കിതച്ചുകൊണ്ട് ചാത്തൻ പറഞ്ഞു.
“പൊതുവാൾ നാരായൺ തിരുമേനിയോട് അന്നേ മംഗലം കൈക്കാൻ പറഞ്ഞിനി…”
ആവേശത്തോടെയായിരിക്കും ആ അറിയിപ്പിനെ സീതമ്മ വരവേൽക്കുകയെന്ന് ചാത്തൻ കരുതിയിരുന്നു.
പക്ഷെ, പകരം, അവളുടെ മുഖം വാടുകയാണുണ്ടായത്.
“ന്താ അനക്കൊരു തെളിച്ചല്ലാത്തെ?”
ചാത്തന് മനസ്സിലായില്ല.
“ദേശക്കാര് ഒരുപാട് കളിയാക്കിയോ, തിരുമേനിയേ?”
“പിന്നല്ലാണ്ട്!”
ചാത്തൻ ആവേശത്തിലായി.
“അത് പിന്നെ വേണ്ടേ? അനക്ക് വയറ്റിലാക്കീറ്റ് ഓനങ്ങനെ ആളാകണ്ട!”
സീതമ്മ ചാമുണ്ഡി മലയിലേക്ക് നോക്കി.
കുരുത്തോലകൾ വടക്കൻ പാട്ടിന്റെ ഈണത്തിൽ കാറ്റിലലിയുന്ന ഒരു സായന്തനം ചാമുണ്ഡി മലയിറങ്ങി തന്റെ കുടിയിലേക്ക് നാരായണൻ തിരുമേനി വന്നത് അവളപ്പോളോർത്തു.
രുദ്രാക്ഷത്തിൻറെ ശിവഗന്ധമായിരുന്നു തിരുമേനിക്ക് ചുറ്റും.
വീടിനടുത്തുകൂടിയൊഴുകുന്ന കൈത്തോടിന്റെ കരയിലെ ഇളംപുല്ലിൽ, കയ്യിൽ “രമണനു” മായി ആകാശം നോക്കിയിരിക്കയായിരുന്നു താനപ്പോൾ.
സാന്നിധ്യമറിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ഒരു നിലാവിനുള്ളത്രയും മൃദുലത പുഞ്ചിരിയിലാവാഹിച്ച് തന്നെ നോക്കുകയാണ് അദ്ദേഹം.
“ഓഹ്!”
അബദ്ധം പറ്റിയത് പോലെ സീതമ്മ ചാടിയെഴുന്നേറ്റു.
“യ്യോ!കണ്ടില്ല ഞാൻ! എപ്പഴാ എത്തിയെ തിരുമേനി?”
“കാലോം സ്ഥലം മറന്ന് ഇങ്ങനെ സ്വപ്നം കണ്ടിരുന്നാ എങ്ങന്യാ അറിയ സീതമ്മേ മുമ്പിൽ ആള് വന്നാൽ?’
പ്ലാവുകളുടെ ഇളം കുളിരിന്റെ പാശ്‌ചാത്തലത്തിൽ നിന്ന് കൊണ്ട് നാരായണൻ നമ്പൂതിരി ചോദിച്ചു.
നാണിച്ചു പോയി അപ്പോൾ.
“പിന്നെ പലതവണ ഞാൻ പറഞ്ഞിരിക്ക്യണു, ഈ തിരുമേനി വിളി വേണ്ട! സീതമ്മേക്കാളും ഒത്തിരി വയസ്സിന് മൂപ്പ് ഒന്നൂല്ല്യാല്ലോ!”
“എന്നാലും അതങ്ങു നാവിൽ കയറിപ്പോയി തിരുമേനി, മാറ്റാൻ ഒട്ട് പറ്റുന്നില്ല!”
പെട്ടെന്ന് താൻ ചുറ്റും നോക്കി.
“തിരുമേനി അകത്തിരിക്കുന്നോ അതോ പുറത്തേക്ക് കസേരയെടുക്കണോ?”
“ഇവിടെ മതി!”