എത്ര നാളായി എനിക്കൊരു ചുരിദാർ മേടിച്ചു തരാൻ പറഞ്ഞിട്ട്. മുഷിഞ്ഞത് ഇട്ടു മടുത്തു. ആരോട് പറയാൻ
ആൻസി ആരോടെന്നില്ലാതെ പറഞ്ഞു.
മോനാച്ചൻ : ടീ… പാലായിൽ കല്യാണത്തിന് പോയപ്പോൾ നിനക്ക് മാത്രമേ തുണി മേടിച്ചുള്ളൂ. അന്ന് ഞാൻ കെഞ്ചി പറഞ്ഞിട്ടും എനിക്കൊന്നും മേടിച്ചു തന്നില്ല. കാലങ്ങൾ കൂടിയ മനുഷ്യനൊരു ഉടുപ്പ് മേടിക്കുന്നത്
ആൻസി : ആഹാ… പറച്ചില് കേട്ടാൽ ഇന്നലെ മേടിച്ചപോലെയുണ്ട്.കല്യാണവും കഴിഞ്ഞു ആ പെണ്ണിപ്പോൾ പെറ്റു.
സിസിലി : എന്റെ ആൻസി നീയൊന്നു അടങ്ങ്. അപ്പൻ വരട്ടെ പരിഹാരം ഉണ്ടാക്കാം
ആൻസി : പരിഹാരം ഉണ്ടാക്കിയാൽ കൊള്ളാം
മോനാച്ചൻ : നിങ്ങളിവളുടെ താളത്തിനൊത്തു തുള്ളിക്കോ…
ആൻസി മോനാച്ചനെ കൊഞ്ഞനം കുത്തി കാണിച്ചു അകത്തോട്ടു കേറി പോയി. വൈകിട്ട് അപ്പൻ വന്നപ്പോൾ ആൻസി ചുരിദാർ ഒരെണ്ണത്തിനുള്ള പൈസ ഒപ്പിച്ചെടുത്തു. അങ്ങനെ ആൻസിയും ഹാപ്പിയായി
ആ നാട്ടിലെ പ്രധാന ആഘോഷമാണ് പള്ളി പെരുന്നാൾ, ജാതിമത ഭേദമന്യേ എല്ലാവരും പങ്കെടുക്കും. നിരത്തുകൾ നിറയെ ചിന്തി കടകളാൽ നിറയും. ആ മൂന്ന് ദിവസങ്ങൾ അവിടുത്തുകാർക്ക് ആഘോഷത്തിന്റെ നാളുകളാണ്. ഇനിയും നാലു ദിവസങ്ങൾ കഴിഞ്ഞാൽ പെരുന്നാൾ എത്തുമെന്നോർത്തു മോനാച്ചൻ ദിവാ സ്വപ്നം കണ്ടു. പിറ്റേന്ന് വൈകുന്നേരം ജോലികഴിഞ്ഞു വരുമ്പോൾ ആലീസിനെയും മേരിക്കുട്ടിയെയും അവൻ വഴിയിൽ കണ്ടുമുട്ടി. സത്യത്തിൽ ആലിസിനെ കാണാൻവേണ്ടി മോനാച്ചൻ ഇപ്പോൾ പള്ളിയിൽ കുറച്ചു സമയം കൂടി ചിലവഴിച്ചിട്ടേ വരാറുള്ളൂ.
ആരിത് മോനാച്ചനോ ഇതിപ്പോ എന്നും കാണാമല്ലോ??? ജോലി സമയം കൂടിയോ സാറേ???
മോനാച്ചനെ കണ്ടപാടേ മേരി ചോദിച്ചു.
മോനാച്ചൻ : പ്രസ്സിലെ പണികഴിഞ്ഞു പള്ളിൽ അച്ഛന്റെ അടുത്തു കേറീട്ടാ വരുന്നേ. പെരുന്നാൾ ഒക്കെയല്ലേ കുറെ പണികൾ ഉണ്ട്
ആലിസ് : മ്മ്…. അച്ഛന്റെ വീഞ്ഞ് അടിച്ചു മാറ്റി കുടിക്കാൻ നിൽക്കുന്നെ ആയിരിക്കും
മോനാച്ചൻ : ഞേ…. അതാര് പറഞ്ഞു
ആലിസ് : ആരും പറഞ്ഞില്ല…ഞാൻ വെറുതെ പറഞ്ഞു നോക്കിയതാ.. അപ്പൊ ഉള്ളതാ അല്ലേ????