ആകാശത്തേക്ക് നോക്കി തിരുമേനിയപ്പോൾ പറഞ്ഞു.
“ഇവിടെ നല്ല കാറ്റുണ്ട്,”
താനപ്പോൾ അകത്തെക്ക് പോയി ചില പരുക്കുകൾ പുറത്തേക്ക് വ്യക്തമായി കാണിച്ചുകൊണ്ടിടുന്ന ഒരു പ്ലാസ്റ്റിക് കസേരയെടുത്തുകൊണ്ട് വന്നു.
“തിരുമേനി അധികം ബലം കൊടുത്ത് ഇരിക്കേണ്ട,”
അദ്ദേഹം ഇരിക്കാൻ തുടങ്ങിയപ്പോൾ താൻ പറഞ്ഞു.
അദ്ദേഹം ചിരിച്ചുകൊണ്ട് അതിലുരിപ്പുറപ്പിച്ചു.
പിന്നെ തന്റെ മുഖത്തേക്ക് നോക്കി.
“പാർട്ടീൽ ഞാൻ പറയണ കാര്യങ്ങൾക്ക് അത്ര പിന്തുണ അങ്ങട്ട് വരുന്നില്ല സീതമ്മേ!”
തിരുമേനി പറഞ്ഞു.
“ബ്രാഞ്ചിലും ലോക്കലിലും ഒന്നും കൊഴപ്പല്ല്യാ…ഏരിയാ മൊതലാണ് പ്രശ്നം!”
സീതമ്മ അതറഞ്ഞിരുന്നു.
സംഘടനാ മിടുക്കും പഠിപ്പും ലോകവിവരവുമുള്ള സത്യൻ ചെറുമനെ ബ്രാഞ്ച് സെക്രട്ടറിയാക്കണമെന്ന് കമ്മിറ്റിയിൽ തിരുമേനി വാദിച്ച കാര്യമാണ് അദ്ദേഹമുദ്ദേശിക്കുന്നത് എന്ന് താൻ അറിഞ്ഞിരുന്നു.
അതിന് കമ്മിറ്റിയിൽ വേണ്ടത്ര പിന്തുണ കിട്ടിയില്ലയെന്നും.
“അവര് പറയണേ ജാതീലും മതത്തിലും ഒക്കെ മുന്തീത് എന്ന് പറയണ ആളുകള് ലീഡർഷിപ്പിൽ വന്നാലേ മൊത്തത്തിൽ പാർട്ടിക്ക് ഗുണണ്ടാവൂന്നാ! നോക്ക് അച്ചന്മാരും ബിഷപ്പും ഒക്കെയുള്ള വർഗ്ഗീസ് മുതലാളി വരെ ഞങ്ങടെ പാർട്ടിയിലാ എന്ന് പറയുമ്പഴാണ് പാർട്ടിക്ക് ഗ്ളാമർ എന്ന്!”
തിരുമേനിയുടെ സ്വരത്തിൽ അൽപ്പം ദേഷ്യം കലർന്നിരുന്നു.
“അറിയോ സീതമ്മയ്ക്ക്…!”
തിരുമേനി തന്നെ നോക്കി.
“ഇന്നലെ കത്തുണ്ടായിരുന്നു എനിക്ക് ഇ എമ്മിന്റെ…”
ഇ എം എസ് നമ്പൂതിരിപ്പാടിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.
“അങ്ങ് തിരുവിതാംകൂറ്‍ ഒരു സഖാവ് പത്രോസിന്റെ വീട്ടിലാ ഇ എം …! അവിടെ മലബാർ പോലെയല്ലല്ലോ.സർ സി പിയുടെ പൊലീസല്ലേ! ഇ എമ്മിന് പുറത്തിറങ്ങാൻ കഴിയണില്ല്യ! ഇവിടെ ജാതീം മതോം പറയണ പാർട്ടിക്ക് അറിയോ ചെറുമനായ പത്രോസിന്റെ വീട്ടിലാണ് ഇ എം ഊണും ഉറക്കോം കുളീം ഒക്കെയെന്ന്!”
നാരായണൻ നമ്പൂതിരി അൽപ്പ സമയം ആലോചനാമഗ്നനായി.
“അതൊക്കെ പോട്ടെ!”
ഗൗരവത്തിലേക്ക് തിരിച്ച് വന്ന് അദ്ദേഹം തന്നോട് ചോദിച്ചു.
“അമ്പലത്തി വെച്ച് കണ്ടപ്പോ സീതമ്മ പറഞ്ഞല്ലോ ന്തോ ഒര് കാര്യം ഇന്നോട് അനക്ക് പറയാനിണ്ട് ന്ന്. ന്താദ്?”
തന്റെ മുഖത്ത് പടർന്ന നാണമപ്പോൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നോ?
“അത്…”
തനിക്കപ്പോൾ വാക്കുകൾ കിട്ടിയില്.