“മേപ്പാട്ട് ഇല്ലത്തെ തിരുമേനി ഞങ്ങടെ കൂടെ ഉണ്ടേൽ കരക്കാര് കുറച്ചൊക്കെ അങ്ങ് അടങ്ങും തിരുമേനി. അന്നും ഇന്നും തിരുമേനീടെ ഇല്ലക്കാര് പറയുന്നതിനപ്പുറം കരക്കാര് പോയിട്ടില്ലല്ലോ!”
തന്റെ കണ്ണുകൾ നിറഞ്ഞത് അപ്പോഴാണ്.
“അല്ലേൽ …”
മിഴിനീര് കവിളിലൂടെ ഒഴുകിയിറങ്ങുമ്പോൾ താൻ പറഞ്ഞു.
“അല്ലേൽ വിനോദിന്റെ അച്ഛൻ നമ്പീശൻ ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്യ തിരുമേനി! കൊന്നുംകളയും ഞങ്ങളെ!”
“ച്ചെ ച്ചെ!!”
താൻ കരയുന്നത് കണ്ടിട്ട് അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റ് തന്റെ കവിളിൽ തൊട്ടു.
“ന്താ ദ് സീതമ്മേ!”
തന്റെ കവിളിൽ നിന്ന് കണ്ണുനീർ തുടച്ചുകളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇത്രേം പഠിപ്പുള്ള കുട്ടിയല്ലേ സീതമ്മ! മീറ്റിങ്ങിൽ ഒക്കെ ത്ര കേമായി പ്രസംഗിക്കണ ആള് തന്ന്യാണോ ഇങ്ങനെ ധൈര്യല്ലാതെ കൊച്ചുകുട്ടികളെപ്പോലെ!”
അദ്ധേഹതിന്റെ വിരൽസ്പർശം നൽകിയ സാന്ത്വനത്തിൽ തന്റെ തൊണ്ടയിടറി.
“ഞാനുണ്ട്,കൂടെ!”
അദ്ദേഹത്തിന്റെ ഉറച്ച ശബ്ദം താനപ്പോൾ കേട്ടു.
“ധൈര്യായിരിക്ക്യാ”
അദ്ദേഹം വീണ്ടും പറഞ്ഞു.
“സഹായിക്ക്യാൻ ഞങ്ങളൊക്കെയില്ല്യേ? ന്തായാലും പാർട്ടി ക്കെ ഇണ്ടാവും. മുമ്പി ഞാനുണ്ടാകും സീതമ്മേ!”
താൻ അയാളെ നോക്കി കൃതജ്ഞതയോടെ പുഞ്ചിരിച്ചു.
“ഓ! ഇപ്പഴാ ഓർത്തെ!”
പെട്ടെന്നോർമ്മിച്ച് താൻ ആദ്ദേഹത്തോട് ചോദിച്ചു.
“ന്താ സീതമ്മേ?”
“തിരുമേനിക്കും ന്നോട് ന്തോ പറയാനുണ്ടായിരുന്നല്ലോ,”
“ഓ! അതോ!”
ഒരു നിമിഷം അദ്ധേഹത്തിന്റെ മുഖത്തെ പ്രകാശം മുഴുവനും പോയി.
“ന്താ തിരുമേനി?”
പൊടുന്നനെയുണ്ടായ ഭാവമാറ്റതിന്റെ കരണമറിയാതെ താൻ തിരക്കി.
“അദ്…അദ് ..ന്താന്ന് അങ്ങട് മറന്നുപോയി സീതമ്മേ! അതല്ലല്ലോ ഇപ്പൊ അത്ര വലിയ കാര്യം! ഇപ്പൊ നമുക്ക് ന്റെ കാര്യം …അതിനൊരു തീർപ്പ് അങ്ങട് ഒണ്ടാക്കാം …ല്ലേ?”
അത് പറഞ്ഞ് അന്ന് പോയിക്കഴിഞ്ഞപ്പോൾ തന്റെ മനസ്സ് ശാന്തമായി. വിനോദേട്ടനെ കാണുമ്പോൾ ആദ്യമറിയിക്കേണ്ട വാർത്തയായി അതിനെ മനസ്സിൽ കണ്ട് താലോലിച്ചു. അതൊക്കെയോർത്ത് തിരുവാങ്കരപ്പുഴക്കരയിൽ തുണിയലക്കുമ്പോളാണ് ഇളവെയിലടിച്ച് ഒരു അസ്വാസ്ഥ്യം തോന്നിയത്. ദേഹമാകെ വിറയൽ അനുഭവപ്പെട്ടു ആദ്യം. പിന്നെ തൊണ്ട പൊട്ടുന്ന ദാഹം. അതും കഴിഞ്ഞാണ് കണ്ണുകളിലിരുട്ട് കയറുന്ന തോന്നലുണ്ടായത്. അവസാനം തോന്നിയത് അങ്ങനെയാണ്. പിന്നെ എപ്പോഴോ കണ്ണുകൾ തുറക്കുമ്പോൾ രണ്ടാഴ്ച്ച മുമ്പ് തലശ്ശേരിയിൽ നിന്ന് വന്നുപോകുന്ന ഡോക്റ്റർ ദാമോദരപ്പിഷാരടിയുടെ നേഴ്‌സിങ് ഹോമിലെ കിടക്കയിലാണ് താൻ.