“മട്ടനില്ലേ?”
പ്ലേറ്റ് വാങ്ങിക്കൊണ്ട് അയാൾ ചോദിച്ചു.
“പോർക്കുണ്ട്! എടുക്കട്ടേ?”
സിദ്ധാർത്ഥ് ചോദിച്ചു.
ഫൈസലും ഷഹാനയും ചിരിച്ചു.
സിദ്ധാർത്ഥിന്റെ ഫലിതത്തെ അഭിനന്ദിക്കുന്നത് പോലെ അയാൾ തലകുലുക്കി. പിന്നെ കാറിൽ ചാരി നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.
“മോന്റെ നിക്കാഹിന് കറാച്ചി തെരുവുകളിലെ സകല അദ്നകൾക്കും ഗരീബുകൾക്കും യത്തീമുകൾക്കും മൊഹ്‌താജുകൾക്കും മട്ടൻ ബിരിയാണി പാക്കറ്റുകൾ വിതരണമുണ്ടായിരുന്നു…”
മുഖത്ത് ദൈന്യത വരുത്തി അയാൾ പറഞ്ഞു.
“ഏറ്റവും മുന്തിയ ക്യൂസൈൻസ് ,ഏറ്റവും മുന്തിയ ഷെഫ്,ഏറ്റവും മുന്തിയ ബേക്കേഴ്‌സ് അവരെയൊക്കെയാണ് ഇവൻ്റ്റ് മാനേജർമാർ മോൻറെ നിക്കാഹിന് അപ്പോയിൻറ്റ് ചെയ്തത്… “
അയാൾ അവരെ നോക്കി.
“ഒരു മണിക്കൂർ കൂടി വെയിറ്റ് ചെയ്തിരുന്നുവെങ്കിൽ മോനും അവന്റെ ദുൽഹനും ഭക്ഷണം കഴിക്കുന്നതെങ്കിലും കാണാമായിരുന്നു…”
അൽപ്പ നിമിഷം അവർ ഒന്നും മിണ്ടിയില്ല.
“ഇന്ത്യയിലെത്തിയിട്ട് ഏർപ്പാടാക്കാം,”
അവസാനം സിദ്ധാർത്ഥ് പറഞ്ഞു.
“തീഹാറിലോ നൈനിയിലോ രാജ്മൺഡ്രിയിലോ അതിനുള്ള സൗകര്യം ചെയ്തു തരാം…ഒന്നുമല്ലെങ്കിലും അയ്യായിരം ഭാര്യമാരെ വിധവയാക്കിയ ആളല്ലേ…!”
അയാൾ പിന്നെ മിണ്ടാതെ ഭക്ഷണം കഴിച്ചു.
“ആരാ നിങ്ങളുടെ ക്യാപ്റ്റൻ?”
കൈ കഴുകിക്കൊണ്ട് മൂവരെയും നോക്കി ദാവൂദ് ചോദിച്ചു.
“ഇയാളല്ല,”
സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി അയാൾ പറഞ്ഞു.
“മുഖം കണ്ടാലറിയാം പട്ടാളക്കാരനാണ് എന്ന്…ബുദ്ധിയെക്കാളേറെ തോക്ക് കൊണ്ട് പ്രശ്നം തീർക്കുന്നവരെ മിഷന്റെ തലവനാക്കില്ല റോ….ഈ സുന്ദരിക്കുട്ടിയാകാനും ചാൻസില്ല…”
ഷഹാനയുടെ മുഖത്ത് നോക്കിക്കൊണ്ട് അയാൾ പുഞ്ചരിച്ചു.