“ഇന്നെന്താ അവളുടെ വായീന്ന് വീണത്?”
അനിത മൗനം തുടർന്നു.
“അമ്മെ ശ്രീയേട്ടൻ കമ്പനീടെ വൈസ് പ്രസിഡന്റ്റ് പോസ്സിബിൾ ലിസ്റ്റിൽ ഉണ്ടെന്ന് മറ്റാരെങ്കിലും പറഞ്ഞതാണോ ഞാൻ അറിയേണ്ടേ?”
“ഏഹ്?!”
ലതിക അമ്പരപ്പോടെ ചോദിച്ചു.
“ശ്രീക്കുട്ടൻ ലിസ്റ്റിൽ ഉണ്ടെന്നോ?എന്റീശ്വരാ!നേരോ കുട്ടീ?”
“നേരാണോ നുണയാണോ എന്ന് എങ്ങനെ ഉറപ്പിക്കും അമ്മെ? അതിന് ശ്രീയേട്ടൻ നമ്മളോട് അതേപ്പറ്റി എന്തേലും ഒന്ന് പറയണ്ടേ? ഇതിപ്പം ആ ഡയാനയല്ലേ പറഞ്ഞേ?”
“ഡയനയോ? ഓഹോ ഡയാന രാജകുമാരിയാണോ പറഞ്ഞെ? അത് കൊള്ളാം!എന്തായിരുന്നു തുരുവചനം?”
അനിത ഡയാനയെ വഴിയിൽ വെച്ച് കടത്തും അവർക്കിടയിലുണ്ടായ സംഭാഷണങ്ങളും ലതികയുടെ മുമ്പിൽ അവതരിപ്പിച്ചു.
“അപ്പോൾ അവളുടെ കെട്ട്യോനും ചാൻസ് ഉണ്ടല്ലേ? അയാളെങ്ങനെ? ശ്രീക്കുട്ടനേക്കാൾ കേമനാണോ?”
“എന്റെ അമ്മെ, ശ്രീയേട്ടൻ കമ്പനി എന്ന് പറഞ്ഞാൽ ചാകും..എത്ര പ്രാവശ്യം എംപ്ലോയർ ഓഫ് ദ മന്തും ഇയറും ആയി …! അപ്പോഴൊക്കെ ആ ഡയാന പറഞ്ഞോണ്ട് നടന്നത് ഓർക്കുന്നോ? എന്നെ കണ്ടിട്ടാണ് മാത്യു സാറ് ശ്രീയേട്ടനെ ഇങ്ങനെ പ്രൊമോട്ട് ചെയ്യുന്നതെന്ന്!”
“എടീ അതിലും കാര്യമുണ്ട്,”
ലതിക താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.
“ഈ മാത്യു സാർ എന്റെ അറിവിൽ ഒരു മഹാ പെണ്ണുപിടിയനാ!”
“ഞാനും കേട്ടിട്ടുണ്ട്,”
അനിത പറഞ്ഞു.