വീണ്ടും അവളുടെ മുടിയിഴകള്‍ തഴുകിക്കൊണ്ട് രവിശങ്കര്‍ പറഞ്ഞു.
“നെക്സ്റ്റ് മന്ത് അവള്‍ടെ ഡാഡി കാണിച്ചുകൊടുത്ത ഒരു വമ്പന്‍ പണച്ചാക്കിനേം കെട്ടി ഓള് ദുബായിലേക്ക് പറന്നു. അത്രന്നെ!!”
“എന്‍റെ ഈശ്വരാ, എങ്ങനെ ഇങ്ങനെയൊക്കെ ചതിക്കാന്‍ തോന്നുണൂ മനുഷ്യമ്മാര്‍ക്ക് ന്‍റെ രവിയേട്ടാ? പാവം ആ മനുഷ്യന്‍! ആള്‍ക്ക് പിന്നെ എന്താ പറ്റ്യേ?”
“ന്ത് പറ്റാനാ അനീ? അഞ്ചെട്ടു മാസം പ്രാന്ത് കേറി നടന്നു, കുളീം ല്ലാ നനേം ല്ലാണ്ട്..പിന്നെ ഞാന്‍ കൊറേ പണിപ്പെട്ട് നോര്‍മ്മലാക്കി…അവനോട് എനിക്ക് ത്തിരി, ത്തിരിയല്ല അനീ, ഒരുപാട് ..ഒരുപാടുണ്ട് കടപ്പാട്…അദും ഈ ജന്മത്ത് അങ്ങനെ തീര്‍ക്കാന്‍ പറ്റാത്തത്രേം കടപ്പാട്…”
പിന്നെ രവിശങ്കര്‍ ആ കടപ്പാടിന്‍റെ കഥ പറഞ്ഞു.
പേരിലും പാരമ്പര്യത്തിലും മാത്രം പ്രതാപമുള്ള തന്‍റെ മനയെപ്പറ്റി. ഒത്തിരി അംഗങ്ങള്‍ ഉള്ള കുടുംബത്തെ പോറ്റാന്‍ പാടുപെട്ട അച്ഛനെപ്പറ്റി. അപ്പോള്‍ എന്ജിനീയറിങ്ങ് കോളേജ് ഒക്കെ സ്വപ്നമായിരുന്നു, പ്രവേശനപ്പരീക്ഷ നല്ല മാര്‍ക്കില്‍ പാസായെങ്കിലും. വീട്ടിലെ ദാരിദ്ര്യമോര്‍ത്ത് അ സ്വപ്നം ഉപേക്ഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് ഇര്‍ഫാന്‍ വിവരം അറിയുന്നത്. അവന്‍റെ അച്ഛന്‍ അന്ന് മലഞ്ചരക്ക് കച്ചവടവും രാഷ്ട്രീയവുമായി നടക്കുന്ന കാലം. അച്ഛനോട് അവന്‍ രവിയെപ്പറ്റി പറഞ്ഞു. സഹായിക്കണമെന്ന് അപേക്ഷിച്ചു. ഏതായാലും ഹോസ്റ്റല്‍ ഫീസും മറ്റു ചെലവുകളുമൊക്കെ താന്‍ വഹിച്ചോളാം, എന്ജിനീയറിങ്ങ് സ്വപ്നം ഉപേക്ഷിക്കേണ്ട എന്ന് ഇര്‍ഫാന്‍റെ അച്ഛന്‍ രവിയോട് പറഞ്ഞു. രണ്ടാമത്തെ സെമസ്റ്ററിന് ശേഷം നല്ല ഒരു സ്ക്കോളഷിപ്പ് കിട്ടുന്നത് വരെ രവിശങ്കര്‍ പഠിച്ചിരുന്നത് ഇര്‍ഫാന്‍റെ അച്ഛന്റെ സഹായത്താല്‍ ആണ്.
“അന്ന് എന്ജിനീയറിങ്ങ് ഒക്കെ ഉപേക്ഷിച്ചിരുന്നെങ്കില്‍ എന്‍റെ അനീ ഞാനിപ്പോ ഈ പൊസിഷനില്‍ ഒന്നും വരില്ല…ഏതേലും പീടികേല്‍ കണക്കെഴുത്ത്കാരനായോ അമ്പലത്തിലെ ശാന്തിയായോ ഒക്കെ ആയി അങ്ങനെ പോയേനെ…”
**************************************************************************
അദ്ധ്യായം – രണ്ട്
ഏതായാലും അടുത്ത ആഴ്ച്ചതന്നെ രവിശങ്കര്‍ ഇര്‍ഫാനെ വീട്ടിലേക്ക് ക്ഷണിച്ചു.
നിരാശയും വെറുപ്പും തളംകെട്ടിയ മുഖത്തോടെ, ജീവിതത്തോട് മുഴുവന്‍ യുദ്ധം പ്രഖ്യാപിച്ച ഒരു ടിപ്പിക്കല്‍ നിരാശകാമുകനെയാണ് അനിത പ്രതീക്ഷിച്ചത്.
ഗേറ്റ് തുറന്ന് അകത്തേക്ക് ഒരു ചുവന്ന കാര്‍ പ്രവേശിച്ചപ്പോള്‍ അത്തരം ഒരാള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതും അവള്‍ സങ്കല്‍പ്പിച്ചു.
പക്ഷെ പുറത്തേക്കിറങ്ങിയത് ഗാംഭീര്യം നിറഞ്ഞ ഭാവങ്ങളോടെ, അതീവചാരുതായാര്‍ന്ന മുഖസൌന്ദര്യമുള്ള ഒരു ചെറുപ്പകാരനെയാണ്.
“ഇര്‍ഫാന്‍ ആണോ അനീ?”
കാറിന്‍റെ ശബ്ദം കേട്ട് അകത്തുനിന്നും രവിശങ്കര്‍ വിളിച്ചു ചോദിച്ചു.
“ഇല്ല ഏട്ടാ, ഇത് വേറെ ഒരാളാണ്…”
“അതാരാ?’
രവിശങ്കര്‍ വീണ്ടും അകത്ത് നിന്നും വിളിച്ചു ചോദിച്ചു.