റോണിയുടെ മുഖത്ത് നോക്കാതെ സൂസൻ പറഞ്ഞു.
“എന്നാ കൊലയാ? പൂവൻ പഴവാണോ ഞാലിപ്പൂവനാണോ?”
പാപ്പച്ചൻ അത് കേട്ട് പുഞ്ചിരി മാറ്റി അവനെ നോക്കി.
“എന്നിട്ട് കൊല പഴുത്തോ?”
ആവശ്യത്തിലധികം ഊന്നലും നീട്ടവും സ്വരത്തിൽ കൊടുത്ത് അവൻ ചോദിച്ചു.
“ആ ഒരുമാതിരി പഴുത്തു…നീയെന്നാ സി ബി ഐയിൽ ചേർന്നോ?”
പാപ്പച്ചൻ ഗൗരവത്തിൽ ചോദിച്ചു.
“ഇങ്ങനെയാണേൽ ചേരേണ്ടി വരും,”
അവരെ ഇരുവരെയും മാറി മാറി നോക്കികൊണ്ട് റോണി തുടർന്നു.
“അസമയത്ത് ഒരു കൊല പഴുത്തോന്ന് നോക്കൽ! അവടെ രണ്ട് വരിക്കച്ചക്കേം കാച്ചിലും ഒക്കെ ഒണ്ടാരുന്നല്ലോ! അതുംകൊടെ ഒന്ന് നോക്കാംമേലാരുന്നോ?”
“ചെറുക്കാ രാവിലെ തന്നെ നീ എന്റെ കൈയ്യീന്ന് മേടിക്കും കേട്ടോ!”
അയയിൽ കിടന്ന തുണികൾ ഓരോന്നായി കുടഞ്ഞെടുക്കുന്നതിനിടയിൽ സൂസൻ പറഞ്ഞു.
“നിന്റെ വിചാരം എന്നാ? ഞാൻ പൊട്ടിയാണെന്നോ? നീ കുത്തും കോളും വെച്ച് പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ലന്നോ?”
റോണി ചിരിച്ചു.
“ഏത്തക്കൊല നോക്കാനാണേലും പാളയംകോടൻ നോക്കാനാണേലും സ്റ്റോർ റൂമിനാത്ത് ഞാൻ കേറീത് കരക്കാരുടെ കൂടെയല്ല. നിന്റെ അപ്പന്റെ കൂടെയാ. അതിന് നെനക്ക് എന്നാ ഇത്ര ദണ്ണം?”
റോണി പാപ്പച്ചൻ നോക്കി.
“വെറുതെ മമ്മിയുടെ വായിൽ കിടക്കുന്നത് കേൾക്കാതെ പോകാൻ നോക്കെടാ വഴീത്തൂറി ചെക്കാ!”