“എന്റെ മോൻ …! എന്റെ മോൻ അവിടെ തനിച്ച് ..! എന്നെയും നോക്കി…”
ഫൈസലിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
“ഈ മിഷനിൽ ഓരോരുത്തർക്കും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്, ഫൈസൽ. ഇപ്പോൾ അങ്ങോട്ട് പോകുന്നത് ബുദ്ധിയല്ല…”
ഫൈസൽ അവിടെ നിന്നും നോട്ടം മാറ്റി.
“ഇപ്പോളതൊന്നും കേൾക്കാനുള്ള ഒരു ..ഒരു മനസികാവസ്ഥയിലല്ല ഞാൻ …”
അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
“നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് പോയെ പറ്റൂ…എന്റെ കുഞ്ഞ്…”
“എങ്ങോട്ട് പോകാനാണ്?”
സിദ്ധാർത്ഥ് പരുക്കൻ സ്വരത്തിൽ ചോദിച്ചു.
“ഏഹ്? എങ്ങോട്ട് പോകാനാണെന്? എയർപോർട്ടിലേക്കോ? അവിടെ എവിടെയുണ്ടാകും സുൾഫി? ഇത്രയും നാൾ ഏജൻസിയിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾക്ക് പ്രതിയോഗിയുടെ സാമർഥ്യം മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന് പറയുന്നത് കഷ്ടമാണ്…!”
ഫൈസൽ സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി.
“സിദ്ധു പറയുന്നതിൽ കാര്യമുണ്ട്, സാർ,”
അർജ്ജുൻ പറഞ്ഞു.
“സാറിനെ അവരുടെ അടുത്തെത്തിക്കാൻ ഐ എസ് ഐ ഒരുക്കുന്ന കെണിയാണിത്. സാറിനെ അവിടേക്ക് കൊണ്ടുവരാൻ!”
“കുഞ്ഞ് തനിച്ചാണ് എന്നറിയുമ്പോൾ ഫൈസൽ അങ്ങോട്ട് വരുമെന്ന് അവർക്കറിയാം,”
“എന്ന് വെച്ചാൽ മെഹ്‌നൂർ മരിച്ചെന്ന് പറയുന്ന ഈ ന്യൂസ് വ്യാജമാണ് എന്നാണോ?”
മൂവരും പരസ്പ്പരം നോക്കി.
“നിങ്ങൾക്ക് ഒരു പ്രതീക്ഷ തരാൻ എനിക്കിഷ്ടമല്ല..വാർത്ത ശരിയായിരിക്കാം. പക്ഷെ അത് കേട്ട് ഇപ്പോൾ സുൽഫിയെ കാണാൻ പോയാൽ നിങ്ങളെ അവർ ബാക്കി വെച്ചേക്കില്ല…”
സിദ്ധാർത്ഥ് ഒന്ന് നിർത്തി ഫൈസലിനെ നോക്കി.
“മെഹ്‌നൂറിനെ കൊന്നു എന്ന് എന്ന് പറയുന്നവർക്ക് എന്തും ചെയ്യാൻ കഴിയും….”
സിദ്ധാർത്ഥ് ഉറച്ച സ്വരത്തിൽ പറഞ്ഞു.
“സുൾഫി ജീവനോടെ ഇരിക്കുന്നു എന്ന കള്ളം പറയുന്നതടക്കം!”
ഫൈസൽ സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്ക് നോക്കി.
“ഫൈസൽ ഗുർഫാൻ ഖുറേഷി…”