പതിയെ നഗരദൃശ്യങ്ങളിലേക്ക് വാഹനം പ്രവേശിച്ചു.
അപ്പോഴൊക്കെ ലാവണ്യയുടെ മുടിയിഴകൾ തന്റെ മുഖത്ത് തൊടുന്നതും അതിൽനിന്ന് ഒരു മരവിപ്പ് പടരുന്നതും പ്രേം കുമാർ അറിഞ്ഞു.
വീടിന്റെ മുമ്പിലെത്തിയപ്പോൾ അയാൾ വണ്ടി നിർത്തി.
“ഇറങ്ങ്,”
ഡോർ തുറന്നുകൊണ്ട് അയാൾ അവളോട് പറഞ്ഞു.
“ഒരു കാപ്പിയൊക്കെ കുടിക്കാം….ഞാൻ തന്നെയല്ലേ ഉള്ളൂ?”
അവൾ പുറത്തേക്കിറങ്ങി.
ചുറ്റും നോക്കി.
മനോഹരമായ ചുറ്റുപാടുകൾ.
ഒരു പോസ്റ്റ് കാഡ് സീനറി പോലെ.
പൂക്കൾ ചൂടിയ മരങ്ങളുടെ ചതുരത്തിനകത്ത് മനോഹരമായ വില്ല.
മുകളിൽ അസ്തമയം നിറം കൊടുത്ത കുങ്കുമ മേഘങ്ങൾ.
അകത്ത് നിന്ന് പരിചാരകനെന്നു തോന്നിച്ച ഒരു മധ്യവയസ്ക്കൻ ഇറങ്ങിവന്നു.
“കഴിക്കാൻ എന്തെങ്കിലുമുണ്ടോ?”
പ്രേം അയാളോട് ചോദിച്ചു.
“ഇല്ല …”
അയാൾ പറഞ്ഞു.
“സാർ രാത്രി വൈകിയേ വരൂ എന്നാണ് പറഞ്ഞത്… അതുകൊണ്ട് ഞാൻ ഒന്നും ഉണ്ടാക്കിയില്ല.നേരത്തെ ഉണ്ടാക്കിയാൽ തണുത്തുപോകില്ലേ? സാരമില്ല പെട്ടെന്നുണ്ടാക്കാം..! ഒരു മണിക്കൂറിനുള്ളിൽ!”
പെട്ടെന്ന്. ഒരു മണിക്കൂറിനുള്ളിൽ!
പ്രേം ചിരിച്ചു.
“ഉണ്ടാക്കേണ്ട!”
അയാൾ പറഞ്ഞു.
“പോയി പാഴ്‌സൽ വാങ്ങിവാ…രണ്ടുപേർക്ക്!”
അയാൾ ഗാരേജിൽ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയി.
അവർ വീടിനകത്തേക്ക് കയറി.
പെട്ടെന്ന് പ്രകാശം നിലച്ച് ചുറ്റും ഇരുട്ട് നിറഞ്ഞു.
“നാശം പിടിക്കാൻ!”
പ്രേം കുമാർ പിറുപിറുത്തു.
“ഈ സമയത്ത് തന്നെ വേണം പവർ കട്ട്! ലാവണ്യ പേടിക്കണ്ട …ഇപ്പം തന്നെ കറന്റ്റ് വരും!”
പറഞ്ഞു തീർന്നതും അയാൾക്ക് മുമ്പിൽ ലൈറ്റർ തെളിഞ്ഞു.
ലൈറ്ററിന്റെ നാളത്തിൽ ലാവണ്യയുടെ ജ്വലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളും അയാൾ കണ്ടു.
അയാൾ ഭയന്ന് ഒരു ചുവട് പിമ്പോട്ട് വെച്ചു.