“ഛീ!”
ദാവൂദ് ഗർജ്ജിച്ചു.
“നീ എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല! നീ എന്നെ കൊല്ലാൻ പോകുന്നില്ല…കാരണവും എനിക്കറിയാം..നിങ്ങടെ റോയ്ക്ക് നിങ്ങടെ രാജ്യത്തിന് എന്നെ ജീവനോടെയല്ലേ വേണ്ടത്! അതല്ലേ നിങ്ങക്ക് കിട്ടിയിരിക്കുന്ന ഓർഡർ! അതുകൊണ്ട് ഒത്തിരിയങ്ങ് ഒണ്ടാക്കണ്ട!!”
അയാൾ പിന്നെ ഫൈസലിനെ നോക്കി.
“ഫൈസൽ ഭായി ഒന്നാലോചിക്കൂ…കുടുംബോം കുട്ടികളും ഒന്നും ഇല്ലാത്ത ഇവരുടെ വാക്ക് നിങ്ങൾ കേൾക്കരുത്! ഒരു മകന്റെ വില എനിക്കറിയാം…വേണ്ടേ? നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെ വേണ്ടേ? മകനെ വേണ്ടേ?”
“യൂ ..ബ്ലഡി …!!”
ഷഹാന കാലുയർത്തി ദാവൂദിനെആഞ്ഞു തൊഴിച്ചു. മുരണ്ടുകൊണ്ട് അയാൾ നിലത്തേക്ക് വീണു.
“ഫൈസൽ ഭായി,”
അടിവയർ പൊത്തിപ്പിടിച്ചുകൊണ്ട് അയാൾ എഴുന്നേറ്റു.
“നിങ്ങളുടെ ഭാര്യ ലണ്ടനിലേക്ക് പോവുകയായിരുന്നില്ലേ? നിങ്ങളുടെ മകനും അവരോടൊപ്പമുണ്ടായിരുന്നില്ലേ? ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം! ചോദിക്ക്! ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം? അതുകൊണ്ടാ ഞാൻ പറയുന്നേ! എന്നെ വിശ്വസിക്ക്! നിങ്ങളുടെ മകനും ഭാര്യയും ജീവിച്ചിരിപ്പുണ്ട്…”
“ഫൈസൽ!”
സിദ്ധാർത്ഥ് അലറി.
“ഇയാളെ വിശ്വസിക്കരുത്! ഇവൻ കള്ളനാണ്! കള്ളക്കടത്തുകാരനാണ്! കൊലപാതകിയാണ്! ബലാത്സംഗക്കാരനാണ്!”
“ഫ!!”
ദാവൂദ് സിദ്ധാർത്ഥിന് നേരെ ആക്രോശിച്ചു.
“നിന്റെ ആരെയാടാ പന്നീ ഞാൻ ബലാത്സംഗം ചെയ്തേ! ഖുദാ കസം ഹറാമീ, ഇനിയത് പറഞ്ഞാൽ!”
ദേഷ്യം നിയന്ത്രിക്കാൻ സിദ്ധാർത്ഥിനായില്ല. അയാളുടെ ഉരുക്ക് മുഷ്ടി ദാവൂദിന്റെ ചുണ്ടുകൾക്ക് മേലെ ഇടിഞ്ഞമർന്നു.
“ഓഓഓഹ്!!”
മൂക്കും വായും പൊത്തി അയാൾ നിലവിളിച്ചു.