അപ്പോഴാണ് ഹരിദാസ് ചേട്ടൻ എന്റെ ഓഫീസ് വാതിലിൽ മിഴിച്ചു നില്‍ക്കുന്നത് ഞാൻ കണ്ടത്. മറിയയോട് ഞാൻ പറഞ്ഞത് കേട്ടു എന്നതിൽ സംശയമില്ല. അതുകൂടാതെ, എന്റെ ചരിത്രത്തിൽ ആദ്യമായാണ് ലീവെടുത്ത ഒരു ഓഫീസ് സ്റ്റാഫിനോട് ഇത്ര കര്‍ശനമായി ഞാൻ സംസാരിച്ചത് എന്നതും അയാളെ ഞെട്ടിച്ച് കാണും.
“സർ, എന്നെ വരാൻ പറഞ്ഞതായി റാം പറഞ്ഞു!” മുഖത്തുള്ള ടെൻഷൻ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ഹരി ചേട്ടൻ എന്നെ നോക്കി നിന്നു.
ഹരി ചേട്ടന്‍ മലയാളിയാണ്. 53 വയസ്സുണ്ട്. അച്ഛന്‍റെ വിശ്വസ്തനായ സ്റ്റാഫ് ആയിരുന്നു. ഞാൻ പുതിയതായി വന്ന സമയത്ത് കമ്പനിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ പറഞ്ഞു തന്ന് എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.
“അകത്തേക്ക് വരൂ.”
അയാൾ അകത്ത് വന്നതും ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ തുടങ്ങി,
“നമ്മുടെ യാര്‍ഡിലേക്ക് ചില ഇലക്ട്രിക് ടൂള്‍സ് വാങ്ങണം, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് റിസ്വാനോട് ചോദിച്ചാൽ മതി. പല സപ്ലയേസിൽ നിന്നും പ്രൈസ് കമ്പയർ ചെയ്ത് നിങ്ങൾ ഫൈനലൈസ് ചെയ്തതിന്‍റെ കോസ്റ്റ് എസ്റ്റിമേറ്റ് അക്കൌണ്ട്സിൽ സമ്മിറ്റ് ചെയ്താൽ മതി, ഉടനെ ഫൺഡ് ഞാൻ റിലീസ് ചെയ്യാം.”
“ശരി സർ, അതൊക്കെ ഞാന്‍ ചെയ്യാം.” അത്രയും പറഞ്ഞിട്ട് എന്തോ ചോദിക്കാൻ മടിക്കുന്നത് പോലെ ഹരി ചേട്ടൻ ഇരുന്നു.
അത് എന്തിനെ കുറിച്ച് ആണെന്നും ഞാൻ ഊഹിച്ചു.
“വേറെ എന്തെങ്കിലും നിങ്ങള്‍ക്ക് പറയാനുണ്ടോ?” കാലിയായ കോഫീ ഗ്ലാസ്സിൽ നോക്കിയാണ് ഞാൻ ചോദിച്ചത്.
ഉടനെ അയാളും ഞാൻ കൈയിൽ വച്ച് ഉരുട്ടി കളിക്കുന്ന കോഫീ ഗ്ലാസ്സിലേക്ക് നോക്കി. “കുറച്ച് മുന്‍പ് സർ മറിയയോട് പറഞ്ഞത് ഞാൻ കേട്ടു. ഇതിന് മുന്‍പ് ഞാനടക്കം എല്ലാവരും എന്തെങ്കിലും ആവശ്യത്തിന് അല്ലെങ്കിൽ മെഡിക്കല്‍ ലീവെടുത്തിട്ടുണ്ട്, മറിയ പോലും തുടർച്ചയായി ഒരാഴ്ച വരെ ലീവെടുത്തിട്ടുണ്ട്. അപ്പോഴൊന്നും നിങ്ങൾ ആരോടും ഇത്ര കര്‍ശനമായി പെരുമാറിയിട്ടില്ല. പക്ഷേ ഇപ്പോൾ ആ കുട്ടിയോട് പറഞ്ഞത് കടുത്തുപ്പോയി, വളരെ ക്രൂരമായി പോയി.” അത്രയും പറഞ്ഞിട്ട് ഹരി ചേട്ടൻ എന്റെ മനസ്സ് വായിക്കാൻ എന്നപോലെ എന്റെ കണ്ണിലേക്ക് നോക്കി.