അദ്ദേഹം ചോദിച്ചു.
യാന്ത്രികമായെന്നോണം താനാ കടലാസ് അദ്ധേഹത്തിന്റെ നേർക്ക് നീട്ടി.
“സീതമ്മേ…”
അദ്ദേഹം അതിലെ വാക്കുകൾ വായിച്ചു.
“ഡോക്റ്റർ പിഷാരടിയുടെ ആശുപത്രിയിലേക്ക് പോകുന്നത് ഞാൻ കണ്ടിരുന്നു. നിങ്ങൾ പോയിക്കഴിഞ്ഞ് ഞാൻ പിഷാരടിയെ കണ്ടിരുന്നു. പിഷാരടിയിൽ നിന്നും ഞാൻ കാര്യങ്ങൾ അറിഞ്ഞു. നീ ഗർഭം അലസിപ്പിക്കണം. ഞാൻ നേവി ഉദ്യോഗം കിട്ടി ബോംബെയ്ക്ക് പോകുന്നു. ഇനി കുറെ കൊല്ലത്തേക്ക് ഞാൻ ഇങ്ങോട്ട് വരുന്നില്ല. നമ്മുടെ ബന്ധം തുടരാൻ ബുദ്ധിമ്മുട്ടുണ്ട്. വിനോദൻ നമ്പീശൻ….”
അപ്പോഴാണ് അവിടേയ്ക്കച്ചനും അമ്മയും പിന്നാലെ നാട്ടിലെ പ്രമാണിമാരുമെല്ലാം ഓടിയടുക്കുന്നത് കാണുന്നത്.
വിനോദൻ ഇനിയില്ല എന്ന ചിന്തയും ഗർഭത്തിന്റെ ക്ഷീണവും കാരണം കണ്ണുകൾവീണ്ടും അടഞ്ഞത് മാത്രം ഓർമയുണ്ട്.
വീണ്ടും കണ്ണുകൾ തുറക്കുമ്പോൾ വീട്ടിലാണ്.
അച്ഛനും അമ്മയും ചാത്തൻ മാമനും ഒക്കെ അടുത്തുണ്ട്.
“മേപ്പാട്ട് നമ്പൂരിയെ രക്ഷിക്കാനാരുന്നോ നീ ഞങ്ങളോട് ആരാ കുഞ്ഞിന്റെ അച്ഛനെന്ന് പറയാണ്ടിരുന്നേ?”
അച്ഛൻ ചോദിച്ചു.
നടുങ്ങിക്കൊണ്ടാണ് താൻ അച്ഛന്റെ മുഖത്തേക്ക് നോക്കി.
“തിരുമേനി…!!”
താൻ അമ്മയെ നോക്കി.
“അധികം ഒന്നും ചോദിക്കാതെതന്നെ നമ്പൂരി സമ്മതിച്ചു,നിന്റെ ഗർഭം അയാടെ ആണെന്ന്…”
അമ്മയാണ് പറഞ്ഞത്.
“വൈകാതെ കരവിചാരണയുണ്ട്..”
ചാത്തൻ മാമൻ ആണ് പറഞ്ഞത്.
“ഈശ്വരാ…കരവിചാരണയോ? എനിക്ക് തിരുമേനിയെ കാണണം! ഇപ്പം കാണണം!”
“അതെങ്ങനെയാ നടക്കുക സീതമ്മേ?”
ചാത്തൻ ദേഷ്യത്തോടെ ചോദിച്ചു.
“അവരുടെ രീതി നിനക്കറിയില്ലേ? കുറ്റം സമ്മതിച്ച് കഴിഞ്ഞാ കര വിചാരണ നടക്കുമ്പം മാത്രല്ലേ കുറ്റം ചെയ്തയാളെ പുറത്തെറക്കൂ?”
“പക്ഷെ ..തിരുമേനി..തിരുമേനിയതിന്…”
താൻ പറയാൻ തുടങ്ങി.
“നമ്പീശനോ പൊതുവാളോ നമ്പൂതിരിയെ കുറ്റം ചെയ്താ അവരത് വേഗം മായ്ച്ച് കളയാൻ നോക്കും!”
ചാത്തൻ മാമൻ തന്നെ തുടരാൻ അനുവദിക്കാതെ പറഞ്ഞു.
“സമ്മതിച്ച കുറ്റം മാറ്റിപ്പറയാൻ പറയും അവര്..നമ്പൂരിയോട്….അനക്ക് ഉറപ്പാ…”
ചാത്തൻ മാമൻ നിരാശയോടെ പറഞ്ഞു.
തനിക്കന്ന് മനസ്സിലാകാത്ത ഒരു കാര്യമായിരുന്നു അത്:
തിരുമേനിയെന്തിനത് പറഞ്ഞു.