“എന്ത് പ്രത്യേക കാര്യമാ ചേട്ടൻ ആവശ്യപ്പെട്ടത്?” സംശയത്തോടെ ഞാൻ ചോദിച്ചു.
“അത് ഞങ്ങളുടെ പ്രശ്നമാണ്, അതുകൊണ്ട് കാര്യമൊന്നും നീ അറിയേണ്ട. അവളെ നി ഉപദേശിച്ചാൽ മാത്രം മതിയാവും.” അയാൾ കടുപ്പിച്ചു പറഞ്ഞു.
വേണമെങ്കിൽ സ്വയം ചെന്ന് ഉപദേശിക്ക്, എന്ന് അലറാൻ തോന്നിയെങ്കിലും എന്നെ ഞാൻ സ്വയം നിയന്ത്രിച്ചു.
പക്ഷേ ചേട്ടൻ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്നുംതന്നെ ചേച്ചിയോട് ഞാൻ പറഞ്ഞില്ല.
അയാള്‍ പറഞ്ഞത് പോലെ ചേച്ചിയെ ഞാൻ ഉപദേശിച്ചതുമില്ല. അതുപോലെ, ആ ‘പ്രത്യേക കാര്യം’ ചേട്ടന് സമ്മതിച്ചു കൊടുക്കണമെന്ന് ഞാൻ ചേച്ചിയോട് ആവശ്യപ്പെട്ടതുമില്ല.
കാര്യമറിയാതെ ആരെയും ഞാൻ ഉപദേശിക്കില്ല, ചേട്ടന് വേണ്ടി ചേച്ചിയോട് എന്തെങ്കിലും ആവശ്യപ്പെടാനും പോണില്ല.
കഴിഞ്ഞതൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ താമസിക്കുന്ന ബിൽഡിംഗ് പാർക്കിംഗിൽ വണ്ടി നിര്‍ത്തുമ്പോള്‍ മണി ഏഴു കഴിഞ്ഞിരുന്നു. ഇന്ന് വെള്ളിയാഴ്ച ആയത് കൊണ്ട് പ്രഷോബ് ചേട്ടൻ രാത്രി 11:30 കഴിയാതെ വരില്ല എന്നാണ് കരുതിയത്.
പക്ഷേ പതിവിന് വിപരീതമായി പ്രഷോബ് ചേട്ടന്റെ കാർ പാർക്കിംഗിൽ കിടക്കുന്നത് കണ്ടപ്പോ അല്‍ഭുതം തോന്നി.
അയാൾ നന്നായോ?!
നാലാമത്തെ ഫ്ലോറിൽ ലിഫ്റ്റിന്‍റെ ഡോർ തുറന്നതും പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിനുള്ളിൽ നിന്ന് നേരിയ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഒന്നും വ്യക്തമായില്ലെങ്കിലും, അവർ തമ്മില്‍ വഴക്ക് കൂടുന്നെന്ന് ഞാൻ ഊഹിച്ചു.
ഞാൻ അവരുടെ ഡോറിനോട് ചേര്‍ന്ന് നിന്നതും അവർ പറയുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു. ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും കാത് കൂർപ്പിച്ച് ഞാൻ നിന്നു.
“— എന്ന് പറഞ്ഞില്ലേ..” ചേച്ചി ചീറിയത് കേട്ടു.
“നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല, അല്ലേ? എന്റെ ഫ്രണ്ട്സ് ഇവിടെ വരും. ജസ്റ്റ് നിന്നെ ഞാൻ അവര്‍ക്ക് പരിചയപ്പെടുത്തും. പിന്നെ ഞങ്ങൾ ഞങ്ങളുടെ പാട്ടിന് കുടിക്കും. അതുകൊണ്ട് അവർ വരുമ്പോ നി ഇവിടെ വേണം, അഞ്ചന. അല്‍പ്പനേരം മാത്രം അവരോട് നി സംസാരിച്ചാൽ മതി, അതുകഴിഞ്ഞ് നി വിക്രമന്‍റെ റൂമിൽ പൊക്കൊ, കഴപ്പമില്ല. നിനക്ക് കിടക്കാനുള്ള സൗകര്യമൊക്കെ വിക്രം ഒരുക്കി തരും.”