വിലപിച്ചുകൊണ്ട് അയാൾ പൂക്കൾ പിഴുതെടുത്തു.
എന്നിട്ട് തിരികെ വന്ന് അടുക്കിയ വിറകിന്മേൽ വെച്ച ദേഹത്ത് അതർപ്പിച്ചു.
ചെറിയ കമ്പുകൾക്ക് ലൈറ്ററിൽ നിന്ന് തീ പകർന്നു
ചിത കത്താൻ തുടങ്ങിയപ്പോൾ അയാൾക്ക് പൂർണ്ണമായും നിലതെറ്റി.
പക്ഷെ വേദമന്ത്രങ്ങൾ ചൊല്ലിപ്പഠിപ്പിച്ച അച്ഛനെയോർത്തപ്പോൾ അയാളുടെ ചുണ്ടുകൾ വിടർന്നു.
അയാൾ ദക്ഷിണായനത്തിലേക്ക് നോക്കി.
.
“ജ്ഞാത സംസ്ക്കാരൈണേമം ലോകമഭിജയതി മൃത സംസ്ക്കാരൈണാമു ലോകമാ
തസ്യാന്മാതരം പിതരമാചാര്യ പത്നി പുത്രംശി യമന്തേ വാസിനം പിത്രുവ്യം മാതുലം
സഗോത്രമ സഗോത്രം വ ദായമുപയ ചേ ദഹനം സംസ്ക്കാരേണ സംസ്‌കൃവന്തി…”
ഹേ ദേഹി നിന്നിലുണ്ടായിരുന്ന ആത്മാവ് ജന്മാന്തരങ്ങളുടെ അന്ത്യത്തിൽ സ്വർഗ്ഗപ്രാപ്തി നേടട്ടെ…
ഉദകക്രിയകളുടെ പ്രാരംഭമൊക്കെ വൃത്തിയ്ക്ക് വിധേയമായി ഞാൻ അനുഷ്ഠിക്കുന്നു….
കാട്ടുപൂക്കളും ഉരഗങ്ങളും മണക്കുന്ന വെളിമ്പുറത്തെ കാറ്റ് ചിതാഗ്നിയുടെ തീവ്രത വർധിപ്പിച്ചു.
ചിത കത്തിതീരുവോളവും അയാൾ മന്ത്രോച്ചാരണം തുടർന്നു.
ചിതയടങ്ങിയപ്പോൾ അവൻ അതിനരികിൽ കിടന്നു.
പുലരിയിൽ വെളിമ്പുറത്തെ മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം കടന്നു വന്നപ്പോൾ സിദ്ധാർഥ് എഴുന്നേറ്റു.
കത്തിയമർന്ന ചിതയിലേക്ക് നോക്കിയതിന് ശേഷം അയാൾ ചിതാഭസ്മം ഒരു തുണിയിൽ ശേഖരിച്ചു.
എമ്പ്രസ്സ് റോഡിലെ ലോഡ്ജിൽ തിരികെയെത്തിയപ്പോൾ അയാൾ അദ്‌ഭുതപ്പെട്ടു.
കതക് പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടില്ല!
അതിനർത്ഥം?
ലോഡ്ജിന്റെ പല ഭാഗത്തും ആളുകൾ നിന്ന് സംസാരിക്കുന്നുണ്ട്.
അവരുടെ നിൽപ്പിലും ഭാവത്തിലും ഒരു സ്വാഭാവികതയുണ്ട്.
എന്നുവെച്ചാൽ ഇതുവരെ തങ്ങളുടെ ഒളിയിടത്തെക്കുറിച്ച് പൊലീസിന് അറിവൊന്നുമില്ലേ?
അയാൾ സാവധാനം പടികൾ കയറി.