അച്ഛൻ പൊടിയനും അമ്മ നേര്യമ്മയും മുഖത്തോട് മുഖം നോക്കി കരയുന്നത് ആദ്യം അവ്യക്തമായാണ് കണ്ടത്.
പിടഞ്ഞെഴുന്നേറ്റ് ചോദിച്ചു.
“എന്താ ച്ചാ? എന്താമ്മേ? എന്തിനാ നിങ്ങള് കരയണേ? എനിക്കെന്താ പറ്റീത്?”
അച്ഛൻ അപ്പോൾ എഴുന്നേറ്റ് പുറത്തേക്ക് പോയി.
താൻ ഒന്നും മനസ്സിലാകാതെ അമ്മയെ നോക്കി.
“പറ അമ്മെ! ന്താ നിക്ക്?”
അമ്മയപ്പോൾ തന്റെ കണ്ണുകളിലേക്ക് നോക്കി.
“ആരാ…ആരാ നിനിയ്ക്ക് വയറ്റിലാക്കിയേ?”
കണ്ണുനീരിനിടയിൽ അമ്മ ചോദിച്ചപ്പോൾ താൻ ഞെട്ടിപ്പോയി.
വലത് കൈപ്പത്തി അറിയാതെ അടിവയറിലേക്ക് നീങ്ങി.
അവിടെയപ്പോൾ ഇതുവരെയറിയാത്ത ഊഷ്മാവ്!
തരിപ്പ്!
അല്ലിപുൽത്താമരകൾ വളർന്നു നിന്നിരുന്ന കുളത്തിന്റെ കരയിൽ, പൂവരശിന്റെ കീഴിലെ, മഴ കൂട്ടിരുന്ന, മാടത്തിലെ സായന്തനമോർമ്മവന്നു അപ്പോൾ.
വെയിൽ പിറാവുകൾ പറന്നകന്ന സായന്തനം.
വിനോദേട്ടന്റെ മടിയിൽക്കിടന്ന് അവന്റെ നക്ഷത്രത്തിളക്കമുള്ള കണ്ണുകളിലേക്ക് നോക്കി, ആകാശത്തേരിറങ്ങിവരുന്ന സിന്ദൂരവർണ്ണം ചാലിച്ച അവൻറെ ചുണ്ടുകളിലേക്ക് നോക്കി, മഴത്താളങ്ങളെക്കാൾ ഭംഗിയുള്ള അവൻറെ ഹൃദയമിടിപ്പറിഞ്ഞ ആ സായന്തനം…
പ്രണയ ഗാന്ധർവ്വം ചൂട് നിറഞ്ഞ മഴത്തുള്ളികൾ പോലെ ചുംബനമായി തന്റെ അധരങ്ങളിലേക്ക് പെയ്തിറങ്ങിയ സായന്തനം!
തൂമഞ്ഞിലെ സൂര്യവെളിച്ചമായി അവന്റെ വിരലുകളും ചുണ്ടുകളും തൻറെ മാറിടത്തെ സുഖകരമായി പൊള്ളിച്ചപ്പോൾ അമൃതധാരപോലെ ദേഹത്ത് നിന്നും രസവർഷം ചോർന്നൊലിക്കുകയായിരുന്നു…
മഴയും ചാമുണ്ഡി മലയുടെ നിഴലും മാടത്തിനകത്തെ നേർത്ത ഇരുളിനെ മംഗല്യയാമം പോലെ സുന്ദരമാക്കിയനേരം ഗന്ധർവ്വവീണയെ തഴുകുന്ന വിരലുകൾ പോലെ അവന്റെ പൗരുഷം തന്നിലേക്ക് ആഴ്ന്നിറങ്ങി.
അപ്പോൾ പ്രാണനിലേക്ക് പുതുപൂക്കളുമായി അനുഭൂതിയുടെ കൊടുങ്കാറ്റ് കടന്നു വന്നു.
താൻ മേഘം പോലെ,തൂവൽ പോലെ, പനിനീർ ദലം പോലെ ഉയർന്നുയർന്ന് …
പറന്ന് പറന്ന് …