—————————————————————————————————
നല്ല മഴയായിരുന്നു. കുടനിവര്‍ത്തിപ്പിടിച്ച് രാധിക ബാഗുമായി പുറത്തിറങ്ങി. അഞ്ചു മണിയേ ആയിരുന്നുള്ളുവെങ്കിലും ഏഴുമണിയായതിന്‍റെ പ്രതീതിയായിരുന്നു. അവള്‍ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലയെന്നുറപ്പ് വരുത്തി സൂക്ഷിച്ചു ചുവടുകള്‍ വെച്ച് പാതയോരത്തേക്ക് നടന്നു. ഇടി മുഴക്കവും ഇടിമിന്നലും ഇടവിട്ട് സാന്നിധ്യമറിയിച്ചുകൊണ്ടിരുന്ന ആ സമയം മുമ്പോട്ട് നടക്കുമ്പോള്‍ അപ്രതീക്ഷിതമായി സംഭവിച്ച ആ ദുരന്തമോര്‍ത്ത് അവളുടെ മനസ്സ് വീണ്ടും ചുട്ടു നീറി. ഹോസ്റ്റലില്‍ നിന്ന്‍ അനുവാദം കിട്ടാന്‍ പെട്ടപാട്. അവസാനം അമ്മ വിളിച്ചു പറഞ്ഞപ്പോള്‍ ആണ് വാര്‍ഡന്‍ കനിഞ്ഞത്. ബന്ധുവിന്‍റെ കല്യാണം എന്ന നുണ. രണ്ടുദിവസത്തേക്ക് മാത്രം അനുവാദം.
ഇടിമിന്നലിന്‍റെ വെളിച്ചത്തില്‍ അവള്‍ കണ്ടു, നിര്‍ത്തിയിട്ടിരിക്കുന്ന സ്കോര്‍പ്പിയോ. ഒരു ശവവണ്ടിപോലെ അപ്പോള്‍ അത് അവള്‍ക്ക് തോന്നി. അതിനുള്ളില്‍ ഒരു ചെകുത്താനുണ്ട്. തന്‍റെ ഭാവിയെ വെണ്ണീറാക്കാന്‍ പോന്ന ഒരു മിസ്സൈല്‍ അവന്‍റെ കൈയ്യിലുണ്ട്. ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം അത് രണ്ടിലൊന്ന്‍ ഇന്ന്‍ സംഭവിക്കും. രണ്ടായാലും തന്‍റെ ഭാവി ഇന്നുകൊണ്ട് തീര്‍ന്നു.
അവള്‍ സ്കോര്‍പ്പിയോയുടെ മുമ്പിലെത്തി അകത്തേക്ക് നോക്കി. അകത്ത് കറുത്ത തൊപ്പി വെച്ച ഒരു ചെറുപ്പക്കാരന്‍ സിഗരെറ്റ് വലിച്ചുകൊണ്ടിരിക്കുന്നു. അവളെക്കണ്ട് അവന്‍ വെറിപിടിച്ച കണ്ണുകളോടെ നോക്കി. മഴയില്‍ കുതിര്‍ന്ന അവളുടെ അംഗലാവണ്യത്തെ അവന്‍റെ വിശന്നകണ്ണുകള്‍ കടിച്ചുപറിക്കുന്നത് പോലെ നോക്കി.
“വൌ!” അവളുടെ നേരെ പുകയൂതിവിട്ട് അവന്‍ ആശ്ചര്യത്തോടെ പറഞ്ഞു. അവള്‍ ചിരിച്ചുകൊണ്ട് തന്‍റെ നേരെയെത്തിയ പുകയെ കൈ കൊണ്ട് തള്ളിമാറ്റി. “എന്തൊരു ഭംഗി! എന്തൊരു സൌന്ദര്യം! എന്‍റെ രാധികാ നായരേ…നിന്‍റെ മുമ്പില്‍ പ്രിന്‍സി മാത്യൂസ് ഒക്കെ വെറും പട്ടിക്കാട്ടം.”
“ഞാനും അത് തന്നെയാ ഓര്‍ത്തോണ്ടിരുന്നെ,” പുറത്തുനിന്ന്‍ അവനെത്തന്നെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു. “ഇങ്ങോട്ട് വരുമ്പോള്‍ ഒരു പ്രാര്‍ത്ഥനയേയുണ്ടയിരുന്നുള്ളൂ. ആള് കാണാന്‍ കൊള്ളാവുന്നവനായിരിക്കണേയെന്ന്‍. ഇത് യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജിനെപ്പോലെയുണ്ടല്ലോ.”
അവന്‍ അവളെ സൂക്ഷിച്ചുനോക്കി. അവന്‍റെ കണ്ണുകളില്‍ സംശയം നിഴലിച്ചു. “എടീ പെണ്ണേ, വെറും ആവറേജ് ലുക്ക്മാത്രവൊള്ള എന്നെ നീ പ്രിഥ്വിരാജാക്കുമ്പം എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റെയ്ക് എനിക്ക് മണക്കുന്നൊണ്ട്. നീ കൊറച്ച് ഓവര്‍ ആയി ഹാപ്പിയല്ലേ എന്ന് എനിക്ക് സംശയം.”