ഡയാന പുറത്ത് വിട്ട ആ വാർത്തകേട്ട് അനിത ഒന്നമ്പരന്നു.പിന്നെ സന്തോഷത്തോടെ പുഞ്ചിരിച്ചു.
“അങ്ങനെയുള്ളപ്പോൾ ഭാര്യമാരുടെ ഭക്തിയൽപ്പം കൂടൂല്ലോ!അതുകൊണ്ട് പറഞ്ഞതാ!”
“എന്റെ ചേച്ചി …”
ഡയാനയുടെ വാക്കുകളിലെ പരിഹാസം നൊമ്പരപ്പെടുത്തിയെങ്കിലും അനിത പുഞ്ചിരിച്ചു.
“ഞാൻ അതൊന്നും അറിഞ്ഞില്ല…ശ്രീയേട്ടൻ അങ്ങനെ ഓഫീസ് കാര്യങ്ങൾ ഒന്നും തന്നെ എന്നെ അറിയിക്കാറില്ല..എന്ന് വെച്ച് ഏട്ടന്റെ കാര്യത്തിന് പ്രാർത്ഥിക്കാതിരിക്കും എന്നല്ല കേട്ടോ,”
“ഹ്മ്മ്…!”
ഡയാന അർത്ഥ ഗർഭമായി മൂളി.
അനിതയ്ക്കുണ്ടായ സങ്കടം ചില്ലറയായിരുന്നില്ല. മിക്കവാറും എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നയാളാണ് ശ്രീയേട്ടൻ. ഓഫീസിലെ കൊച്ച് കൊച്ച് ഗോസ്സിപ്പുകളടക്കം.പക്ഷെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വന്നപ്പോൾ മറച്ചുവെക്കാൻ തോന്നിയല്ലോ!എന്തിനായിരിക്കാം?ശ്രീയേട്ടന്റെ സ്വഭാവമനുസരിച്ച് അത് പതിവുള്ളതല്ല.
പൂന്തോട്ടം ചുറ്റി മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ ‘അമ്മ വരാന്തയിൽ കസേരയിൽ പത്രം വായിച്ചിരിക്കുന്നതാണ് അനിത കണ്ടത്.
ടൗണിലെ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ് അനിതയുടെ ‘അമ്മ ലതിക.
“എന്താ മോളെ, മുഖത്തൊരു വല്ലായ്മ?”
അനിത കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് കാൽ കഴുകി അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ലതിക ചോദിച്ചു.
അനിത ആദ്യമൊന്നും പറഞ്ഞില്ല. പ്രസാദം അമ്മയുടെ നേരെ നീട്ടി. ലതിക അത് സ്വീകരിച്ച് കഴിഞ്ഞ് അനിത അവരുടെ സമീപമിരുന്നു.
“ഞാനാ ഡയാനയെ കണ്ടിരുന്നു വഴിയിൽ,”
“ആഹാ..”
ലതിക ചിരിച്ചു.
“അപ്പോൾ മൂഡ് ഓഫാകാൻ വേറെ കാരണം ഒന്നും വേണ്ട!”
അനിത എന്നിട്ടും ഭാവം മാറ്റിയില്ല.