“ഇന്ന് തീരുവോ! അത് കൊള്ളാം…കാസ്റ്റിങ്ങും ലൊക്കേഷൻ ഹണ്ടും ഒക്കെയായി ഒരാഴ്ച്ച! അപ്പം അടുത്താഴ്‌ച്ച ഷൂട്ട് തൊടങ്ങാല്ലോ; അല്ലേ?”
“എന്നാ ഇത്ര തിറുതി?”
പ്രേം പരിഹാസത്തോടെ ചോദിച്ചു.
“ആദ്യം ഞാൻ ക്ളൈമാക്സ് കംപ്ലീറ്റ് ചെയ്യട്ടെ! അത് കഴിഞ്ഞ് ഞാൻ പറയാം! ഹൊറർ ജോണറിൽ എന്റെ ഫസ്റ്റ് അറ്റെംറ്റാ! അതിന് കൊറച്ച് തയ്യാറടുപ്പുകൾ വേണം മാപ്പിളേ!”
“ഓ! എന്തിന്!”
വക്കച്ചൻ വിഷമത്തോടെ ചോദിച്ചു.
“പ്രേമിനെപ്പോലെ ഒരു സൂപ്പർ ജീനിയസ് ഡയറക്റ്റർക്ക് അത്രയ്‌ക്കൊക്കെ ഒരുക്കത്തിന്റെ ആവശ്യം ഒണ്ടോ?”
“ഒണ്ടെടോ!”
പ്രേം ലാപ്പ് ടോപ്പ് ബാഗിൽ വെച്ചടച്ചു.
“ശരിക്കും പേടിച്ച് മരിക്കുന്ന രീതീല് എനിക്കിത് എഴുതണം. ഞാൻ എഴുതുന്ന സ്ക്രിപ്റ്റ് എന്നെത്തന്നെ ഭയപ്പെടുത്തുന്നതാവണം! സ്വയം ഭയപ്പെടാതെ നാട്ടുകാരെ ഭയപ്പെടുത്തുന്നതിൽ അർത്ഥമില്ല! സോ മാപ്പിളേ ഒള്ള കള്ളും കുടിച്ച് കാലിനെടേൽ കയ്യും ഞെക്കി വെച്ച് ഇവിടെക്കെട! ഞാൻ പോയി ക്ളൈമാക്സ് എഴുതട്ടെ!”
അത് പറഞ്ഞ് പ്രേംകുമാർ പുറത്തേക്ക് പോയി.
കാർ തുറന്ന് അകത്ത് കയറി.
ബൊഗൈൻവില്ലകളെ ഉലയ്ക്കുന്ന തണുത്ത കാറ്റിനെ ഒന്ന് നോക്കി അയാൾ പുറത്തേക്ക് ഡ്രൈവ് ചെയ്ത് ഹൈവേയിലെത്തി.
അരമണിക്കൂർ ഡ്രൈവ് ഉണ്ട് വീട്ടിലേക്ക്.
റോഡ് സ്റ്റുവർട്ടിന്റെ “എറ്റേണൽ” ന്റെ മൃദുഭംഗിയുള്ള സംഗീതം കേട്ട് പച്ചപ്പിനിടയിലൂടെ പ്രേം കുമാർ മിനി കൂപ്പർ പായിച്ചു.
പത്ത് മിനിറ്റ് കഴിഞ്ഞുകാണും.
അപ്പോഴാണ് ദൂരെ, വഴിയരികിൽ, നിറയെ പൂത്ത് വിടർന്ന ദേവദാരുവിന്റെ ചുവട്ടിൽ ഒരു പെൺകുട്ടി നിൽക്കുന്നത് അയാൾ കാണുന്നത്.
നിലം മുട്ടുന്ന വെളുത്ത ഫ്രോക്ക്.
കൈയ്യിൽ വിടർത്തിപ്പിടിച്ച ചുവന്ന കുട.
ഈ സമയത്ത് എന്തിനാണ് കുട നിവർത്തിപ്പിടിച്ചിരിക്കുന്നത്?
ഇളംവെയിൽ അത്ര ചൂടൊന്നുമില്ല.
മിനി കൂപ്പറടുത്തെത്തിയപ്പോൾ അയാൾ കണ്ടു.
അവൾ കൈകാണിക്കുന്നു!
ലിഫ്റ്റ് ചോദിക്കുന്നു!
നിർത്തണോ?
കാർ അവളെയും കടന്ന് അൽപ്പം മുമ്പോട്ട് പോയി.
റിയർ വ്യൂവിലൂടെ അവളുടെ ഉടൽ ഭംഗികണ്ടപ്പോൾ അയാൾ വാഹനം നിർത്തി.
പിന്നെ പതിയെ റിവേഴ്‌സെടുത്തു.