ലാവണ്യയുടെ കണ്ണുകൾ വിടരുന്നത് പ്രേം കുമാർ കണ്ടു.
“ഹൊററോ?”
“അതെ ഹൊറർ! പ്രേതം!”
ലാവണ്യ ആരാധനാഭാവം അതിന്റെ പാരമ്യത്തിലെത്തിച്ച് അയാളെ നോക്കി.
“എന്റെ പ്രേം കുമാറേ!”
ഉഗ്രനൊരു ഹൊറർ മൂഡിൽ ഡ്രാക്കുളയുടെ കണ്ണും പല്ലും കാണിച്ച് വക്കച്ചൻ പറഞ്ഞു.
“എന്നെക്കൊണ്ട് കുത്തുപാളയെടുപ്പിക്കാനാണ് ഉദ്ദേശമല്ലേ? നീ കാര്യം സൂപ്പർ ഡയറക്റ്ററാ! അത് മലയാളം മൊത്തം അറിയാം. പക്ഷെ ഹൊറർ പടം! അത് നിനക്ക് നഷ്ടമൊന്നും വരുത്തുവേലേലും എന്നെ കുത്തുപാള എടുപ്പിക്കും!”
കലിപ്പ് വിടാതെ വക്കച്ചൻ വീണ്ടുംപ്രേംകുമാറിനെ നോക്കി.
“ഏതെങ്കിലും ഹൊറർ സിനിമ മലയാളത്തിൽ വിജയിച്ചിട്ടുണ്ടോ?”
“ലിസ!”
വക്കച്ചനെക്കൊണ്ട് മുഴുമിപ്പിക്കുന്നതിന് മുമ്പ് ലാവണ്യ പറഞ്ഞു.
“പോസ്റ്റ്മോർട്ടം, ദൈവദൂതൻ, അപരിചിതൻ, കാണാക്കണ്മണി,മൃത്യുഞ്ജയം, അകം, ഭാർഗ്ഗവീനിലയം അനന്തഭദ്രം, എസ്രാ…”
ഒറ്റശ്വാസത്തിലാണ് ലാവണ്യ അത് പറഞ്ഞത്!
പ്രേംകുമാർ അവളെ മിഴിച്ചു നോക്കി.
“മണിച്ചിത്രത്താഴ്!”
പ്രേംകുമാറിനെ അദ്‌ഭുതഭാവത്തിലേക്ക് നോക്കി ലാവണ്യ വീണ്ടും ഉരുവിട്ടു.
“ഇവളാള് കൊള്ളാല്ലോ!”
വക്കച്ചൻ അവളെ അഭിനന്ദിച്ച് പറഞ്ഞു.
“വെറും മൂന്ന് മാസമല്ലേ ആയുള്ളു കൊച്ചെ നീ അഭിനയിക്കാൻ തുടങ്ങിയിട്ട്!”
“മൂന്ന് മാസങ്ങളും പതിമൂന്ന് ദിവസവും!”
അവൾ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.
പുറത്ത്,ജനലിന് വെളിയിൽ തണുത്ത കാറ്റ് ബൊഗൈൻ വില്ലകളെ ഉലയ്ക്കുന്നത് പ്രേം കുമാർ കണ്ടു.
“ഞാൻ വന്നത് ഏപ്രിൽ മാസമാണ്…”
തണുത്ത സ്വരത്തിൽ, മന്ത്രിക്കുന്നത് പോലെ ലാവണ്യ തുടർന്നു.
“പതിമൂന്നാം തീയതി. വെള്ളിയാഴ്ച്ച! ശരിക്കും ഓർക്കുന്നു…ഒരു പൗർണ്ണമിയിൽ…”
“ഒന്ന് പോ കൊച്ചെ!”
വക്കച്ചൻ ശബ്ദമുയർത്തി.