“അത് ..അദ്ദേഹം…”
അയാളുടെ രൂക്ഷമായ നോട്ടത്തെ നേരിട്ടുകൊണ്ട് അവൾ പറഞ്ഞു.
“നിങ്ങളുടെ ഭർത്താവിന്റെ അക്കൗണ്ടിൽ പതിനാലായിരം രൂപ മാത്രമാണ് കഴിഞ്ഞ മൂന്ന് മാസമായി വന്നിട്ടുള്ളത്…എന്നിട്ടും ഇത്രയും പണം എവിടുന്ന്?”
ഓഫീസ് മുറിയിലെ വലിയ ടെലിവിഷനിൽ ഷെറാട്ടൺ സ്ഫോടനത്തെക്കുറിച്ചുള്ള വാർത്തകളിൽ ശ്രദ്ധിച്ചിരുന്ന മറ്റുള്ളവർ മെഹ്‌നൂറിനെ നോക്കി.
“എന്റെ ഭർത്താവ് ധാരാളിയല്ല…”
മെഹ്‌നൂർ പറഞ്ഞു.
“അദ്ദേഹത്തിന് ഒരു ദുർച്ചിലവുമില്ല..പണം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഒരു ദുശീലങ്ങളുമില്ല…എന്നും വൈകുന്നേരം അദ്ദേഹം എന്നെയാണ് പണം ഏൽപ്പിക്കാറുണ്ടായിരുന്നത്…”
അയാളുടെ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അവൾ മറുപടി പറഞ്ഞു.
“ജനാബ്…”
ദൃഢ സ്വരത്തിൽ അവൾവിളിച്ചു.
“അദ്ദേഹത്തോട് തന്നെ നിങ്ങൾക്ക് നേരിട്ട് ചോദിക്കാമല്ലോ അദ്ദേഹത്തിന്റെ നമ്പർ…”
“എയ്റ്റ് റ്റു സെവൻ റ്റു ഫൈവ് റ്റു ട്രിപ്പിൾ ഫോർ വൺ…..”
റോഷൻ ദുറാനി പെട്ടെന്ന് പറഞ്ഞു.
“സ്വിച്ച് ഓഫ് ആണ്…”
അയാൾ മുമ്പോട്ടിരുന്നു.
“അല്ലെങ്കിൽ സിം കാഡ് നശിപ്പിക്കപ്പെട്ട നിലയിൽ ആണ്…”
ടിവിയിൽ അപ്പോഴും കൊഴുത്ത നിറത്തിൽ ഷെറാട്ടൺ ഹോട്ടലിലെ സ്ഫോടനത്തെക്കുറിച്ചുള്ള വാർത്തകൾ തുടർന്നുകൊണ്ടിരുന്നു.
“അത് കണ്ടോ?”
റോഷൻ ദുറാനി ടി വിയിലേക്ക് വിരൽ ചൂണ്ടി.
“കറാച്ചിയിലെ ഷെറാട്ടൺ ഹോട്ടലാണത്. പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ ഒന്ന്. അവിടെ ഭീകരാക്രമമുണ്ടായി. നാല് ഹിന്ദുസ്ഥാനികൾ ആണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. നാല് ഹിന്ദുസ്ഥാനി ഓഫീസേഴ്‌സ്! നാല് ഹിന്ദുസ്ഥാനി ടെററിസ്റ്റ്സ്! അതിലൊന്ന്…”
അയാൾ അവളുടെ കണ്ണുകളിലേക്ക്‌രൂക്ഷമായി നോക്കി.