“ശ്രീയേട്ടന്റെ കൂടെ ഒന്ന് രണ്ടു തവണ പാർട്ടിയിൽ പോയപ്പോൾ അയാള് സംസാരിച്ചപ്പോഴൊക്കെ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് ..ഒരു നോട്ടവും വല്ലാത്ത ചിരിയും ഒക്കെ!”
“എന്റെ മോളെ …”
ഒന്ന് ചുറ്റും നോക്കി ലളിത പറഞ്ഞു.
“നീ പറഞ്ഞത് കൊണ്ട് പറയുവാ…പിന്നെ നിന്നോട് ആയത് കൊണ്ടും ..കഴിഞ്ഞ ക്രിസ്മസിന് നമ്മളെ വിളിച്ചില്ലാരുന്നോ? ഫീസ്റ്റ് ഒക്കെ കഴിഞ്ഞ് കൈ കഴുകാൻ നേരം വാഷ് ബേസിനടുത്ത് നിക്കുമ്പം ടവ്വലുമായി അടുത്ത് വന്ന് ഒരു മഞ്ഞ ചിരി ഒക്കെ ചിരിച്ച് ..ടീച്ചറെ ഒറ്റയ്‌ക്കൊക്കെയല്ലേ ..വിഷമം ഒക്കെ തോന്നുന്നില്ലേ എന്നൊക്കെ…”
അനിത അതിന് മറുപടി ഒന്നും പറഞ്ഞില്ല. അത് അവൾ കേട്ടിരുന്നു എന്ന് മാത്രമല്ല ലതികയുടെ പ്രതികരണവും അവൾ ശ്രദ്ധിച്ചിരുന്നു. താന്നോടായിരുന്നു മാത്യു സാർ അത് ചോദിച്ചിരുന്നതെങ്കിൽ താൻ അപ്പോൾ തന്നെ തക്ക മറുപടി നൽകുമായിരുന്നു. എന്നാൽ ‘അമ്മ ചെയ്തതെന്താ? നാണിച്ച് അയാളെ ഒരു നോട്ടം! ടവ്വൽ തിരികെ വാങ്ങിയപ്പോൾ അയാൾ മനപ്പൂർവ്വം അമ്മയുടെ കയ്യിൽ അമർത്തി തഴുകിയപ്പോഴും അതേ നോട്ടവും പുഞ്ചിരിയും!
ഒരു കണക്കിന് അമ്മയെ കുറ്റം പറയാനും കഴിയില്ല. അച്ഛൻ വിട്ടുപോയിട്ട് പത്ത് വർഷങ്ങളായി. അന്ന് അമ്മയ്ക്ക് നാൽപ്പത് വയസ്സുണ്ട്. നാൽപ്പത് എന്നൊക്കെ പറയുമ്പോൾ നല്ല പ്രായമല്ലേ ഇപ്പോൾ? കാലവും രീതികളും ഒക്കെ മാറിയ ചുറ്റുപാടിലല്ലേ എല്ലാവരുടെയും ജീവിതം? പണ്ടൊക്കെ മോശമാണ് എന്ന് കരുതിയിരുന്ന പലതും പലരും പരസ്യമായി ചെയ്യുന്ന കാലം. അൻപത് വയസ്സുണ്ടെങ്കിലും അമ്മയ്ക്ക് ശരീരത്തിൽ ചെറുപ്പമാണ്. എപ്പോഴും കുളിച്ച് വൃത്തിയായി,വൃത്തിയുള്ള വസ്ത്രങ്ങളണിഞ്ഞ്. അത്യാവശ്യം മേക്കപ്പൊക്കെയിട്ട്, കൊച്ച് സുന്ദരി തന്നെ ഇപ്പോഴും…
അതൊക്കെ ഓർത്താണ് അന്ന് അങ്ങനെയൊക്കെ അയാളുടെ വീട്ടിൽ കണ്ടെങ്കിലും താൻ ഒന്നും തന്നെ അമ്മയോട് ചോദിക്കാതിരുന്നത്.
“ഡയാനയുടെ കെട്ട്യോൻ എങ്ങനെയുണ്ട് മോളെ?”
ലതിക വീണ്ടും ചോദിച്ചു.
“തനി സൂത്രപ്പണിക്കാരനാണ് എന്നാ അമ്മെ ശ്രീയേട്ടൻ പറഞ്ഞെത്,”
അനിത പറഞ്ഞു.
“പക്ഷെ ശ്രീയേട്ടനേക്കാളും സീനിയോറിറ്റി ഉണ്ട് അങ്ങേർക്ക് …പിന്നെ മാത്യു സാറിനെ കയ്യിലെടുക്കേണ്ട സകല അടവും അറിയാം,”
“എന്നാ എന്തെങ്കിലും ഒക്കെ ചെയ്തില്ലെങ്കിൽ അയാള് വൈസ് പ്രസിടന്റ്റ് ആകും,”
സ്വരത്തിൽ അമർഷവും വിഷമവും അടക്കി ലതിക പറഞ്ഞു.
“എന്തെങ്കിലും എന്ന് പറഞ്ഞാൽ?”
അനിത ചോദിച്ചു.