ഒരു പ്രണയ കഥ [Smitha]

Posted by

ദൂരെ തിരുവാങ്കര ക്ഷേത്രത്തിൽ സോപാനം തുടങ്ങിയപ്പോൾ, സായന്തനം ദീർഘിച്ചപ്പോൾ ജീവിതത്തിന്റെ രണ്ടാമത്തെ അർഥം കണ്ടെത്തിക്കഴിഞ്ഞ പെണ്ണായി താൻ മാറിയിരുന്നു…

“പറ..”

അമ്മ വീണ്ടും ചോദിക്കുന്നു.

“ആരാ..ആരാ നിനിയ്ക്ക് വയറ്റിലാക്കിയേ?”

താനപ്പോൾ മൗനിയായതേയുള്ളൂ.

ആദ്യം അറിയിക്കേണ്ടത് വിനോദേട്ടനെയാണ്.

എന്നിട്ട് മതി മറ്റുള്ളവരെ.

വീട്ടിലന്ന് ആരും ഒന്നും കഴിച്ചില്ല.

രാത്രി വൈകിയപ്പോൾ പാലൊഴിച്ച ചവ്വരിക്കഞ്ഞിയുമായി അമ്മ വന്നു.

“വയറ് കാഞ്ഞൂടാ,”

തന്റെ വായിലേക്ക് പ്ലാവിലയിൽ കഞ്ഞിയുടെ മധുരം പകർന്ന് നൽകവെ അമ്മ പറഞ്ഞു.

“കുഞ്ഞ് പ്രാകും …ആരുടെ കുഞ്ഞായാലും!”

അമ്മയെ കെട്ടിപ്പിടിച്ച് താൻ കരഞ്ഞു.

“നാളെ പറയാം അമ്മെ,എല്ലാം!”

നെഞ്ചിലേക്ക് തന്നെ ചേർത്ത് പിടിക്കുമ്പോൾ താൻ പുഞ്ചിരിയോടെ പറഞ്ഞു.

അന്ന് അല്ലിപ്പുൽത്താമരകൾ വളർന്നു നിൽക്കുന്ന കുളത്തിന്റെ കരയിലെ മാടത്തിൽ വിനോദേട്ടനെ കാണാൻ ഓടിച്ചെല്ലുമ്പോൾ എന്നും തന്നെ കാത്തിരിക്കുന്ന പുൽപ്പായ ഒഴിഞ്ഞു കിടന്നു.

താൻ നേരത്തെ വരുന്ന ദിവസങ്ങളിൽ, തനിക്ക് തരാൻ വേണ്ടി വാങ്ങിക്കൊണ്ടുവരുന്ന പലഹാരങ്ങൾ ഒളിപ്പിക്കുന്ന ഒരിടമുണ്ടായിരുന്നു ആ കാവൽ മാടത്തിനകത്ത്.

ഇത്തവണ എന്തായിറിക്കാമെന്നറിയാൻ താനതിലെ ചൂരൽക്കുട്ട തുറന്നു.

വെളുത്ത,മടക്കിയ ഒരു കടലാസ് മാത്രമേയുണ്ടായിരുന്നുള്ളൂ!

വെറുതെ എടുത്ത് അത് വായിച്ചു.

ഓരോ വാക്ക് പിന്നിടുന്തോറും ചോരമരവിച്ചു.
കാഴ്ച്ച പോയി.

എങ്കിലും ഉദരത്തിൽ വളരുന്ന കുഞ്ഞിനെയോർത്ത് താഴെ വീഴാതെ പിടിച്ചു നിന്നു.

അപ്പോഴാണ് കുളത്തിന്റെ മറുകരയിൽ നിന്ന് നാരായണൻ നമ്പൂതിരി ഓടിവരുന്നത് കാണുന്നത്.

“സീതമ്മേ!”

ഉച്ചത്തിൽ വിളിച്ചുകൊണ്ടാണ് തിരുമേനി അങ്ങോട്ട് വന്നത്.

“സീതമ്മേ ഞാൻ വിനോദനെ കാണാൻ ഓന്റെ പൊരയ്ക്ക് പോയിനി…ഒന്നാടെയില്യ…ഓൻ ….!”
പെട്ടെന്ന് തന്റെ കയ്യിലെ കടലാസ് കണ്ട് തിരുമേനി നിർത്തി.

“ന്താ ദ്?”

Leave a Reply

Your email address will not be published. Required fields are marked *