“തിരുമേനിയും പറഞ്ഞിരുന്നു എന്നോട്, എന്നോട് എന്തോ പറയാനുണ്ടെന്ന്,”
“അത് ഞാൻ പറയുന്നുണ്ട്…”
അദ്ദേഹത്തിന്റെയും മുഖത്ത് അൽപ്പം നാണം കലരുന്നത് താനും ശ്രദ്ധിച്ചു.
“ആദ്യം സീതമ്മ തന്നെ പറയട്ടെ! ന്നിട്ടാവാല്ലോ ഞാൻ!”
“തിരുമേനി അത്….”
“പറയൂ സീതമ്മേ! ന്തായാലും അനക്ക് ഇന്നോട് ന്തും പറയാല്ലോ!”
“മ്മടെ വിനോദൻ മാഷില്ലേ? മാതമംഗലത്തെ?”
“ഓ! പിന്നെ അറിയില്ലേ? എഴുത്തുകാരൻ,പ്രഭാഷകൻ, പാർട്ടീടെ മെമ്പർ! വിനോദൻ നമ്പീശൻ! അയാൾക്ക് ന്താ കൊഴപ്പം?”
പുഴയ്ക്കപ്പുറത്ത് മൈനകളുടെ കുറുകൽ കേൾക്കാൻ തുടങ്ങുന്ന സമയമായിരുന്നു അത്. ആറ്റുവഞ്ചികൾക്ക് മുകളിൽ മഞ്ഞചിത്രശലഭങ്ങൾ ഉയർന്നുപൊങ്ങാനും. ചക്രവാള കവാടത്തിൽ നിന്നും സൂര്യരഥമുരുണ്ട് പകുതിയാകാശത്തട്ടിലേക്ക് മെല്ലെ നീങ്ങാനും തുടങ്ങിയിരുന്നു.
“തിരുമേനി, വിനോദൻ ന്നെ മംഗലം കഴിക്കാം ന്ന് പറഞ്ഞിരിക്കുന്നു…”
നാണവും ബഹുമാനവും നിറഞ്ഞ മുഖത്തോടെ താൻ നോക്കിയപ്പോൾ അദ്ദേഹത്തിൻറെ മുഖത്ത് വിഷാദം കടന്നു വന്നിരുന്നോ, ഒരു നിമിഷത്തേക്കെങ്കിലും?
“അദ് കൊള്ളാല്ലോ!”
പെട്ടെന്ന് അത്യാഹ്ലാദത്തിലേക്ക് തിരികെ വന്ന് അദ്ദേഹം പറഞ്ഞു.
“അറിഞ്ഞില്ലല്ലോ അദ്! കൊള്ളാം! മിടുക്കനാ ഓൻ! ഇങ്ങനെ വേണം! ഓനാ ശരിക്കും കമ്മ്യൂണിസ്റ്റ്!”
തന്റെ മുഖമപ്പോൾ അഭിമാനം കൊണ്ട് കുതിർന്നു.
“ആട്ടെ! ന്താ ഇപ്പൊ ഞാൻ ചെയ്യേണ്ടേ?”
പുഴയ്ക്കപ്പുറം ചാമുണ്ഡിമലയുടെ മേൽ പരുന്തുകൾ പറന്നുയരാൻ തുടങ്ങിയത് അവരിരുവരും നോക്കി നിന്നു. വെയിലിൽ ഭീഷണമായ ചിറകുകൾ വിരിച്ച് അവ നിലത്ത് വലിയ നിഴലുകൾ വീഴ്ത്തി.
“കരക്കാര് സമ്മതിക്കില്യ തിരുമേനി…”
താൻ പറഞ്ഞു.
“വിനോദൻ, നമ്പീശനല്ലേ? അച്ഛൻ വലിയ മുതലാളി…കരേലെ പ്രതാപി..ഞാൻ ചെറുമിപ്പെണ്ണ്! വലിയ പ്രോബ്ലംണ്ടാവില്ലേ?”
അദ്ധേഹതിന്റെ കണ്ണുകൾ തന്റെ മുഖത്ത് അലിവോടെ പതിഞ്ഞത് ഓർക്കുന്നു. എന്തായിരുന്നു അദ്ദേഹമപ്പോൾ ചിന്തിച്ചുകൊണ്ടിരുന്നത്? വലിയ ഒരു നഷ്ടബോധം ആ മുഖത്ത് നിറഞ്ഞത് താൻ വ്യക്തമായും ഓർക്കുന്നു.
“അപ്പൊ എനിക്ക് തിരുമേനീടെ ഹെൽപ്പ് വേണം,”
താൻ തുടർന്നു.