റൂമെല്ലാം അടിച്ചു തുടച്ചു വൃത്തിയാക്കി വച്ചു. പുസ്തകങ്ങളെല്ലാം അടുക്കിപ്പെറുക്കിവച്ചു, ഒരു ചെറിയ ഉച്ചയുറക്കവുംകൂടിയായപ്പോഴേക്കും അഞ്ചുമണിയാരിരുന്നു. ടീച്ചറുടെ വീട്ടിൽ പോകാനുണ്ടെന്നു ഇടയ്ക്കിടെ ഓർത്തുകൊണ്ടേയിരുന്നു. വൈകുന്നേരമാ ഒന്നു കുളിച്ചുമാറ്റി ഒരു വെള്ളമുണ്ടും നീല ഷർട്ടുമിട്ടു താഴേക്കിറങ്ങി. ലിസിമ്മ സോഫയിലിരുന്നു ടീവി കാണുന്നു. ഞാൻ അവിടെപോയിരുന്നു.
“എന്തൊക്കെയമ്മേ വിശേഷങ്ങൾ?”
“എന്താ, അങ്ങിനെ പോകുന്നു. നീ കണ്ടതൊക്കെ തന്നെ. നീ കുളിച്ചോ?”
“അതേ.”
“ചായ വേണ്ടേ?” ഇതുംപറഞ്ഞു ലിസിമ്മ സോഫയിൽ നിന്നെഴുന്നേറ്റു.
“ചായ ഇപ്പൊ വേണ്ട. ഞാൻ മുരളി ചേട്ടനെയൊന്നു പരിചയപ്പെട്ടിട്ടു വരാം. വൈകുന്നേരം അവിടെയുണ്ടാകുമെന്ന് ടീച്ചർ പറഞ്ഞിരുന്നു.”
“ആ, ടീച്ചർ അവിടെയില്ല. ചേട്ടനും. അവരൊരു ഷോപ്പിങ്ങിനു പോയേക്കുവാ. ഇനി രാത്രിയാകും.”
“ഓഹ്, എന്നാ ചായ കുടിക്കാ. ലിസിമ്മ കുടിച്ചോ?”
ലിസിമ്മ അപ്പോഴേക്കും അടുക്കളയിലെത്തിയിരുന്നു. ഞാൻ ലിസിമ്മയുടെ പിന്നാലെയും.
“നിന്നോട് നാളെ വൈകുന്നേരം വരാൻ പറഞ്ഞിട്ടുണ്ട്. മുരളി ഒരു നാലുമണിയാവുമ്പോഴെത്തും.”
“ഓക്കേ.”
“എന്തു തോന്നിയപ്പോ, അയല്പക്കക്കാരെയൊക്കെ കാണാൻ?”
“കാണുന്നത് നല്ലതല്ലേ? ടീച്ചർ വരാൻ പറഞ്ഞിരുന്നു. ഇത്ര നാളായി അവരെ കണ്ടിട്ടില്ല.”
“ഉം. ശെരിയാ. നാളെ പോയിട്ടു വാ. രണ്ടു വർഷമായി അവരുവന്നിട്ട്. എത്ര തവണ നിന്നെ കുറിച്ച് ചോദിച്ചെന്നറിയാമോ?”
“ഞാൻ വരുമ്പോഴൊന്നും അവരിവിടെയുണ്ടാവാറില്ലല്ലോ.”
“അതും ശരിയാ. രണ്ടു വർഷത്തിൽ നീ കൂടിയത് നാലാഴ്ചയല്ലേ ഇവിടെ നിന്നുള്ളൂ. അപ്പൊ പിന്നെ എങ്ങിനെ കാണാനാ അയൽക്കാരെയൊക്കെ. സിറ്റിയിലായാലും അയൽക്കാരെയും നാട്ടുകാരെയുമൊന്നും മറക്കരുത്.”
“നാളെ പോകാം ലിസിമ്മേ.”
സംസാരത്തിനിടക്ക് ലിസിമ്മ ചായയിട്ടു തന്നു. രണ്ടുപേരും ചായയും അല്പം ബിസ്‌ക്കറ്റുമായി വീണ്ടും സോഫയിലേക്കുപോയി. അൽപനേരം പരീക്ഷകളെ കുറിച്ചും മറ്റും സംസാരിച്ചിരുന്നു.
“ഞാനൊന്ന് പുറത്തിറങ്ങി വരാ.”
“വരുമ്പോ മീനുണ്ടെങ്കി വാങ്ങിക്കോ.”
“നോക്കാം.”
“മുറിച്ചു വാങ്ങണേ”
“ശരി.”
കുറച്ചുനേരം കവലയിൽ കറങ്ങി.കുറച്ചു സുഹൃത്തുക്കളെയൊക്കെ കണ്ടു. നാട്ടിൽ വരാത്തതെന്താ എന്നാ ചിലരുടെ പരാതി. നാട്ടിൽ വരേണ്ട, ഇവിടന്ന് രക്ഷപ്പെട്ട എന്നു ചിലർ. കുറച്ചു സമയത്തിനുശേഷം അല്പം മീനുമായി വീട്ടിലെത്തി. ലിസിമ്മയുടെ കൂടെ കുറച്ചു കുക്കിങ്ങിനു സഹായിച്ച ശേഷം ഭക്ഷണം കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു. യാത്രാ ക്ഷീണം കൊണ്ടാകും പകൽ ഒന്നുറങ്ങിയിട്ടും പെട്ടെന്നുതന്നെ ഞാൻ ഉറക്കിലേക്കു വീണു. വെക്കേഷന്റെ ആദ്യദിവസത്തിന് അങ്ങിനെ പരിസമാപ്‌തിയായി.