റ്റ് നാൽപ്പത് ഐ എസ് ഐ ക്യാമ്പ് ഓഫീസ്.
ശീതീകരിച്ച മുറിയിൽ കസേരയിൽ കണ്ണുകളടച്ച് ചാരി കിടക്കുകയായിരുന്നു, മെഹ്‌നൂർ
യൂസുഫ് ഇപ്പോൾ വരും.
ഇന്നലെ മുതൽ മനസ്സിൽ ഒരേയൊരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ.
പോലീസ് പറയുന്നത് പോലെയൊന്നും ആയിരിക്കരുതേ എന്ന്.
അത് സത്യമായി തീർന്നിരിക്കുന്നു.
അതുകൊണ്ടാണല്ലോ യൂസുഫിനോടൊപ്പം പോകാൻ പോലീസ് തങ്ങളെ അനുവദിച്ചിരിക്കുന്നത്.
“അബ്ബൂ എപ്പോൾ വരും അമ്മി?”
സുൾഫിക്കർ ചോദിച്ചു.
“ഇപ്പോൾ വരും മോനെ…”
“നമ്മൾ ഒരുമിച്ച് ലണ്ടനിൽ പോകും അല്ലെ?”
അവൻ വീണ്ടും ചോദിച്ചു.
അവന്റെ മനോഹരമായ നുണക്കുഴികളിൽ അവൾ വാത്സല്യത്തോടെ നോക്കി.
“ഇപ്രാവശ്യം മഞ്ഞുവീണു എന്നൊക്കെ പറഞ്ഞ് നമ്മുടെ യാത്ര മുടങ്ങുമോ അമ്മി?”
“ഇല്ല മോനെ..പ്രാവശ്യം യാത്ര മുടങ്ങില്ല…”
“നമ്മൾ മൂന്ന് പേരും ഒരുമിച്ച് പോകും അല്ലെ?”
“അതെ ..നമ്മൾമൂന്നുപേരും ഒരുമിച്ച് …ആബ്ബൂ അമ്മി പിന്നെ അബ്ബൂൻറെയും അമ്മീടെയും കൊച്ചു സുൾഫി ..അങ്ങനെ മൂന്ന് പേരും ഒരുമിച്ച് പോകും…”
അത് പറഞ്ഞ് അവൾ അവന്റെ കവിളിൽ തലോടി.